'പണത്തിന്റെ പേരിലല്ല പിണക്കം, അവകാശം ചോദിച്ച് അമ്മൂമ്മയുടെ അടുത്ത് ചെന്നിട്ടില്ല, ചീത്ത വിളിച്ചതിന് പിന്നിൽ'
അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു അഹാന കൃഷ്ണ അമ്മ സിന്ധുവിന്റെ അമ്മയെ ചീത്ത വിളിച്ചുവെന്നത്. താരത്തിന്റെ കസിനാണ് ഇക്കാര്യം പുറത്ത് വിട്ടതും വൈറലാക്കിയതും. സ്വത്തിന്റെ പേരിലുള്ള തർക്കം മൂലമാണ് അമ്മൂമ്മയുമായി അഹാന പിണങ്ങിയതെന്നും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കുടുംബ വഴക്കുമായി ബന്ധുപ്പെട്ടുള്ള വിവാദങ്ങൾക്ക് ഒടുവിൽ മൗനം വെടിഞ്ഞ് അഹാന മറുപടി നൽകിയിരിക്കുന്നു.
പണത്തിന്റെ പേരിലല്ല താനും അമ്മൂമ്മയും തമ്മിൽ വഴക്കും പിണക്കവും ഉണ്ടായതെന്നും ചീത്ത വിളിച്ചതിന് പിന്നിൽ തക്കതായ കാരണമുണ്ടെന്നും അമ്മൂമ്മ തന്റെ ഉള്ളിൽ തീർത്ത മുറിവുകൾ വലുതാണെന്നും അഹാന പറയുന്നു. ഈ ആഴ്ച രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട ഈ വിഷയം ആരുടെയും ശ്രദ്ധ അർഹിക്കുന്ന ഒന്നല്ലെന്ന് എനിക്കറിയാം.

രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തേക്കാൾ ഇത് എത്ര ചെറിയ കാര്യമാണെന്നും ഞാൻ ബോധ്യപ്പെട്ടിരിക്കുന്നു. എന്നിട്ടും ഇന്ന് ഞാൻ ഇത് പങ്കുവെക്കുന്നത് ഒരു കാരണത്താൽ മാത്രം ഈ അധ്യായം ഇതോടെ അവസാനിക്കാനും ഇനി ഒരിക്കലും വീണ്ടും തുറക്കപ്പെടാതിരിക്കാനുമാണ്. എന്റെ മുത്തശ്ശിയെ വ്യക്തിപരമായി അറിയുന്നവർക്ക് ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങളിൽ അത്ഭുതപ്പെടാനൊന്നുമുണ്ടാകില്ല.
എന്നാൽ നിങ്ങളിൽ പലർക്കും എന്റെ കുടുംബം വർഷങ്ങളായി പങ്കുവെച്ച ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും മാത്രമാണ് അവരെ പരിചയം. അതുകൊണ്ട് ഒരു ചെറിയ വിശദീകരണം നിങ്ങളോട് നൽകേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു. 2025 ഒക്ടോബർ മുതൽ എന്റെ മുത്തശ്ശിയുമായുള്ള ഞങ്ങളിൽ ചിലരുടെ ബന്ധം വഷളായിരിക്കുകയാണ്. അതിന് കാരണം പൂർണമായും അവരുടെ ഉത്തരവാദിത്തത്തിലുള്ള നിർഭാഗ്യകരമായ ചില സംഭവങ്ങളാണ്.
ഞാൻ എന്റെ മുത്തശ്ശിയോട് ഒരു പ്രത്യേക രീതിയിൽ സംസാരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം ഒരു മുത്തശ്ശിയോ അതല്ലെങ്കിൽ ഒരു മനുഷ്യനോ മറ്റൊരാളോട് ഒരിക്കലും സംസാരിക്കാൻ പാടില്ലാത്ത രീതിയിലാണ് അവർ എന്നോട് സംസാരിച്ചിരുന്നത് എന്നതാണ്. അവർ എന്നോട് പറഞ്ഞ വാക്കുകൾ ഒരിക്കലും തിരുത്താനോ മറക്കാനോ കഴിയാത്ത ഒരു അതിരാണ് കടന്നത്. ആ വാക്കുകൾ അശ്ലീലവും ലൈംഗികമായി അപമാനിക്കുന്നതും മനുഷ്യത്വത്തെ തന്നെ നിഷേധിക്കുന്നതുമായിരുന്നു.
അതെല്ലാം എന്റെ സ്വന്തം മുത്തശ്ശിയിൽ നിന്ന് കേൾക്കേണ്ടി വന്നുവെന്ന യാഥാർഥ്യവുമായി ഇന്നും എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. ആ വാക്കുകൾ ഇവിടെ വീണ്ടും ആവർത്തിക്കാൻ എനിക്ക് യാതൊരു ഉദ്ദേശവുമില്ല. കാരണം ഇതിനകം തന്നെ വേദനാജനകമായ ഈ സാഹചര്യത്തെ കൂടുതൽ വഷളാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അവ എനിക്ക് നൽകിയ മുറിവുകൾ വളരെക്കാലം എന്നോടൊപ്പം നിലനിൽക്കും.

ബഹുമാനം എന്നത് എല്ലായ്പ്പോഴും പരസ്പരമുള്ളതായിരിക്കണമെന്നാണ് എന്റെ വിശ്വാസം. പ്രായമോ, ബന്ധമോ, സാമൂഹിക സ്ഥാനമോ മറ്റൊരാളെ വേദനിപ്പിക്കാനോ അപമാനിക്കാനോ ഉള്ള അനുമതിയല്ല. ഈ വിഷയത്തെ പണത്തിന്റെ പേരിലുള്ള ഒരു തർക്കമായി ചിത്രീകരിക്കാനും ചിലർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ യാഥാർഥ്യം അതല്ല. എന്റെ സഹോദരിമാരും ഞാനും ഞങ്ങളുടെ ജീവിതം സ്വന്തം അധ്വാനത്തിലൂടെ പടുത്തുയർത്തണമെന്നാണ് എപ്പോഴും വിശ്വസിച്ചിട്ടുള്ളത്.
സാമ്പത്തിക സുരക്ഷയ്ക്കോ അനന്തരാവകാശത്തിനോ വേണ്ടി ഞങ്ങൾ ഒരിക്കലും മാതാപിതാക്കളെയോ മുത്തശ്ശിമാരെയോ ആശ്രയിച്ചിട്ടില്ല. സ്വന്തം പ്രയത്നത്തിലൂടെ ജീവിക്കുന്ന സ്ത്രീകളാണെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഭൗതിക നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരിക്കലും ബന്ധങ്ങളെ വിലയിരുത്തിയിട്ടില്ല. ഈ വിഷയം ഒരിക്കലും പണത്തെക്കുറിച്ചായിരുന്നില്ല.
എന്റെ മുത്തശ്ശി ഞാൻ അയച്ചതാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ ഫോണിലുള്ള ചില സന്ദേശങ്ങൾ വായിച്ചുകേൾപ്പിക്കുന്നത് നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും. അതിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഒരു ലളിതമായ ചോദ്യം ചോദിക്കട്ടെ. ഒരു വ്യക്തിയുടെ മറുപടികൾ മാത്രം വായിച്ച് കേൾപ്പിക്കുകയും ആ മറുപടികൾക്ക് കാരണമായ യഥാർത്ഥ സന്ദേശങ്ങളും സംഭാഷണങ്ങളും മനപൂർവം മറച്ചുവെക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?.
നിങ്ങളിൽ പലരും ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ അയച്ച ചില സന്ദേശങ്ങൾ എന്റെ ബന്ധു വായിച്ചുകേൾപ്പിക്കുന്നതും കേട്ടിട്ടുണ്ടാകും. ഞാൻ പറഞ്ഞ കാര്യങ്ങൾ ഞാൻ നിഷേധിക്കുന്നില്ല. അന്ന് എനിക്ക് അതിയായ ദേഷ്യമുണ്ടായിരുന്നു. സാധാരണ സാഹചര്യങ്ങളിൽ ഒരിക്കലും ഉപയോഗിക്കാത്ത ചില വാക്കുകൾ ഞാൻ ഉപയോഗിക്കുകയും ചെയ്തു. പക്ഷെ നിങ്ങൾ കേട്ടത് എന്റെ സന്ദേശങ്ങൾ മാത്രമാണ്. അവ ഉൾപ്പെട്ടിരുന്ന യഥാർത്ഥ സംഭാഷണങ്ങൾ അല്ലെന്നും അഹാന പറയുന്നു.


Click it and Unblock the Notifications


