'റോഡ് റോളർ' നിർത്താൻ ശ്രമിക്കുന്ന രംഗങ്ങൾ യഥാർഥത്തിൽ സംഭവിച്ചതെന്ന് കലാസംവിധായകൻ
സന്ദേശം സിനിമ പോലെ തന്നെ കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയായിരുന്നു പ്രിയദർശൻ- ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ വെള്ളാനകളുടെ നാട്. 32 വർഷം മുമ്പ് വന്ന ഈ സിനിമയിൽ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്ന അഴിമതികളായിരുന്നു വിഷയമായിരുന്നത്. മണിയൻപിള്ള രാജു നിർമിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഖട്ട മീത്ത എന്ന പേരിൽ പ്രിയദർശൻ പിന്നീട് ഈ സിനിമ ഹിന്ദിയിൽ റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ ഒറ്റ ടേക്കിൽ എടുത്ത തമാരേശ്ശേരി ചുരം എന്ന കോമഡി സീൻ മലയാളത്തിലെ എവർഗ്രീൻ കോമഡിയാണ്. മോഹൻലാൽ ശോഭന ജോഡിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു വെള്ളാനകളുടെ നാട്.
Also Read: രവീണയ്ക്കൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ സൽമാൻ ഖാൻ
കോൺട്രാക്ടർ സിപി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിലെ റോഡ് റോളർ കുതിരവട്ടം പപ്പു നന്നാക്കുന്നതും ശേഷം എത്ര പരിശ്രമിച്ചിട്ടും പപ്പുവിന് റോഡ് റോളർ നന്നാക്കാൻ സാധിക്കാതെ വരുമ്പോൾ ആനയെ കൊണ്ട് കെട്ടിവലിച്ച് കൊണ്ടുപോകുന്ന രംഗങ്ങളും തുടർന്നുള്ള കോമഡി സീനുകളുമെല്ലാം ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആനയുടെ പിടിവിട്ട് റോഡ് റോളർ ഉരുണ്ട് പോയ സംഭവം യഥാർഥത്തിൽ സംഭവിച്ചതാണ് എന്നും കുടയും കല്ലുമുപയോഗിച്ച് റോഡ് റോളർ തടയാൻ ശ്രമിക്കുന്ന രംഗങ്ങൾ അഭിനയമല്ലായിരുന്നു എന്നുമാണ് ചിത്രത്തിന്റെ കലാ സംവിധായകൻ പറയുന്നത്.
Also Read: അർച്ചന സുശീലൻ പ്രണയത്തിൽ?, കാമുകനെ പരിചയപ്പെടുത്തി ആരാധകരുടെ 'ഗ്ലോറി'

വെള്ളാനകളുടെ നാടിന്റെ ആര്‍ട് ഡയറക്ടറായ കെ.കൃഷ്ണന്‍കുട്ടിയാണ് അന്ന് റോഡ് റോളർ സീൻ ചിത്രീകരിക്കുന്നതിന് വേണ്ടി നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ചും ശേഷം എല്ലാവരേയും ഭയപ്പെടുത്തിയ സംഭവത്തെ കുറിച്ചും തുറന്ന് പറഞ്ഞത്. സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് റോളര്‍ ആന കെട്ടി വലിച്ചുകൊണ്ടുവരികയും പിന്നീട് കയര്‍ പൊട്ടി ശോഭനയുടെ വീടിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്ക് കയറുന്നതുമായ രംഗം ചിത്രീകരിക്കേണ്ടതിന് സംവിധായകന്റെ സമ്മതത്തോടെ റോളറിൽ നടത്തിയ മാറ്റങ്ങളെ കുറിച്ചും ശേഷം റോളർ നിയന്ത്രം വിട്ട് സഞ്ചരിച്ചതിനെ കുറിച്ചുമെല്ലാമാണ് കൃഷ്ണൻ കുട്ടി തുറന്ന് പറഞ്ഞത്.

'ഗിയറില്‍ മാത്രം സഞ്ചരിക്കുന്ന വാഹനമാണ് റോളര്‍. ബ്രേക്ക് എന്ന് പറയുന്ന സാധനം ഇല്ല. ഗിയറിലാണ് ഇതിന്റെ ബ്രേക്ക്. അതുപോലെ നല്ല വേഗതയില്‍ റോളര്‍ ഉരുട്ടാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ നല്ല സ്പീഡില്‍ റോളര്‍ ഉരുട്ടിയെടുക്കാന്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ച ഞങ്ങള്‍ ഇതിന്റെ ഡ്രൈവറുമായി സംസാരിച്ചു. ഗിയറുമായുള്ള എഞ്ചിന്റെ കണക്ഷന്‍ ഇല്ലാതാക്കി കഴിഞ്ഞാല്‍ അത് അതിന്റെ മാക്‌സിമം സ്പീഡില്‍ പോകുമെന്നും അത് മാത്രമേ ഒരു മാര്‍ഗമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംവിധായകന്റെ സമ്മതത്തോടെ ഞങ്ങള്‍ റോളറിന്റെ എഞ്ചിനും ഗിയറുമായിട്ടുള്ള കണക്ഷന്‍ വിടീച്ചു. അങ്ങനെ ആനയെ കൊണ്ട് കെട്ടിവലിക്കുന്ന സീന്‍ പ്ലാന്‍ ചെയ്തു. ആന കെട്ടി വലിക്കുമ്പോള്‍ പെട്ടെന്ന് ആനയെ മാറ്റുകയും അതോടെ റോളര്‍ അതിവേഗത്തില്‍ മുന്നോട്ട് ഉരുളുകയും ചെയ്തു' കൃഷ്ണൻ കുട്ടി പറയുന്നു.
Recommended Video

നിയന്ത്രണം നഷ്ടപ്പെട്ട റോളറിന്റെ വരവ് കണ്ട് സംവിധായകനടക്കമുള്ള പേടിച്ച് മാറി നിന്നുവെന്നും ബ്രേക്കില്ലാത്തതിനാൽ അടുത്തുള്ള മതിലും വീടും തകരാതിരിക്കാൻ എല്ലാവരും യഥാർഥത്തിൽ പരിശ്രമിക്കുന്നതാണ് ആ സിനിമയിൽ കാണുന്നതെന്നുമാണ് കൃഷ്ണൻകുട്ടി പറയുന്നത്. ആർക്കും ഒന്നും പറഞ്ഞ് കൊടുത്ത് ചെയ്യിച്ചതല്ലെന്നും എല്ലാം സ്വാഭാവികമായി സംഭവിക്കുകയായിരുന്നുവെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു. 'ബ്രേക്ക് ഇല്ലാത്തതുകൊണ്ട് ഇത് നിര്‍ത്താന്‍ കഴിയുകയുമില്ലല്ലോ. അങ്ങനെ ഇത് വീടിന് നേരെ നീങ്ങി വരികയാണ്. ഷൂട്ടിങ്ങിന് ആവശ്യമായ പരിധി കഴിഞ്ഞാല്‍ ഇത് എങ്ങനെ നിര്‍ത്തുമെന്ന ആലോചന എല്ലാവരിലുമുണ്ടായി. സിനിമയില്‍ കാണുന്നതുപോലെ തന്നെ പലരും റോളര്‍ നിര്‍ത്താന്‍ വേണ്ടി കല്ലെടുത്തിടുന്നതും കുടയെടുത്തിടുന്നതും സത്യമായി നടന്ന കാര്യമാണ്. അങ്ങനെ ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട് ഈ റോളര്‍ അതിവേഗത്തില്‍ വന്ന് ഞങ്ങള്‍ പൊളിക്കാനായി കെട്ടിയ മതിലും കടന്ന് ആരുടെയോക്കെയോ ഭാഗ്യത്തിന് അടുത്ത് നിന്ന വീടിനെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ വന്ന് നിന്നു. മതിലിടിഞ്ഞ കല്ലിലൊക്കെ തട്ടിയതുകൊണ്ട് റോളര്‍ നിന്നതാവാം. അതൊരു ഭാഗ്യമായിരുന്നു. അല്ലെങ്കില്‍ ആ വീടിന്റെ ഒരു ഭാഗം കൂടി പോയേനെ' കൃഷ്ണൻ കുട്ടി കൂട്ടിച്ചേർത്തു. വളരെയേറെ ടെൻഷനിടിച്ച് ചിത്രീകരിച്ച സീൻ കൂടിയാണ് പുതുതലമുറയെപ്പോലും കുടുകുട ചിരിപ്പിച്ച റോഡ് റോളർ കോമഡി സീനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











