'സിനിമാക്കാർ തമ്മിൽ ആത്മാർഥതയില്ല, കാര്യങ്ങൾ നേടിയെടുക്കാനുള്ള സ്നേഹം മാത്രം'
സംവിധായകനായും നടനായുമെല്ലാം സിനിമയിൽ തിളങ്ങിയിട്ടുള്ള വ്യക്തിയാണ് രാജസേനൻ. കുടുംബചലച്ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാപ്രേമികൾക്കിടയിൽ എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് രാജസേനൻ ശ്രദ്ധിക്കപ്പെട്ടത്. ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും സിനിമ സംവിധാനം ചെയ്തതും രാജസേനനായിരുന്നു. 1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ ആളുകൾക്കിടയിൽ ജനപ്രീതി നേടികൊടുത്തത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. 2016ൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയ വഴി എന്നും തന്റേതായ അഭിപ്രായങ്ങളും ചെറിയ കുറിപ്പുകളും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ ചില അഭിപ്രായ പ്രകടനങ്ങൾ അദ്ദേഹത്തെ വലിയ വിവാദങ്ങളിലേക്കും എത്തിക്കാറുണ്ട്. ഇന്നാണ് ആ കല്യാണം ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത രാജസേനൻ സിനിമ. കോമഡിയും, കുടുംബബന്ധവും, പ്രണയവുമെല്ലാം കോർത്തിണക്കിയാണ് രാജസേനൻ സിനിമകൾ പ്രേക്ഷകരിലേക്ക് എത്താറ്. നടൻ ജയാറാം കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി മാറുന്നതിൽ വലിയ പങ്ക് രാജസേനൻ സിനിമകൾക്ക് ഉണ്ടായിരുന്നു.
Also Read: 'സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ആത്മാവ് നഷ്ടമാകും, തെറിവിളി ആവശ്യമായ ഘടകമായിരുന്നു'
അദ്ദേഹം കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സിനിമാക്കാരെ കുറിച്ച് പങ്കുവെച്ച ചില അഭിപ്രായങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. സിനിമാക്കാർക്ക് ആത്മാർഥത ഇല്ലാ എന്നാണ് അദ്ദേഹം പറഞ്ഞത്. കെ.പി ഉമ്മർ, ബഹുദൂർ, നസീർ, സത്യൻ, ഷീല, ശാരദ തുടങ്ങിയ താരങ്ങൾ സിനിമയിൽ സജീവമായിരുന്ന കാലത്ത് സിനിമാക്കാർ തമ്മിൽ ആത്മാർഥമായൊരു ബന്ധവും സ്നേഹവും കാത്തുസൂക്ഷിച്ചിരുന്നുവെന്നും ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ പോലും സ്വന്തം കുടുംബത്തിലെ അംഗമോ സഹോദരങ്ങളോ മരിച്ച പോലെയുള്ള വിഷമമായിരുന്നു എല്ലാവർക്കുമെന്നും അത്രത്തോളം സഹതാരങ്ങൾ അലറികരഞ്ഞ് വേർപാട് ഉൾകൊള്ളാനാവാതെ നിലവിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും രാജസേനൻ പറയുന്നു.
Also Read: 'മക്കളാണ് ലോകം... അഭിനയ ജീവിതം തിരികെ കിട്ടി', കരുത്തോടെ മുന്നോട്ട് പോകാൻ ആശംസിച്ച് ആരാധകർ!
'സിനിമാക്കാർ തമ്മിൽ ഇക്കാലത്ത് ആത്മാർഥ സ്നേഹമില്ല. സിനിമയോടുള്ള സത്യസന്ധതയും കുറവാണ്. ഇന്ന് എല്ലാവർക്കും ഇടയിലുള്ളത് മെക്കാനിക്കൽ ലവ് ആണ്. കാര്യങ്ങൾ നേടിയെടുക്കുക, അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവ വെച്ചുള്ള സ്നേഹപ്രകടനമാണ് ഇന്നത്തെ സിനിമാക്കാർക്ക് ഇടയിൽ ഞാൻ കണ്ടിട്ടുള്ളത്. പണ്ട് ഒരു സിനിമ പൊട്ടിയാൽ നസീർ സർ ഉടൻ നിർമാതാവിനെ വിളിച്ച് ആശ്വസിപ്പിച്ച് അടുത്ത സിനിമയ്ക്ക് റെഡിയാകാൻ ഡേറ്റ് കൊടുക്കും. പ്രതിഫലം ഓർത്ത് ടെൻഷനടിക്കേണ്ടെന്ന് പറയും. ഇന്നത്തെ കാലത്ത് വിളിച്ചാൽ പോലും പലരും ഫോൺ എടുക്കില്ലെന്ന സ്ഥിതിയാണ്' രാജസേനൻ പറയുന്നു. താൻ ഒപ്പം പ്രവൃത്തിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ സുഖമായി ലൊക്കേഷനിൽ കൊണ്ടുനടക്കാനും മാനേജ് ചെയ്യാനും പറ്റുന്ന നടൻ ജയറാമാണെന്നും രാജസേനൻ പറഞ്ഞു. സുരേഷ് ഗോപിയും ജയറാമിന്റെ സ്വഭാവ സവിശേഷതകൾ ഉള്ള ആളാണെന്നും സെറ്റിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ പുറത്ത് പോയി പൈസ കൊടുത്ത് വാങ്ങി കഴിക്കുമെന്നല്ലാതെ ഒരിക്കലും കുറ്റം പറയുകയോ ബഹളം വെക്കുകയോ ചെയ്യില്ലെന്നും രാജസേനൻ പറയുന്നു.
Also Read: 'സാമന്ത പോയിട്ട് ഒരുമാസം', വേർപിരിയലിന് ശേഷമുള്ള ചായിയുടെ ആദ്യ കുറിപ്പ് ഇങ്ങനെ...!
ജയറാമിനും സുരേഷ് ഗോപിക്കും കിടക്കുന്ന സ്ഥലമോ വസ്ത്രങ്ങളോ ഒന്നും വിഷയമല്ലെന്നും അവർ എല്ലാത്തിനോടും പൊരുത്തപ്പെടുന്നവരാണെന്നും രാജസേനൻ പറയുന്നു. മേഘസന്ദോശം, സ്വപ്നം കൊണ്ട് തുലഭാരം തുടങ്ങിയ സിനിമകൾ സൗഹൃദത്തിന് പ്രാധാന്യം നൽകി സുരേഷ് ഗോപി ചെയ്ത് തന്ന സിനിമകളാണെന്നും രണ്ട് സിനിമകൾക്കും പ്രതിഫലം പോലും അദ്ദേഹം കഥ കേട്ടപ്പോൾ ചോദിച്ചിരുന്നില്ലെന്നും രാജസേനൻ പറയുന്നു.
Also Read: 'ഷൂട്ടിങ് ഫ്ലാറ്റിലാണെന്നറിഞ്ഞപ്പോൾ അമ്മ സമ്മതിച്ചില്ല, അവസാനം അവർ വീട്ടിൽ വന്ന് ചിത്രീകരിച്ചു'


Click it and Unblock the Notifications











