ബിച്ചു തിരുമല ജീവചരിത്രം
മലയാളികൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരു പിടി മധുര ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. സി ജെ ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടനിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മകനായി 1941 ഫെബ്രുവരി 13-നാണ് അദ്ദേഹം ജനിച്ചത്. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു.
ശ്യാം, എ ടി ഉമ്മർ, രവീന്ദ്രൻ, ജി ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ ആർ റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ ബിച്ചു തിരുമലയെ തേടിയെത്തിയിട്ടുണ്ട്. 1981 ല്‍ തൃഷ്ണയിലെ ശ്രുതിയില്‍ നിന്നുയരും, തേനും വയമ്പിലേയും ഒറ്റക്കമ്പി നാദം മാത്രം മൂളം എന്നീ ഗാനങ്ങള്‍ക്കും, 1991 കടിഞ്ഞൂല്‍ കല്യാണത്തിലെ പുലരി വിരിയും മുമ്പേയ്ക്കും മനസില്‍ നിന്നും മനസിലേക്കൊരു മൗനസഞ്ചാരം എന്നീ പാട്ടിനുമായിരുന്നു പുരസ്‌കാരം. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ കവിത തുളുമ്പുന്ന പാട്ടുകളെ തേടിയെത്തിയിട്ടുണ്ട്.
നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലധികം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. വെള്ളിച്ചില്ലും വിതറി, രാകേന്ദു കിരണങ്ങള്‍, പാല്‍നിലാവിലും ഒരു നൊമ്പരം, പൂങ്കാറ്റിനോടും കിളികളോടും, പാതിരവായി നേരം, ആലിപ്പഴം പെറുക്കാന്‍, ഒറ്റക്കമ്പി നാദം മാത്രം മൂളും, നക്ഷത്രദീപങ്ങള്‍ തിളങ്ങി, തേനും വയമ്പും, ഒലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി, വാകപ്പൂമരം ചൂടും, ആയിരം കണ്ണുമായ്, പ്രായം നമ്മില്‍ മോഹം നല്‍കി തുടങ്ങിയവയാണ് ബിച്ചു തിരുമലയുടെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍. അസുഖത്തെ തുടര്‍ന്ന് 2021 നവംബര്‍ 26ന് അന്തരിച്ചു.