'കഷ്ടപ്പെട്ട് പണിയെടുക്കും, എന്നെ പറ്റി നാട്ടുകാർക്ക് അറിയാം'; വിവാദങ്ങളിൽ പ്രതികരിച്ച് ശ്രീനാഥ് ഭാസി
നടൻ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വാർത്തകളിൽ നിറയുകയാണ്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചു എന്നാരോപിച്ച് മാധ്യമ പ്രവർത്തക നൽകിയ പരാതിയാണ് നടനെതിരെ ഒടുവിൽ വന്നിരിക്കുന്നത്. അടുത്തിടെ ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയ ശേഷം വഞ്ചിച്ചു എന്ന പേരിൽ ഒരു കൂട്ടം സംരഭകരും നടനെതിരെ വന്നു.
ഇതിനിടെ ഷൂട്ടിംഗ് സെറ്റിലെ അച്ചടക്കമില്ലായ്മ മൂലം നടനെതിരെ നടപടിയെടുക്കാൻ ജൂലൈ 15 ന് ചേർന്ന ഫിലിം ചോംബർ യോഗവും തീരുമാനിച്ചിരുന്നു, ഇപ്പോഴിതാ വിവാദങ്ങളെക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തോട് സംസാരിച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി.

'ആൾക്കാർ നമ്മളെ അങ്ങനെ താഴ്ത്താൻ വേണ്ടിയോ മാനസിക വിഭ്രാന്തി ഉണ്ടാക്കാൻ പറയുകയാണോ എന്നെനിക്ക് തോന്നുന്നില്ല.ആൾക്കാർ വെറുതെ ഒരു ഓളത്തിന് വേണ്ടി മെസേജ് അയക്കുന്നതാണെന്ന് തോന്നുന്നുണ്ട്. പക്ഷെ ഇവരുടെ കമന്റുകളും മറ്റും കാണുമ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്നത് ക്രിയാത്മകമായ വിമർശനം ഏറ്റെടുക്കുക വെറുതെ എഴുതിയതിനൊക്കെ വലിയ കാര്യമാക്കാതിരിക്കുക'
'എനിക്ക് തോന്നുന്നു നെഗറ്റിവിറ്റി കാണിക്കാൻ വേണ്ടിയാണോ യാഥാർത്ഥ്യം ആണോയെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയൊക്ക കേരളത്തിൽ എല്ലാവർക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു. നെഗറ്റിവിറ്റി എന്റെ നേരേക്ക് ഫോഴ്സ്ഫുള്ളായി ഇടുമ്പോൾ കാണുന്നവർക്കൊക്കെ മനസ്സിലാവും എന്താണ് ഇവൻമാർ ചെയ്യുന്നതെന്ന്. അത് മാനസികമായി ബാധിക്കാൻ അനുവദിക്കാറില്ല'

'ഞാൻ എന്റെ ജോലി ചെയ്യുന്നു. വർത്തമാനം പറയുന്ന ആൾക്കാർ എപ്പോഴും വർത്തമാനം പറയും. ഇത് ഇന്നയാളുടെ പ്രശ്നമാണെന്നൊന്നും പറയാൻ താൽപര്യപ്പെടുന്നില്ല. കാരണം ഇതെല്ലാം പൊള്ളില്ലാത്ത കാര്യങ്ങളാണ്. അതിൽ കൂടുതൽ പ്രശനങ്ങളുണ്ടാക്കാനോ അതിൽ കൂടുതൽ സംസാരിച്ച് അതിനെ വലുതാക്കാനോ ശക്തി കൊടുക്കാനോ താൽപര്യമില്ല. ആൾക്കാർക്ക് അറിയാം എത്ര കഷ്ടപ്പാടാണ് ഒരു സിനിമ ഉണ്ടാക്കാനെന്ന്. മാനസികമായി ഇത് ബാധിക്കുമെങ്കിലും എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും'

'എല്ലാം മാറ്റിവെച്ച് കഷ്ടപ്പെട്ട് പണിയെടുക്കും. ഞാൻ നിങ്ങളെ പോലെ തന്നെ സാധാരണ ചെക്കനാണ്. സ്ക്രീനിലും ടിവിയിലുമൊക്കെ വരുന്നത് കൊണ്ട് നമ്മളെക്കുറിച്ച് എവിടെയും എന്ത് വേണമെങ്കിലും എഴുതാം. അവൻ നമ്മുടെ പൈസ മേടിച്ചു, മാപ്പ് പറയണം, നേരത്തെ വരാറില്ല, പ്രശ്നമുണ്ടാക്കും, സിനിമ തീർക്കാൻ പറ്റുന്നില്ല, ഇങ്ങനെയൊക്കെ പറയുമ്പോൾ ബാധിച്ചിരുന്നെങ്കിൽ എനിക്ക് നിലനിൽക്കാൻ സാധിക്കില്ലായിരുന്നു. ബുദ്ധിമുട്ടിക്കാൻ വേണ്ടി നമ്മളൊരു സ്ഥലത്ത് പോവുകയൊന്നുമല്ല'

'തേച്ചൊട്ടിക്കാനുള്ള ആൾക്കാർ തേപ്പ് സാധനങ്ങളുമായാണ് ഇറങ്ങുന്നത്. അവർക്ക് ചെയ്യാൻ പറ്റുന്നത് അതാണ്. എനിക്ക് ചെയ്യാൻ പറ്റുന്നത് അഭിനയവും കലയുമാണ്. മാപ്പ് പറയേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ മാപ്പ് പറയും. ഞാൻ പോയി സമാധാനമായിട്ട് എല്ലാവരോടും സംസാരിക്കും. ജെനുവിൻ ആയ കാര്യമാണെങ്കിൽ അത് അറ്റൻഡ് ചെയ്യും'
'ഒരാളുടെ ഉദ്ഘാടനത്തിന് പൈസ മേടിച്ചിട്ട് ഞാൻ പോകാതിരിക്കേണ്ട ആവശ്യം എനിക്കുണ്ടോയെന്ന് നാട്ടുകാർക്ക് അറിയാം. ഞാനവരുടെ പൈസ തിരിച്ചു കൊടുത്തു. എനിക്ക് വരാൻ പറ്റില്ലെന്നത് റിയാലിറ്റി ആയിരുന്നു,' ശ്രീനാഥ് ഭാസി പറഞ്ഞു.


Click it and Unblock the Notifications