ദക്ഷിണേന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് കാർത്തിക് സുബ്ബരാജ്. മധുരയിൽ ചിത്രീകരിച്ച "കാട്ചിപ്പിഴൈ" എന്ന ഹ്രസ്വചിത്രം, കലൈഞ്ജർ ടി.വി സംഘടിപ്പിച്ച നാളൈയ ഇയക്കുണർ എന്ന മത്സരപരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മറ്റു ചിത്രങ്ങളും നിർമ്മിച്ചു.2012 - ൽ പുറത്തിറങ്ങിയ ലഘു ബജറ്റ് ചലച്ചിത്രമായ പിസയാണ് കാർത്തിക് സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം.ഈ ചലച്ചിത്രത്തിലെ പ്രവർത്തനത്തിന് അദ്ദേഹത്തിന് 2013 - ലെ മികച്ച സംവിധായകനുള്ള SIIMA പുരസ്കാരം ലഭിക്കുകയുണ്ടായി.
ഇതിനു ശേഷം പുറത്തിറങ്ങിയ മധുരയിലെ അധോലോകവുമായി ബന്ധപ്പെട്ട ജിഗർതണ്ട എന്ന ചിത്രം 2014 സെപ്തംബർ മാസത്തിലാണ് റിലീസ് ചെയ്തത്.ഈ ചലച്ചിത്രവും നിരൂപകരുടെ പ്രശംസ കരസ്ഥമാക്കിയിരുന്നു. ഈറോഡിൽ നിന്നുള്ള രതീഷ് രവീന്ദ്രൻ, സിദ്ധാർഥ്, ലക്ഷ്മി മേനോൻ, ബോബി സിംഹ, കരുണാകരൻ എന്നിവരാണ് ജിഗർതണ്ടയിൽ അഭിനയിച്ചത്.
മൂന്നാമത്തെ ചലച്ചിത്രമായ ഇരൈവി, നിരൂപകരിൽ നിന്ന് അനകൂലമായ പ്രതികരണങ്ങൾ നേടുകയും ചിത്രത്തിലെ സ്ത്രീകളുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമാവുകയും ചെയ്തു.2017 - ൽ ഇതിനെത്തുടർന്ന് പ്രഭുദേവയെ നായകനാക്കി മെർക്കുറി എന്ന പേരിൽ ഒരു നിശബ്ദ ചലച്ചിത്രവും കാർത്തിക് സംവിധാനം ചെയ്തിരുന്നു. കൂടാതെ കള്ളച്ചിരിപ്പ് എന്ന പേരിലുള്ള ഒരു ചലച്ചിത്രം തന്റെ കമ്പനിയായ സ്റ്റോൺ ബെഞ്ചിന്റെ ബാനറിൽ കാർത്തിക് നിർമ്മിക്കുന്നുമുണ്ട്.
ഒരു രജനികാന്ത് ആരാധകനായ കാർത്തിക് സുബ്ബരാജ്, 2019 - ൽ രജനികാന്തിന്റെ 165 - ാമത് ചിത്രമായ പേട്ട സംവിധാനം ചെയ്യുകയുണ്ടായി.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് ഗാനങ്ങൾക്ക് ഈണമിട്ടത്. ഈ ചിത്രവും വാണിജ്യപരമായി വലിയ വിജയം കരസ്ഥമാക്കുകയുണ്ടായി.