ചിരിച്ചാൽ മുത്ത് പൊഴിയുമോ?, സൂപ്പർസ്റ്റാറായ അച്ഛനില്ലാത്ത തലക്കനമാണ് മകന്; ആര്യന്റെ ഗൗരവ സ്വഭാവം നാട്യമോ?
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് സീരിസായ ബാഡ്സ് ഓഫ് ബോളിവുഡ് വഴി കഴിഞ്ഞ വർഷം ശ്രദ്ധേയനായ നടൻ രാഘവ് ജുയാൽ ആര്യന്റെ പൊതുവേദികളിലെ സ്വഭാവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. വളരെ വർഷങ്ങളായി ആര്യനുമായി അടുത്ത സൗഹൃദം പുലർത്തുന്ന രാഘവ് ക്യാമറയ്ക്ക് മുന്നിൽ ആര്യൻ എന്തുകൊണ്ടാണ് അപൂർവമായി മാത്രം ചിരിക്കുന്നത് എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് വൈറലാകുന്നത്.
പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യനെ കുറിച്ച് രാഘവ് സംസാരിച്ചത്. അവന് വ്യാജമായി പെരുമാറാൻ താൽപര്യമില്ല. അഭിനയിക്കുന്നതുപോലെ എന്തെങ്കിലും കാണിക്കാനും അവൻ ആഗ്രഹിക്കുന്നില്ല. അവൻ അങ്ങനെയൊരു വ്യക്തിയാണ്. അതിനെ അതേപടി അംഗീകരിക്കണം എന്നാണ് ഞാൻ കരുതുന്നത്.

വളരെ ക്രിയേറ്റീവും സ്വതന്ത്രമായി ചിന്തിക്കുന്നവനും ദയയുള്ള വ്യക്തിയുമാണ് ആര്യൻ. അതാണ് അവന്റെ യഥാർഥ സ്വഭാവം. പൊതുവേദികളിൽ ആളുകൾ കാണുന്ന ആര്യനും വീട്ടിലുള്ള ആര്യനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും രാഘവ് വ്യക്തമാക്കി. അവന് ചിരിക്കണമെന്ന് തോന്നുന്നില്ലെങ്കിൽ അത് അവന്റെ തീരുമാനമാണ്. വീട്ടിലായിരിക്കുമ്പോൾ അവൻ ഒരുപാട് ചിരിക്കുകയും തമാശ പറയുകയും സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ചെയ്യുന്നയാളാണെന്നും രാഘവ് കൂട്ടിച്ചേർത്തു.
ഷാരൂഖിന്റെയും ഗൗരിയുടേയും മൂത്ത മകനായ ആര്യൻ അഭിനയത്തേക്കാൾ സംവിധാനത്തിലും തിരക്കഥ രചനയിലും ബിസിനസിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ആര്യൻ തുടർന്ന് ഇംഗ്ലണ്ടിലെ പഠിച്ചു.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ നിന്ന് ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷനിൽ ബിരുദവും നേടി. പൊതുവേദികളിൽ വളരെ ശാന്തനും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയുമായാണ് ആര്യൻ അറിയപ്പെടുന്നത്. പാപ്പരാസികളുടെ മുന്നിൽ പെട്ടാൽ പെടുന്നനെ ആര്യന്റെ മുഖത്ത് ഗൗരവ ഭാവം വന്ന് നിറയും.
അതിനാൽ തന്നെ താരപുത്രന് പലതരത്തിലുള്ള വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. 2021ലെ മുംബൈ ക്രൂയിസ് കപ്പൽ കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ല. കേസ് അന്ന് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതേ അഭിമുഖത്തിൽ നടി ഷെഹ്നാസ് ഗില്ലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും രാഘവ് മറുപടി നൽകിയിരുന്നു.

തന്റെ പുതിയ ചിത്രത്തിന് ഷെഹ്നാസ് പരസ്യമായി പിന്തുണ അറിയിച്ചതോടെയാണ് ഇരുവരെയും ചേർത്ത് പ്രചരിച്ച ഗോസിപ്പുകൾ ശക്തമായത്. എന്നാൽ തങ്ങൾ തമ്മിലുള്ള ബന്ധം വിശ്വാസത്തിലും പരസ്പര കരുതലിലും അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദം മാത്രമാണെന്ന് രാഘവ് വ്യക്തമാക്കി. ഞങ്ങൾ കുടുംബം പോലെയാണ്. അവൾ എനിക്ക് കുടുംബാംഗത്തെപ്പോലെയാണ്. ഹൃദയംകൊണ്ടാണ് അവൾ എല്ലാം ചെയ്യുന്നത്.
ഭായ്ജാൻ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. അന്ന് മുതൽ ഞങ്ങൾ പരസ്പരം ഒരുമിച്ചുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൾ ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുപോലെ അവൾക്ക് വേണ്ടപ്പോഴൊക്കെ ഞാനും ഉണ്ടാകും. ഞങ്ങൾ തമ്മിലുള്ള ഈ മനോഹരമായ സൗഹൃദം അതേപടി നിലനിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം ആരാധകരുടെ തിരക്കിനിടയിൽപ്പെട്ട ഷെഹ്നാസിനെ സംരക്ഷിക്കുന്ന രാഘവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് എന്തുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്ന് ചോദിച്ചപ്പോൾ അതിന് കാരണം തന്റെ മാതാപിതാക്കൾ നൽകിയ വളർത്തലാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നെ ഒരു ഉത്തരവാദിത്തമുള്ള പുരുഷനായി വളർത്തി എന്റെ മാതാപിതാക്കൾ. നിങ്ങളായാലും മറ്റേതെങ്കിലും സ്ത്രീയായാലും ഒരു കൂട്ടം പുരുഷന്മാർ അവരെ ആക്രമിക്കാൻ ശ്രമിച്ചാൽ ആവശ്യമെങ്കിൽ ശക്തമായി തിരിച്ചടിക്കാനാണ് എന്നെ പഠിപ്പിച്ചത്. വെറുതെ നോക്കിനിൽക്കുന്ന ആളാകാൻ എനിക്ക് കഴിയില്ലെന്നും രാഘവ് പറഞ്ഞു.


Click it and Unblock the Notifications


