'മരക്കാറിലൂടെ യുദ്ധം എടുക്കാനുള്ള ധൈര്യമായി, ഇനി മഹാഭാരതം സിനിമയാക്കണം'; അനി.ഐ.വി ശശി
രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്റുകളിലെത്തിയത്. നൂറ് കോടി ബജറ്റിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കാലാപാനിക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ, മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം, വന്‍ താരനിര എന്നിങ്ങനെ നിരവധി പ്രത്യേകതകളോടെയായിരുന്നു സിനിമ പ്രഖ്യാപിക്കപ്പെട്ടത്. ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി 2020 മാര്‍ച്ച് 19 ആയിരുന്നു. പക്ഷേ കൊവിഡിന്‍റെ അപ്രതീക്ഷിത വരവോടെ തിയേറ്ററുകൾ അടച്ചതിനാൽ സിനിമ റിലീസ് ചെയ്യാൻ കഴിയാതെയായി. കൊവിഡും തുടർന്നുള്ള ലോക്ക് ഡൗണും തിയേറ്ററുകൾ തുറക്കാൻ വൈകിയതും എല്ലാം സിനിമയുടെ റിലീസ് നീളാൻ കാരണമായി. രണ്ട് വർഷത്തോളം നീണ്ട സിനിമാ പ്രേമികളുടെ കാത്തിരിപ്പിനാണ് കഴിഞ്ഞ ദിവസം അവസാനമായത്.
Also Read: 'നായികയ്ക്കൊപ്പമുള്ള പ്രണയ രംഗങ്ങൾ കണ്ട് മകൻ കരഞ്ഞു'; സണ്ണി ഡിയോൾ
ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ മരക്കാറിന്റെ ഭാഗമായിരുന്നു. ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയിൽ പണിതുയർത്തിയ പടുകൂറ്റൻ സെറ്റിലാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. വിഎഫസ്കിനടക്കം ദേശീയ പുരസ്കാരം നേടിയ സിനിമ കൂടിയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. തന്റേയും പ്രിയന്റേയും സ്വപ്നമാണ് മരക്കാർ എന്ന സിനിമയുടെ റിലീസിലൂടെ സാക്ഷാത്കരിക്കപ്പെടാൻ പോകുന്നത് എന്നാണ് സിനിമയെ കുറിച്ച് നേരത്തെ മോഹൻലാൽ പറഞ്ഞത്.
Also Read: 'തെറ്റും ശരിയും മനസിലാക്കാനുള്ള കഴിവ് അവൾക്കുണ്ട്', മുൻ ഭാര്യയെ കുറിച്ച് അർബാസ് ഖാൻ

ഒരു കൂട്ടം കലാകാരന്മാരുടെ വർഷങ്ങളായുള്ള പരിശ്രമങ്ങളുടെ ഫലമായിരുന്നു മരക്കാർ തിയേറ്റർ റിലീസ്. സിനിമയ്ക്ക് കഥയൊരുക്കാൻ പ്രിയദർശനൊപ്പം ഉണ്ടായിരുന്നത് അന്തരിച്ച സംവിധായകൻ ഐ.വി ശശി-സീമ ദമ്പതികളുടെ മകനും സംവിധായകനുമെല്ലാമായ അനി ഐ.വി ശശിയാണ്. മരക്കാർ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അനി ഐ.വി ശശി. മരക്കാറിന്റെ ഭാഗമായി പ്രവർത്തിച്ച ശേഷം ഏത് സിനിമയും തനിക്ക് ചെയ്യാൻ സാധിക്കും എന്ന കോൺഫിഡൻസ് ലഭിച്ചുവെന്നാണ് അനി ഐ.വി ശശി പറയുന്നത്. മരക്കാറിന്റെ കഥ രചിക്കാൻ പ്രിയദർശനൊപ്പം ചേരാനുണ്ടായ സംഭവത്തെ കുറിച്ചും അനി തുറന്ന് പറഞ്ഞു.

മരക്കാറിലെ യുദ്ധം സീനുകൾ ചെയ്ത് കഴിഞ്ഞപ്പോൾ യുദ്ധം സീനുകൾ തനിക്കും എടുക്കാൻ സാധിക്കുമെന്ന് മനസിലായിയെന്നും ഇനി മഹാഭാരതം സിനിമയാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അനി ഐ.വി ശശി പറഞ്ഞു. പ്രിയദർശന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും ഇടയ്ക്കിടെ അവിടെ പോയിരുന്നുവെന്നും ഒരിക്കൽ പ്രിയദർശനെ സന്ദർശിച്ചപ്പോഴാണ് മരക്കാറിന്റെ ഭാഗമാകാനുള്ള അവസരം ലഭിച്ചതെന്നും അനി ഐ.വി ശശി പറയുന്നു. 'ഇടയ്ക്ക് പ്രിയന്‍ സാറിന്റെ വീട്ടില്‍ പോകുന്ന പതിവുണ്ട് എനിക്ക്. അത് എന്റെ രണ്ടാമത്തെ വീട് പോലെയാണ്. സാറുമായി സംസാരിച്ചിരിക്കും. അങ്ങനെയൊരു ദിവസം പ്രിയന്‍ സാര്‍ പറഞ്ഞു... മരക്കാര്‍ ഓക്കെയായിട്ടുണ്ട്. ചിലപ്പോള്‍ പെട്ടെന്ന് ചെയ്യേണ്ടിവരുമെന്ന്. എന്താണ് കഥയെന്ന് ചോദിച്ചു. ഒരു ബേസ് മാത്രം സാര്‍ പറഞ്ഞു. കേട്ടപ്പോള്‍ എനിക്കും താല്‍പര്യമായി. ഞാനും എഴുതാമോ എന്ന് ചോദിച്ചു. എഴുതെടാ എന്ന് സാറും പറഞ്ഞു. അങ്ങനെയാണ് മരക്കാറില്‍ വന്നത്. എഴുതി വന്നപ്പോള്‍ പടത്തില്‍ വര്‍ക്ക് ചെയ്യണം എന്ന ആഗ്രഹവും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഒക്കെ പറഞ്ഞു. മരക്കാര്‍ തീര്‍ന്നതോടെ ഏതു പടവും എടുക്കാം എന്ന കോണ്‍ഫിഡന്‍സ് എനിക്ക് വന്നു. മഹാഭാരതം എടുക്കണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം. മരക്കാര്‍ കഴിഞ്ഞപ്പോള്‍ യുദ്ധം എടുക്കാനൊക്കെ പറ്റും എന്ന ധൈര്യം വന്നു' അനി ഐ.വി ശശി പറഞ്ഞു.

മാതാപിതാക്കളുടെ വഴിയെ സഞ്ചരിച്ച് സിനിമയുടെ ഭാഗമായി കഴിഞ്ഞു അനി ഐ.വി ശശി. മരക്കാറിന് മുമ്പ് അനി ഐ.വി ശശി സംവിധാനം ചെയ്ത നിന്നിലാ നിന്നിലാ എന്ന തെലുങ്ക് സിനിമ റിലീസിനെത്തിയിരുന്നു. അശോക് സെൽവൻ, റിതു വർമ, നിത്യാ മേനൻ, നാസർ തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളായത്. റൊമാന്റിക് കോമഡി സിനിമയായി ഒരുക്കിയ നിന്നിലാ നിന്നിലാ ഫാന്റസിക്കും പ്രാധാന്യം നൽകിയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. സിനിമ തമിഴിലും തെലുങ്കിലും മൊഴിമാറ്റി പ്രദർശനത്തിന് എത്തുകയും മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തിരുന്നു. നിന്നിലാ നിന്നിലായ്ക്ക് ശേഷം അശോക് സെൽവൻ നായകനായി മായ എന്ന ഹ്രസ്വചിത്രവും അനി ഐ.വി ശശി സംവിധാനം ചെയ്തിരുന്നു. പ്രിയാ ആനന്ദാണ് മായയിൽ കേന്ദ്രകഥാപാത്രമായത്.

കൊവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകൾ തുറന്നെങ്കിലും തിയേറ്ററുകളിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായ കുറച്ചതോടെ മരക്കാറിന്റെ റിലീസ് വീണ്ടും പ്രതിസന്ധിയിലായി. തിയേറ്ററുകള്‍ തുറന്നാലും മരക്കാര്‍ റിലീസ് ഉടനെയുണ്ടാവില്ലെന്ന് ആന്‍റണി പെരുമ്പാവൂര്‍ തുടർന്ന് അറിയിച്ചു. 50 ശതമാനം പ്രവേശന രീതി സിനിമയ്ക്ക് നഷ്‍ടമുണ്ടാക്കുമെന്നായിരുന്നു ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. സിനിമ ഒടിടി റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈമം ഒടിടി പ്ലാറ്റ്ഫോമുമായി ചർച്ച നടത്തിയെന്ന് പിന്നീട് വാർത്തകൾ വന്നു. തിയേറ്റർ ഉടമകളുമായെല്ലാമുള്ള നിരവധി ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷമാണ് മരക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടായത്.
Recommended Video

'മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു.... പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു....' എന്ന് മമ്മൂട്ടി അടക്കമുള്ള സിനിമാ രംഗത്തെ പ്രമുഖർ മരക്കാറിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ദിനത്തില്‍ ആകെ 16000 പ്രദര്‍ശനങ്ങള്‍ നടന്നു. ആഴ്ചകള്‍ക്ക് മുമ്പേ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമ കൂടിയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











