ഞാനെന്നൊരാൾ ജീവിച്ചിരിപ്പുണ്ടോന്ന് പോലും നിനക്കറിയില്ലെന്ന് അന്ന് പറഞ്ഞു; കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല!
ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പേളി മാണി സ്വീകരിച്ച നിലപാട് വലിയ രീതിയിൽ വിവാദമാവുകയും കടുത്ത വിമർശനം ഏറ്റുവാങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ നടി മെറീന മൈക്കിൾ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ ഉരസലുണ്ടാവുകയും പേളി തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തതായി മെറീന വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മെറീന എന്നൊരാൾ ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും തനിക്ക് അറിയില്ലെന്ന് പേളി പരിഹസിച്ച് പറഞ്ഞതായും മെറീന വെളിപ്പെടുത്തിയിരുന്നു.
പോസ്റ്റ് നീക്കം ചെയ്തതുകൊണ്ടോ വിമർശിക്കുന്നവരെ ബ്ലോക്ക് ചെയ്തതുകൊണ്ടോ വിമർശനങ്ങൾ അപ്രത്യക്ഷമാകില്ലെന്നാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പേളിയെ വിമർശിച്ച് മെറീന പോസ്റ്റിൽ കുറിച്ചത്. എന്നാൽ പേളി മാണിയുടെ പേര് എവിടേയും പരാമർശിച്ചിട്ടില്ല.

നീ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു... ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നുവെന്ന്. അതുകൊണ്ട് കുഴപ്പമൊന്നുമില്ല. മറ്റുള്ളവരുടെ അംഗീകാരമല്ല ഒരാളുടെ മൂല്യം നിർണയിക്കുന്നത്. വിരോധാഭാസമെന്ന് പറയട്ടെ ഇന്ന് നമ്മൾ ഈയൊരു സംഭാഷണത്തിൽ എത്തി നിൽക്കുന്നത് തന്നെ നിന്റെ വാക്കുകൾ കൊണ്ടാണ്.
ഞാൻ ആരാണെന്നത് കൊണ്ടല്ല മറിച്ച് എന്റെ ചോദ്യങ്ങളോട് നീ എങ്ങനെ പ്രതികരിച്ചുവെന്നത് ആളുകൾ ശ്രദ്ധിച്ചതുകൊണ്ടാണ്. ചില സമയങ്ങളിൽ, ആർക്ക് ആരെ അറിയാം എന്നതല്ല കാര്യം. വിമർശനങ്ങളെ എത്രത്തോളം മാന്യതയോടെ നേരിട്ടു എന്നതാണ് പ്രധാനം. പൊതുസമൂഹം നൽകുന്നതുകൊണ്ടാണ് പൊതു വ്യക്തികൾക്ക് സ്വാധീനം ഉണ്ടാകുന്നത്. ആ സ്വാധീനത്തോടൊപ്പം വലിയൊരു ഉത്തരവാദിത്തവും വരുന്നുണ്ട്.
സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയാൻ നിങ്ങൾ തയ്യാറാകുമ്പോൾ അതിനോടുള്ള എതിരഭിപ്രായങ്ങൾ കേൾക്കാനും നിങ്ങൾ സന്നദ്ധരാകണം. നിങ്ങളെ ചോദ്യം ചെയ്യുന്നവരെ ഏതെങ്കിലും ലേബലുകളിൽ ഒതുക്കാനോ, പരിഹസിക്കാനോ, വ്യക്തിപരമായി അധിക്ഷേപിക്കാനോ മുതിരരുത്. ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തതുകൊണ്ട് എഴുതിയ വാക്കുകൾ ഇല്ലാതാകുന്നില്ല.
വിമർശിക്കുന്നവരെ ബ്ലോക്ക് ചെയ്തതുകൊണ്ട് വിമർശനങ്ങൾ അപ്രത്യക്ഷമാകുന്നുമില്ല. അത് പുകഴ്ത്തലുകൾ മാത്രം കേൾക്കാൻ സാധിക്കുന്ന ഒരു ഇടം സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എല്ലാവരും നിങ്ങളോട് യോജിക്കുമ്പോൾ എത്ര ഉറക്കെ സംസാരിക്കുന്നു എന്നതിലല്ല നേതൃപാടവം അളക്കേണ്ടത്. മറിച്ച് ആളുകൾ വിയോജിക്കുമ്പോൾ എത്രത്തോളം ശാന്തമായും സത്യസന്ധമായും നിങ്ങൾ പ്രതികരിക്കുന്നു എന്നതിലാണ്.

ഇത് വെറുപ്പ് പ്രചരിപ്പിക്കാനോ ആരെയും താഴ്ത്തിക്കെട്ടാനോ വേണ്ടിയുള്ളതല്ല. പൊതുജനത്തെ സ്വാധീനിക്കാൻ തങ്ങളുടെ ഇടങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളിൽ നിന്ന് കൃത്യമായ നിലപാടും ഉത്തരവാദിത്തബോധവും ബഹുമാനവും പ്രതീക്ഷിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ നിലപാടാണ് ശരിയെങ്കിൽ വസ്തുതകൾ കൊണ്ട് അതിനെ പ്രതിരോധിക്കുക. വിഷയത്തെ അഭിസംബോധന ചെയ്യുക. ചോദ്യങ്ങൾക്ക് മറുപടി നൽകുക.
അല്ലാതെ ചോദ്യം ചോദിക്കുന്ന വ്യക്തിയെ ആക്രമിക്കുകയല്ല വേണ്ടത്. അതാണ് വെറും സ്വാധീനവും യഥാർത്ഥ സത്യസന്ധതയും തമ്മിലുള്ള വ്യത്യാസം. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് പോലും നിനക്കറിയില്ലായിരുന്നു എന്നാണ് നീ പറഞ്ഞത്. നീ എന്നെ അറിയണമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല എന്നാണ് മെറീന മൈക്കിൾ കുറിച്ചത്. മെറീനയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഒന്നിനും കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല എന്നാണ് ഏറെയും പേർ കുറിച്ചത്.
താൻ ഗസ്റ്റായി എത്തുന്നുവെന്നതിന്റെ പേരിൽ അവതാരകയായിരുന്ന ഷോയിൽ നിന്നും പേളി പിന്മാറിയെന്നാണ് മെറീന അടുത്തിടെ വെളിപ്പെടുത്തിയത്. അതാണ് പിന്നീട് വലിയ രീതിയിൽ ചർച്ചയായതും. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ എവിടേയും തൊടാതെ പേളി സംസാരിച്ചതിനോട് കേരളത്തിലെ ഭൂരിഭാഗം പേരും എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ എതിർക്കുന്നവരെയെല്ലാം പേളി ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായത്. ഇതോടെ മാസീവ് അൺഫോളോയിങ് ഉണ്ടായി. രണ്ട് ലക്ഷം ഫോളോവേഴ്സിനെ ഒറ്റ രാത്രികൊണ്ട് പേളിക്ക് നഷ്ടപ്പെട്ടു.


Click it and Unblock the Notifications


