ദുൽഖറിന്റെ 'കുറുപ്പി'ൽ അതിഥി വേഷങ്ങളിൽ മലയാളത്തിലെ യുവതാരങ്ങളും?
ഒരു കൊലപാതകം... രക്ഷപ്പെടൽ... കേരളം കണ്ട ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി അതാണ് സുകുമാരക്കുറുപ്പ്. കുറുപ്പിനെ കുറിച്ചുള്ള പലവിധ നിറം പിടിപ്പിച്ച കഥകളും പിന്നീട് പുറത്തുവന്നിരുന്നു. എന്തെങ്കിലും കാരണത്താൽ നാട്ടിൽ നിന്ന് മുങ്ങി നടക്കുന്നവരെ സുകുമാര കുറുപ്പ് എന്ന പേരിൽ വരെ പിന്നീട് ആളുകൾ വിളിച്ച് തുടങ്ങി. ആ കുപ്രസിദ്ധ കുറ്റവാളിയെ വെള്ളിത്തിരയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Recommended Video

കുറുപ്പ് എന്ന പേരിലാണ് സുകുമാര കുറുപ്പിന്റെ ജീവിതം സിനിമയാകുന്നത്. ദുൽഖർ സൽമാൻ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിപ്പിലാണ് ആരാധകരും ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ സിനിമ സംബന്ധിച്ച വിവാദങ്ങളും തലപൊക്കിയിരുന്നു. സുകുമാര കുറിപ്പിന്റെ ജീവിതം സിനിമയാക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്നത് എന്നാണ് ഉയർന്ന വിമർശനങ്ങളിൽ പ്രധാനപ്പെട്ടത്.
സുകുമാര കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ കുടുംബവും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കം എന്താണെന്ന് അറിയണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. പിന്നീട് വിവാദങ്ങളെല്ലാം കെട്ടടങ്ങിയതോടെ സിനിമയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പൂർത്തിയാക്കി. ഉടൻ സിനിമ റിലീസിനെത്തിയേക്കും. രണ്ടാം കൊവിഡ് തരംഗം കൂടി വന്നപ്പോൾ കുറുപ്പ് ഒടിടിയിലെത്തുമെന്ന തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈ കാര്യത്തിൽ ഇതുവരെ അണിയറപ്രവർത്തകരാരും വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല.
Also read: 'ലാലേട്ടനിലൂടെ ലഭിച്ച മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ്' ഷോബി തിലകൻ
ഇപ്പോൾ ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. കുറുപ്പിൽ വിവിധ അതിഥി വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ യുവനടന്മാരായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് എന്നാണ് വാർത്തകൾ. യുവതാരങ്ങളെല്ലാം മറ്റൊരു യുവതാരത്തിന്റെ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നതോടെ ആരാധകരും ആവേശത്തിലാണ്.

കുറുപ്പിന്റെ അണിയറപ്രവർത്തകരുമായി ഏറ്റവും അടുപ്പമുള്ള വൃത്തങ്ങളാണ് പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ അതിഥി വേഷങ്ങൾ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഇതിൽ ഏറെ നിർണായകമായ വേഷം പൃഥ്വിരാജിന്റേതായിരിക്കുമെന്നും പറയുന്നു. സുകുമാര കുറുപ്പായി ദുൽഖർ എത്തുന്ന കുറുപ്പിലെ താരത്തിന്റെ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. കുറുപ്പായുള്ള ദുൽഖറിന്റെ മേക്കോവര് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകന്‍. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനാണ്. ജിതിൻ.കെ.ജോസ്, ഡാനിയേല്‍ സായൂജ് നായര്‍, കെ.എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ സ്വന്തം ബാനറായ വേഫെറര്‍ ഫിലിംസ് ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
സുകുമാര കുറുപ്പിന്റെ ജീവിതം രണ്ടാം തവണയാണ് സിനിമാ രൂപത്തിൽ എത്താൻ പോകുന്നത്. നേരത്തെ ടി.ജി രവി നായകനായി NH 47എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. ആധുനിക മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു പക്ഷെ ആദ്യമായാവും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു പീരിയഡ് ക്രൈം ത്രില്ലർ വരുന്നത്. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രവും ഒരുപക്ഷെ സുകുമാര കുറുപ്പ് തന്നെയാകും. നിമിഷ് രവിയുടേതാണ് സിനിമയുടെ ഛായാഗ്രഹണം.
Also read: അവസാനം അത് ലഭിച്ചു', ത്രില്ലടക്കാനാകാതെ സൈമ വേദിയിൽ തുള്ളിച്ചാടി ശോഭന
സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ സംഭവമായിരുന്നു സുകുമാര കുറുപ്പും അയാൾ ചെയ്ത കൊലയും പിന്നീടുള്ള അയാളുടെ തിരോധാനവും. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് ഇന്നും കാത്തിരിപ്പ് തുടരുകയാണ്. 1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് എൻ.ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ട് ചുട്ടുകൊന്നത്.
താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ഈ കൊലയിലൂടെ സുകുമാര കുറുപ്പിന്റെ ഉദ്ദേശം. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത് കൊല്ലകടവ്-പൈനുമ്മൂട് റോഡിനരുകിലെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്. പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് അവസാനിച്ച് കാണാൻ മരിച്ച ചാക്കോയുടെ ഭാര്യ ശാന്തമ്മയും കാത്തിരിപ്പ് തുടരുകയാണ്.
Also read: കൂട്ടുകാരി തന്ന വിലമിക്കാനാവാത്ത സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തി സംവൃത സുനിൽ


Click it and Unblock the Notifications











