ഒരു വരിപോലും തെറ്റാതെ പ്രാർത്ഥിച്ചിരുന്നു, എന്നിട്ട് എന്തിന് ഇത് തന്നുവെന്ന് ചോദിച്ചു, പഴയതെല്ലാം ആലോചിക്കും!
ആറ് കീമോയാണ് ആദ്യ ഘട്ടത്തിൽ രേണു സുധിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. രണ്ട് കീമോകൾ പൂർത്തിയായി. എന്നാൽ പ്രതിരോധശേഷി കുറവായതിനാൽ അവശതകൾ കൂടിയ രേണുവിനെ രണ്ടാം കീമോയ്ക്കുശേഷവും ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഏഴ് ദിവസത്തെ ഐസിയു വാസം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് രേണു വീട്ടിലെത്തിയത്. ഇനി നാല് കീമോയ്ക്കുശേഷം സർജറിയുണ്ടാകും. ആശുപത്രിയിൽ നിന്നും തിരികെ എത്തിയ രേണു പുതിയ വീഡിയോയിൽ ചില കാര്യങ്ങൾ പങ്കുവെച്ചു.
മാരക രോഗങ്ങൾ വരാതിരിക്കാൻ കുട്ടിക്കാലം മുതൽ പ്രാർത്ഥിക്കുന്നയാളാണ് താനെന്ന് രേണു പറയുന്നു. പരാതിപ്പെട്ടപ്പോൾ ദൈവത്തിൽ നിന്ന് കിട്ടിയ മറുപടിയെ കുറിച്ചും വീഡിയോയിൽ താരം സംസാരിച്ചു. കിടക്കയിൽ കിടക്കുമ്പോൾ കടന്ന് വന്ന വഴികളെ കുറിച്ച് ഓർക്കാറുണ്ടെന്നും പറഞ്ഞു. രേണുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

അഞ്ച് ദിവസമായി ആശുപത്രിയിൽ ഐസിയുവിൽ ആയിരുന്നു. എല്ലാവരുടേയും പ്രാർത്ഥനകൾ കൊണ്ട് ഞാൻ ഡിസ്ചാർജായി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. ആദ്യത്തെ കീമോയേക്കാൾ രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോൾ അസ്വസ്ഥതകളും ക്ഷീണവും ഛർദ്ദിലും വേദനകളും എല്ലാമായിരുന്നു. എനിക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും വഴിപാട് കഴിപ്പിക്കുന്നുണ്ടെന്നുമെല്ലാം അറിയാം.
ഇനി നാല് കീമോകൾ കൂടിയുണ്ട്. അതുകൂടി കഴിയുമ്പോൾ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നാണ് എന്റെ വിശ്വാസം. എല്ലാവരുടേയും പ്രാർത്ഥന വേണം. കീമോകൾക്കുശേഷം ഓപ്പറേഷനുണ്ട്. കുഞ്ഞിലെ മുതൽ പ്രാർത്ഥിക്കുമ്പോൾ ഞാൻ പറഞ്ഞിരുന്ന ഒരു കാര്യം ഞങ്ങൾക്ക് ആർക്കും മാരക അസുഖം വരരുതെ എന്നാണ്. എന്നും പ്രാർത്ഥിക്കുമായിരുന്നു. ഇങ്ങനെ പ്രാർത്ഥിച്ചിട്ടും എനിക്ക് എന്തുകൊണ്ട് ഇങ്ങനൊരു അസുഖം വന്നുവെന്ന് ഞാൻ ദൈവത്തോട് ചോദിച്ചിരുന്നു.
എന്നും പ്രാർത്ഥിച്ചിട്ടും എനിക്ക് മാത്രം ഇങ്ങനെ വന്നല്ലോ, വ്യക്തമായി തന്നെയാണ് ഞാൻ പ്രാർത്ഥിച്ചിരുന്നത്. എന്നും പ്രാർത്ഥിച്ചിരുന്ന വിഷയവുമാണ്. വരി തെറ്റാതെ പ്രാർത്ഥിച്ചിരുന്ന വ്യക്തിയാണ് ഞാൻ. കിടക്കയിൽ കിടന്ന് ഇതെല്ലാം ഞാൻ ആലോചിച്ചു. ഇങ്ങനൊരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും ഇങ്ങനൊരു അസുഖത്തിൽ എന്നെ ദൈവം വിടുവിച്ചു. ഒരുപാട് പേരുടെ പ്രാർത്ഥനകൾ സത്യമാണെന്ന് നിനക്ക് തെളിയിക്കാൻ പറ്റുമെന്നാണ് എനിക്ക് ദൈവത്തിൽ നിന്നും കിട്ടിയ ഉത്തരം.
തിരിച്ച് വരുമെന്നാണ് വിശ്വാസം. എന്നിരുന്നാലും കിടക്കയിൽ കിടന്ന് ഞാൻ പഴയ കാര്യങ്ങൾ എല്ലാം ആലോചിക്കും. ഓടി നടന്നൊരു വ്യക്തിയായിരുന്നല്ലോ ഞാൻ. സുധി ചേട്ടന്റെ മരണശേഷം എനിക്ക് പെട്ടന്നൊരു കയറ്റമുണ്ടായി. എവിടെയൊക്കെ പരിപാടിയുണ്ടോ അവിടെയെല്ലാം ഓടി നടന്ന് ഞാൻ പരിപാടി ചെയ്തു. വളരെ ഹാപ്പിയായിരുന്നു ഞാൻ.

അത് ചിലരെ അലോസരപ്പെടുത്തുകയുമെല്ലാം ചെയ്തിരുന്നു. ഓടി നടന്നിട്ട് പെട്ടന്ന് ഇങ്ങനൊരു അവസ്ഥയിൽ എത്തിയതുകൊണ്ടാണ് ഞാൻ പഴയ കാര്യങ്ങൾ എല്ലാം ചിന്തിച്ചത്. പിന്നെ ആലോചിച്ചു ചിന്തിച്ചുകൊണ്ടിരുന്നാൽ വിഷമം കൂടുമെന്ന്. അതുകൊണ്ട് അസുഖം ബേധമായി തിരികെ വന്നശേഷം എന്തൊക്കെ ചെയ്യാമെന്നാണ് ഞാൻ ആലോചിക്കുന്നത്. പിന്നെ റിതപ്പൻ... എന്നെക്കാൾ മനസിന് കട്ടിയുള്ള കുഞ്ഞാണ്. ഞാൻ ഐസിയുവിലായിരുന്നു.
അതുകൊണ്ട് ആശുപത്രിയിൽ വന്നാലും അമ്മയെ കാണാനാവില്ലെന്ന് അവന് അറിയാമായിരുന്നു. ഞാൻ വരുന്നില്ല. വന്നാലും അമ്മയെ കാണാൻ പറ്റില്ലല്ലോ എന്നാണ് ആശുപത്രിയിലേക്ക് വരാൻ വിളിച്ചപ്പോൾ മോൻ പറഞ്ഞ മറുപടി എന്നും രേണു പറയുന്നു. ചികിത്സയ്ക്കായി ലക്ഷങ്ങളാണ് രേണുവിന് വേണ്ടത്.
അസുഖം ബാധിച്ചതോടെ വിശ്രമത്തിലായതിനാൽ രേണുവിന്റെ വരുമാനവും നിലച്ചു. യുട്യൂബ് ചാനൽ വഴി ലഭിക്കുന്ന തുകയാണ് ഏക വരുമാന മാർഗം. എന്നാൽ ഫോൺ ഉപയോഗിക്കാൻ കഴിയാത്തതിനാൽ വീഡിയോയും കൃത്യമായ ഇടവേളകളിൽ പങ്കിടാൻ രേണുവിന് കഴിയാറില്ല.


Click it and Unblock the Notifications


