'പരസ്പരം അടുത്തറിയാമെങ്കിൽ ജീവിതം സുഖമാണ്, വിവാഹശേഷം ഞാൻ മാറിയിട്ടില്ല'; മീര ജാസ്മിൻ
ലോഹിതദാസ് എന്ന പ്രതിഭ മലയാളത്തിന് സമ്മാനിച്ച കഴിവുറ്റ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. 2001ൽ ആയിരുന്നു മീര സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമ ദിലീപിനൊപ്പമായിരുന്നു. സൂത്രധാരൻ എന്ന ചിത്രത്തിലെ ശിവാനിയായുള്ള മീരയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും പിന്നാലെ നിരവധി നായികാ അവസരങ്ങൾ ലഭിക്കാൻ കാരണമാവുകയും ചെയ്തു. കരിയറിലെ രണ്ടാമത്തെ സിനിമ സംഭവിച്ചത് തമിഴിലായിരുന്നു. റൺ എന്നായിരുന്നു സിനിമയുടെ പേർ. ഇത്രയും കാലയളവിനിടയിൽ മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മീര ജാസ്മിൻ നായികയായി.
Also Read: 'ആ വാക്ക് പാലിച്ചു'; മകന്റെ സന്തോഷത്തിന് വേണ്ടി മുൻ ഭാര്യയ്ക്കൊപ്പം പാർട്ടി നടത്തി ആമിർ ഖാൻ
മീരയുടെ സിനിമകളിൽ ഏറെയും തമിഴിലും മലയാളത്തിലുമാണ് ഉള്ളത്. ഇന്നും മലയാളികൾ സ്നേഹിക്കുന്ന റിപ്പീറ്റഡ് വാല്യുവുള്ള സിനിമകളിൽ മീരയുടെ അച്ചുവിന്റെ അമ്മ അടക്കമുള്ള സിനിമകളുണ്ട്. 2016ന് ശേഷം സിനിമയിൽ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിൻ ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. നായകൻ ജയറാമാണ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. കസ്തൂരിമാൻ, സ്വപ്നക്കൂട്, ഗ്രാമഫോൺ, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടൽ കൽക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, പാട്ടിന്റെ പാലാഴി, ഒന്നും മിണ്ടാതെ, പത്ത് കൽപനകൾ എന്നിവയാണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങിയ മലയാളം സിനിമകളിൽ പ്രധാനപ്പെട്ടത്. 2014ൽ ആയിരുന്നു മീരയുടെ വിവാഹം. അനില്‍ ജോണ്‍ ടൈറ്റസാണ് മീരയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. വിവാഹശേഷം ചെറിയ ഇടവേളകൾ എടുത്താണ് മീര സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.
Also Read: 'മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെയെന്ന് വേദിക', ജയിലിൽ വാസം കാണാൻ കാത്തിരിക്കുന്നുവെന്ന് ആരാധകർ

വിവാഹശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് മീര ജാസ്മിൻ ജോൺ ബ്രിട്ടാസ് അവതാരകനായ ഒരു അഭിമുഖത്തിൽ തുന്ന് പറഞ്ഞതിന്റെ വീഡിയോകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയകളിൽ വൈറലാകുന്നത്. പരസ്പരം നന്നായി അറിയാവുന്ന ജീവിതപങ്കാളിയെയാണ് ലഭിക്കുന്നതെങ്കിൽ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് മീര ജാസ്മിൻ പറയുന്നത്. വിവാഹശേഷം തന്നിൽ മാറ്റങ്ങൾ വന്നിട്ടില്ലെന്നും മാറേണ്ട ആവശ്യമുണ്ടായില്ലെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു. 'വിവാഹത്തിന് ശേഷം വലിയ മാറ്റങ്ങൾ തോന്നുനില്ല. തീർച്ചയായും ഉത്തരവാദിത്വങ്ങൾ കൂടും. ഒരു ആർട്ടിസ്റ്റ് ആണെങ്കിൽ നമ്മൾ ആർട്ടിസ്റ്റായി തന്നെ നിലനിൽക്കും. എനിക്ക് മാറി നിൽക്കാൻ ഇഷ്ടമാണ്. പക്ഷെ ഞാൻ സ്ഥിരമായി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അപ്പോഴും സിനിമയിൽ തന്നെ ഉണ്ടായിരുന്നു. ഇനി ഭാവിയിൽ ആണെങ്കിലും ഞാൻ സിനിമയിൽ തന്നെ ഏതെങ്കിലുമൊക്കെ രീതിയിൽ ഉണ്ടാകും' മീര ജാസ്മിൻ പറയുന്നു.

തീവ്ര മതവിശ്വാസിയാണോ എന്ന ചോദ്യത്തിനും മീര വ്യക്തമായി മറുപടി നൽകുന്നുണ്ട്. 'എല്ലാ മതത്തിലും വിശ്വസിക്കുന്നു. എന്നാൽ അത്രവലിയ റിലീജിയസ് അല്ല. എനിക്ക് ഒരു സുഹൃത്ത് ഉണ്ട് ദുബായിൽ അവർ എന്നെ ഇരുത്തികൊണ്ട് ഖുർആൻ വായിക്കാറുണ്ട്. എനിക്ക് ഇഷ്ടമാണ് അത് വായിക്കുന്നത് കേൾക്കാൻ. ഖുറാനിലെയും ബൈബിളിലെയും ചില വാക്കുകൾ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. ഭഗവത്ഗീതയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കാറുണ്ട്. എല്ലാത്തിനും പുറമെ നല്ല ഒരു മനുഷ്യനായി ജീവിക്കുക എന്നതിൽ ആണ് പ്രധാനം. നമ്മുടെ മനസിന്റെ നന്മയാണ് എല്ലാം' മീര ജാസ്മിൻ പറഞ്ഞു. ഒരിക്കൽ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനുള്ളിൽ മീര പ്രവേശിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഗോസിപ്പുകളെ കുറിച്ച് ചിന്തിക്കാൻ തനിക്ക് സമയം ഇല്ലെന്നും മീര വീഡിയോയിൽ പറയുന്നു. തന്നെ കടിച്ചു കീറാൻ വന്നാൽ മാത്രമെ പ്രതികരിക്കാറുള്ളൂവെന്നും ഉറങ്ങാൻ പോകുമ്പോൾ മനസാക്ഷിയോട് സംസാരിച്ചിട്ടേ ഉറങ്ങാറുള്ളൂവെന്നും മീര ജാസ്മിൻ പറയുന്നു.
Recommended Video

ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സത്യൻ അന്തിക്കാട് മീര-ജയറാം കോമ്പിനേഷനിൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര ജാസ്മിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയറാമിന് പുറമെ ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസൻ എന്നിവരും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇഖ്ബാൽ കുറ്റിപ്പുറമാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. നിർമ്മാണം സെൻട്രൽ പ്രൊഡക്ഷൻസാണ്. ഹരിനാരായണനാണ് സിനിമയിലെ ഗാനങ്ങൾക്ക് വരികളെഴുതുന്നത്. മീര ജാസ്മിൻ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ നേരത്തെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











