നിലച്ചുപോയ പൊട്ടിച്ചിരി
നിലച്ചുപോയ പൊട്ടിച്ചിരി
സിനിമ തീരും മുമ്പേ പൊടുന്നനേ നിലച്ചുപോയ പൊട്ടിച്ചിരി ; അതായിരുന്നു കടുവാക്കുളത്തിന്റെ അന്ത്യം.
മലയാള ചലച്ചിത്രരംഗത്ത് ലക്ഷണമൊത്ത ഹാസ്യാഭിനയവുമായി എസ്.പി.പിള്ളയും അടൂര്‍ ഭാസിയും നിറഞ്ഞുനില്‍ക്കുമ്പോഴും കടുവാക്കുളത്തിന് പ്രേക്ഷകമനസ്സുകളില്‍ സ്വന്തമായൊരിടം കണ്ടെത്താനായത് വ്യത്യസ്തവും വൈവിധ്യവുമായ ശൈലി കൊണ്ടായിരുന്നു.
മെരിലാന്‍ഡ് സ്റുഡിയോയുടെ ഭക്തകുചേല (1961) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കടുവാക്കുളത്തിന് ആദ്യ വേഷമായ കുട്ടിപ്പട്ടര്‍ തന്നെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിക്കൊടുത്തു.
തുടര്‍ന്ന് സ്നേഹദീപം, പട്ടാഭിഷേകം, തിരുവാഭരണം, സ്നാപകയോഹന്നാന്‍, പുന്നപ്രവയലാര്‍ തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ ഹാസ്യത്തിന്റെ അലമാലകള്‍ തീര്‍ത്ത് ഈ കുട്ടനാട്ടുകാരന്‍ പ്രേക്ഷകരെ ചിരിപ്പിച്ചു.
കായംകുളം കൊച്ചുണ്ണിയിലെ കടുവാചേരി വാവ, തിരുവാഭരണത്തിലെ അമിട്ട് അന്തോണി, തമ്പുരാട്ടിയിലെ ശങ്കുനായര്‍, പുന്നപ്ര വയലാറിലെ ചട്ടം വേലായുധന്‍ എന്നീ വേഷങ്ങള്‍ കടുവാക്കുളത്തിന് പ്രിയപ്പെട്ടതായിരുന്നു.
ജീവിക്കാനായി ചിട്ടിക്കമ്പനിയും കലയോടുള്ള അഭിനിവേശം മൂലം മിമിക്രിയും മോണോ ആക്ടും കൊണ്ട് നടന്ന തന്നെ സിനിമാരംഗത്തെത്തിച്ചത് ജോസ്പ്രകാശാണെന്ന് കടുവാക്കുളം എന്നും നന്ദിയോടെ ഓര്‍ത്തിരുന്നു.
സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നപ്പോഴും അഭിനയകലയോടുള്ള സ്നേഹവും കടപ്പാടും കടുവാക്കുളത്തിന് മറക്കാനാവുമായിരുന്നില്ല. ഏഴ് വര്‍ഷത്തോളം എന്‍.എന്‍.പിള്ളയുടെ നാടകസംഘത്തിലും നാഷണല്‍ തിയേറ്റേഴ്സിലും കടുവാക്കുളം സജീവമായിരുന്നു. നാടകരംഗത്തും ടിവി പരമ്പരകളിലും ധാരാളം വേഷങ്ങളില്‍ കടുവാക്കുളം മികവ് തെളിയിച്ചു.
ഈ നടന്‍ യാത്രയാകുമ്പോള്‍ ഒരു ശൈലിയാണ് മറയുന്നത്. അവസാന ചിത്രങ്ങളായ അരമന വീടും അഞ്ഞൂറേക്കറിലും അടിവാരത്തിലും വരെ കടുവാക്കുളം ശൈലി ചലച്ചിത്ര പ്രേക്ഷകരെ രസംപിടിപ്പിച്ചിരുന്നു.


Click it and Unblock the Notifications