'സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ആത്മാവ് നഷ്ടമാകും, തെറിവിളി ആവശ്യമായ ഘടകമായിരുന്നു'
കഴിഞ്ഞ ദിവസം സോണി ലൈവിൽ സ്ട്രീമിങ് ആരംഭിച്ച സിനിമയാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രഗത്ഭനായ സംവിധായകന് കീഴിൽ മലയാളത്തിലെ പ്രതിഭ തെളിയിച്ച ഒരുപിടി കലാകാരന്മാരായിരുന്നു സിനിമയിൽ അഭിനയിച്ചത്. ജെല്ലിക്കെട്ടിന് ശേഷം റിലീസ് ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയായിരുന്നു ചുരുളി. ഐഎഫ്എഫ്കെ പോലുള്ള ചലച്ചിത്രമേളകളിൽ അടക്കം പ്രദർശിപ്പിച്ച സിനിമ ഇപ്പോൾ വലിയ വിമർശനമാണ് നേരിടുന്നത്. സഭ്യമല്ലാത്ത ഭാഷയുടെ അതിപ്രസരം സിനിമയിലുണ്ട് എന്നതാണ് പ്രധാന വിമർശനം. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെല്ലാം അസഭ്യ വാക്കുകളാണ് കുത്തിനിറച്ചിരിക്കുന്നത് ഇത് തന്നെയാണ് വിമർശനത്തിന് കാരണമാക്കിയതും. കൂടാതെ ക്ലൈമാക്സിലെ അവ്യക്തതയും സിനിമയുടെ വിമർശനത്തിന് കാരണമായിട്ടുണ്ട്.
Also Read: 'പതിനാറ് വർഷമായി രോഗത്തോട് പടപൊരുതി എന്റെ ജീവിതം, സംഗീതം നഷ്ടമാകുമോയെന്ന് ഭയന്നു'
'ചില സിനിമകളിൽ ചളി കോമഡികൾ തിരുകി കേറ്റുന്നതുപോലെയാണ് ചുരുളിയിൽ ചിലയിടങ്ങളിൽ തെറി വിളികൾ ചുമ്മാ അനാവശ്യമായി തിരുകി കേറ്റി വെച്ചത്' എന്നാണ് സിനിമ കണ്ട ഒരു പ്രേക്ഷകൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. അസഭ്യ വാക്കുകളുടെ പ്രയോഗം സിനിമയിൽ അധികമാണെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ ചിലർ തെറിവിളികളെ അനുകൂലിക്കുന്നുമുണ്ട്. പതിനെട്ട് വയസിന് മുകളിൽ പ്രയാമുള്ളവർക്ക് വേണ്ടിയുള്ള സിനിമയാണ് എന്ന് എഴുതി കാണിച്ചുകൊണ്ട് തന്നെയാണ് സിനിമ ആരംഭിക്കുന്നതെന്നും അതിനാൽ കുടുംബസമേതം കാണേണ്ട ഒന്നല്ല ചുരുളി സിനിമയെന്ന് മനസിലാക്കണമെന്നുമാണ് ചുരുളി സിനിമയെ അനുകൂലിക്കുന്നവർ പറഞ്ഞത്.

ലോക്ക് ഡൗണിന് മുമ്പ് ഇടുക്കിയില്‍ 19 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണ് ചുരുളി. മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ അന്വേഷിച്ചുകൊണ്ട് ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും കാട്ടിലേക്ക് എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നിഗൂഢത തളം കെട്ടി നിൽക്കുന്നൊരു കാടും അവിടെയുള്ള മനുഷ്യരുമൊക്കെയായിട്ടാണ് ചുരുളി സിനിമ സഞ്ചരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോയ് തോമസിന്‍റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ്.ഹരീഷ് ആണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധു നീലകണ്ഠൻ ആണ്. എഡിറ്റിങ് ദീപു ജോസഫും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി തുടങ്ങിയവരാണുമാണ് ചെയ്തിരിക്കുന്നത്.

സോഷ്യൽമീഡിയകളിൽ അടക്കം ജോജു ജോർജിന്റെ കഥാപാത്രം തെറിവിളിക്കുന്നതിന്റെ രംഗങ്ങൾ കട്ട് ചെയ്ത് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ട്രോളുകൾ വരികയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സിനിമയിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ട് വിമർശനങ്ങളോട് തനിക്കുള്ള മറുപടി വ്യക്തമാക്കിയിരിക്കുകയാണ്. സഭ്യമായ ഭാഷ ഉപയോഗിച്ചാൽ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നത് കൊണ്ടാണ് അസഭ്യമായ ഭാഷാ പ്രയോഗം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിനയ് ഫോർട്ട് പറഞ്ഞത്. സംവിധായകന്‍റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ലെന്നും ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ടെന്നും അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുകയെന്നും സിനിമയുടെ അനിവാര്യതയായിരുന്നു സഭ്യമല്ലാത്ത പ്രയോഗങ്ങളെന്നും വിനയ് ഫോർട്ട് പറഞ്ഞു.
Recommended Video

'സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉപയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാണെന്ന് കരുതുന്നില്ല. അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നത്. സിനിമ പ്രായപൂര്‍ത്തിയായവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. കുടുംബമായി... കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി. ആമസോണ്‍, നെറ്റ്ഫ്‌ളിക്സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണം. അതില്‍ സംവിധായകന്‍റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ. ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുക. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നാണ് ഞാന്‍ ഭയപ്പെടുന്നത്' വിനയ് ഫോർട്ട് പറയുന്നു. ചുരുളി സിനിമ വിവാദത്തിലായതോടെ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കും സെൻസറിങ് നിർബന്ധമാക്കി അവയിലെ കഥയും സംഭാഷണങ്ങളും വിലയിരുത്താൻ സംവിധാനം വേണമെന്ന തരത്തിലും പ്രേക്ഷകരുടെ കുറിപ്പുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications











