ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ജയപ്രദ. തന്റെ പതിനാലാം വയസ്സിൽ സ്കൂളിൽ അവതരിപ്പിച്ച നൃത്തത്തിനിടയിൽ നിർമ്മാതാവും സംവിധായകനുമായ കെ.ബി.തിലക് ജയപ്രദയെ കാണുകയും ഭൂമികോസം എന്ന തന്റെ തെലുഗു ചിത്രത്തിൽ ഒരു വേഷം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യം ജയ പ്രദക്ക് താൽപ്പര്യമില്ലായിരുന്നുവെങ്കിലും കുടുംബത്തിലെ നിർബന്ധം മൂലം അഭിനയിച്ചു. മൂന്നു മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ഒരു നൃത്തവേഷം ആയിരുന്നെങ്കിലും ഈ ചിത്രത്തിലെ അഭിനയം ഒരുപാട് ചിത്രങ്ങളിൽ അവസരം ലഭിക്കുവാൻ ജയക്ക് സഹായകരമായി.
1976-ൽ കെ. ബാലചന്ദറിന്റെ മന്മദലീലൈ പോലെയുള്ള ചിത്രങ്ങളിൽ വേഷമിട്ട ജയ പെട്ടെന്ന് തന്നെ ഒരു മികച്ച നടി എന്ന പേരെടുത്തു. 1977-ലെ അടവി രാമുദു എന്ന ചിത്രം വൻ വിജയമാകുകയും വൈകാതെ തന്നെ ഒരു മുൻനിര നായികയായി ജയപ്രദ മാറുകയും ചെയ്തു. പിന്നീട് തമിഴ്, മലയാളം, കന്നട ഭാഷാ ചിത്രങ്ങളിലും ധാരാളം ശ്രദ്ധേയ വേഷങ്ങൾ ജയപ്രദ കൈകാര്യം ചെയ്തു.
1979 ലാണ് ഒരു കന്നട ചിത്രം ഹിന്ദിയിലേക്ക് പുനർനിർമ്മിച്ചപ്പോൾ ജയ പ്രദ ആദ്യമായി ഹിന്ദിയിൽ അഭിനയിക്കുന്നത്. സർഗം എന്ന ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഫിലിംഫെയർ മികച്ച നടിക്കുള്ള അവാർഡും ലഭിച്ചു. പിന്നീട് ഒരു ഇടവേളക്കു ശേഷം 1982 ൽ കാംചോർ എന്ന ചിത്രത്തിൽ വീണ്ടും അഭിനയിച്ചു. അതിനു ശേഷം വീണ്ടും ചില മികച്ച ചിത്രങ്ങളിൽ അന്നത്തെ മുൻ നിര നായകന്മാരുടെ ഒപ്പം ജയ പ്രദ അഭിനയിച്ചു.
ഹിന്ദിയിൽ അഭിനയിക്കുന്നതോടൊപ്പം തന്നെ തെന്നിന്ത്യൻ ചിത്രങ്ങളിലും തന്റെ സാന്നിദ്ധ്യം ജയപ്രദ നിലനിർത്തി. ഈ സമയത്ത് തന്നെ ചില ബംഗാളി ചിത്രങ്ങളിലും ജയ പ്രദ അഭിനയിച്ചു.അമിതാബ് ബച്ചൻ, ജിതേന്ദ്ര എന്നിവരോടൊപ്പം അഭിനയിച്ച 1982 ലെ ദേവത് എന്ന ചിത്രം വൻ വിജയമായിരുന്നു.
2002 ൽ ജയപ്രദ ഒരു മറാത്തി ചിത്രത്തിലും അഭിനയിച്ചു. ഇതോടെ ജയപ്രദ മൊത്തം ഏഴ് ഭാഷകളിൽ അഭിനയിക്കുന്ന ഒരു താരമായി. തന്റെ 20 വർഷത്തെ സിനിമ ജീവിതത്തിൽ 300-ലധികം ചിത്രങ്ങളിൽ ജയപ്രദ അഭിനയിച്ചിട്ടൂണ്ട്. ജയപ്രദക്ക് ചെന്നൈയിൽ ഒരു തിയേറ്റർ സ്വന്തമായുണ്ട്.1986 ൽ ജയപ്രദ നിർമ്മാതാവ് ശ്രികാന്ത് നഹതയെ വിവാഹം ചെയ്തു. പക്ഷെ, അദ്ദേഹം ഒരു കല്യാണം കഴിഞ്ഞ് മൂന്ന് കുട്ടികളുള്ള ഒരാളായതു കൊണ്ട് ഈ വിവാഹം വളരെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തി.
രാഷ്ട്രീയജീവിതം
ആന്ധ്രാപ്രദേശിലെ പ്രശസ്ത നടനും തെലുഗുദേശം പാർട്ടിയുടെ സ്ഥാപക നേതാവുമായ എൻ.ടി. രാമറാവുവിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്ന ജയപ്രദ പിൽക്കാലത്ത് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ചന്ദ്രബാബു നായിഡുവിനൊപ്പം നിലയുറപ്പിച്ചു. 1996-ൽ ജയപ്രദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം തെലുഗുദേശം പാർട്ടി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. 2004-ലെ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ രാംപൂർ മണ്ഡലത്തിൽ നിന്നും 67,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2009-ലെ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭൂരിപക്ഷം 30,931 ആയി കുറഞ്ഞു. ഇതിനു കാരണമായത് വിമത നേതാവ് അസം ഖാന്റെ വ്യാജപ്രചാരണങ്ങളാണെന്ന് ജയപ്രദ ആരോപിച്ചു.
2010 ഫെബ്രുവരി 2-ന് പാർട്ടിതാത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെട്ടത് വഴി പാർട്ടി പ്രതിഛായക്ക് കോട്ടം വരുത്തി എന്നരോപിച്ചു കൊണ്ട് പാർട്ടിയിലെ സമുന്നത നേതാക്കളിലൊരാളായിരുന്ന അമർ സിംഗിനൊപ്പം ജയപ്രദയെ സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി.