മുരളി രാവും പകലും മദ്യപാനമായിരുന്നു, ആ നടനെ പ്രതിഫലം പോലും കൊടുക്കാതെ ചിലർ ഒതുക്കി; മാമുക്കോയ
മലയാള സിനിമയിൽ എല്ലാക്കാലത്തും ജനപ്രിയനായ നടനാണ് മാമുക്കോയ. പുതിയ കാലത്തും പഴയ കാലത്തും ഒരു പോലെ പ്രസക്തനായ കലാകാരൻ കൂടിയാണ് മാമുക്കോയ. സിനിമ ലോകത്ത് മദ്യം മൂലം ജീവിതം തകർന്നവരെ പറ്റി മാമുക്കോയ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. വിട പറഞ്ഞ നടൻമാരായ മുരളി, തിലകൻ, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയവരെ പറ്റി മാമുക്കോയ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം.
Recommended Video

'സെറ്റിലിരുന്ന് അടിച്ചിട്ട് ഞാൻ വരില്ലെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. സത്യൻ നേരിട്ട് വന്നു. ചേട്ടാ ഇതിലും ഭേദം എന്നെ ഒരു കത്തിയെടുത്ത് കുത്തിക്കൊല്ലുക ആയിരുന്നു. ശരി ചേട്ടന്റെ ഇഷ്ടം പോലെ ചെയ്യ് എന്ന് പറഞ്ഞ് സത്യൻ പോയി. ആ പോയ പോക്കിൽ സ്ക്രിപ്റ്റ് എടുത്തു. ഇനിയെത്ര സീൻ തിലകനുണ്ടെന്ന് ചോദിച്ചു'
'വളരെ ഒഴിച്ചു കൂടാൻ പറ്റാത്ത നിർബന്ധമായിട്ടുള്ള സീനുകൾ എടുത്തിട്ട് ബാക്കി ഒക്കെ ഒഴിവാക്കി. ലോഹിതാദാസിനെയും വിളിച്ചു. സീനുകളിൽ മാറ്റം വരുത്താൻ. അങ്ങനെ ഒഴിവാക്കാൻ പറ്റാത്തത് അയാളെ സഹിച്ച് കൊണ്ടെടുത്ത് സിനിമ തീർത്തു'
'അതിന് ശേഷം മരിക്കുന്നത് വരെ സത്യന്റെ പടത്തിൽ തിലകൻ ചേട്ടൻ ഉണ്ടായില്ല. തിലകൻ ചേട്ടൻ വലിയ നടൻ തന്നെയാണ്. അതിൽ യാതൊരു സംശയവും ഇല്ല. ചിലപ്പോൾ ചില പാളിച്ചകളൊക്കെ സ്വന്തം ജീവിതത്തിൽ ആർക്കും പറ്റും. വ്യക്തിപരമായിട്ട് ഞാനുമായി ഭയങ്കര ബന്ധം ആയിരുന്നു. എന്റെ വീട്ടിൽ മകളുടെ കല്യാണത്തിന് വന്നിട്ട് രണ്ട് ദിവസം താമസിച്ച ആളാണ്. അദ്ദേഹം അസുഖം ആയിക്കിടന്നപ്പോൾ ഞാൻ പോയി. രണ്ട് ദിവസം അവിടെ തന്നെ ഉണ്ടായിരുന്നു'

'അടുത്ത കാലത്ത് നിരവധി കലാകാരൻമാർ മരിച്ചു പോയി. അതിൽ മദ്യം കൊണ്ട് പോയവരും അല്ലാത്തവരും ഉണ്ട്. കൊച്ചിൻ ഹനീഫ മദ്യം തൊടാത്ത ആളാണ്. സിനിമയിലുള്ളവരെ എല്ലാവരും നോക്കുന്നത് കൊണ്ട് സിനിമയിലേ ഇതുള്ളൂ എന്ന് തോന്നുന്നത്. സിനിമയ്ക്ക് പുറത്ത് നിരവധി പേർ മദ്യപിച്ച് നശിക്കുന്നവരും മരിച്ചു പോവുന്നവരുമുണ്ട്'
'നടൻ മുരളി രാവും പകലും നിർത്താതെയുള്ള മദ്യപാനമായിരുന്നു അവസാന ഘട്ടത്തിൽ. മരിക്കുന്നത് വരെ. എന്താണ് കാരണമെന്ന് ആർക്കും അറിയില്ല. എന്തോ മാനസികമായിട്ട് ചില പ്രയാസങ്ങൾ ഉണ്ടായിക്കാണും. ചിലരിതിന് അടിമപ്പെട്ട് നിർത്താൻ പറ്റാതെ പോയിട്ടുണ്ട്'
Also Read: 'അത് സുരേഷ് ഗോപിയെ വളരെ വേദനിപ്പിച്ചു'; ഫ്രണ്ട്സിൽ നിന്ന് നടൻ പിൻമാറിയതിന് കാരണമെന്തെന്ന് സിദ്ദിഖ്

'ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ മഹാനായ ആർട്ടിസ്റ്റ് ആയിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. അതുപോലത്തെ ഒരു നടൻ മലയാളത്തിൽ ഇതുവരെ ജനിച്ചിട്ടില്ല. ഇനി ജനിച്ച് വന്നിട്ടുണ്ടെങ്കിൽ നമുക്ക് നിഷേധിക്കാൻ പറ്റില്ല. അദ്ദേഹം മദ്യം കൊണ്ട് നശിച്ച് പോയതാണ്'
'പലരും അദ്ദേഹത്തെ കുറച്ച് മദ്യം വാങ്ങിച്ച് കൊടുത്ത് ഒതുക്കിയിട്ടുണ്ട്. പ്രതിഫലം കൊടുക്കാതെയൊക്കെ. ഒരുപാട് കലാകാരൻമാർ അങ്ങനെ പോയിട്ടുണ്ട്. സ്വന്തം കുടുംബത്തെ പറ്റിയോ ആലോചിക്കാതെ. കൊച്ചിയിൽ ഉണ്ടായിരുന്ന ഗായകൻ മെഹബൂബ്. അദ്ദേഹത്തിന് കുടുംബം ഒന്നും ഉണ്ടായിരുന്നില്ല'
Also Read: 'ചായ ചോദിച്ചിട്ട് കൊടുത്തില്ല, അവസാനം കടലാസിൽ തെറി എഴുതി കൊടുത്തു'; ശ്രീനിവാസനെ കുറിച്ച് ധ്യാൻ

'സ്വന്തം ജീവിതത്തെ പറ്റി യാതൊരു ധാരണയും ചിന്തയും ഉണ്ടായിരുന്നില്ല. ഒരു ബീഡിയോ കഞ്ചാവോ കൊടുത്താൽ അത് വലിച്ച് പാടും. ആര് പറഞ്ഞാലും പാടും. ഭക്ഷണവും കിടപ്പാടവും ഇല്ല. അതിനെ പറ്റി നാട്ടുകാർക്കും ചിന്തയില്ല. ഇയാൾ എവിടെ കിടക്കുമെന്ന്. കൂടെ കള്ള് കുടിച്ച് പാട്ട് കേട്ടിട്ട് അവരങ്ങ് പോവും. അങ്ങനെ കുറേ കൂട്ടുകാരും ആരാധകരും നശിപ്പിച്ച കുറേ ആളുകളും സംഭവങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്'
'പുതിയ തലമുറ അതിൽ നിന്നൊക്കെ മാറി അതൊക്കെ പഠിച്ചിട്ട്. അഭിനയം വേറെ, സിനിമ വേറെ, ജീവിതം വേറെ എന്ന് വ്യക്തമായിട്ട് മനസ്സിലാക്കിക്കൊണ്ടാണ് വരുന്നത്,' മാമുക്കോയ പറഞ്ഞതിങ്ങനെ. 2018 ൽ സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം


Click it and Unblock the Notifications