കാലയ്ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനായി എത്തിയ ചിത്രമാണ് പേട്ട. തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തത്.വിജയ് സേതുപതിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഇവര്‍ക്കൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.തൃഷ കൃഷ്ണന്‍,സിമ്രാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു.ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയാണ് ചിത്രത്തില്‍ രജനീകാന്തിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. ബോബി സിംഹ,സനന്ത,മേഘാ ആകാശ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയത്.രജനീകാന്ത്, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ക്കൊപ്പം ആദ്യമായാണ് അനിരുദ്ധ് പ്രവര്‍ത്തിക്കുന്നത്.ഇതിനു മുന്‍പ് കാര്‍ത്തിക് സുബ്ബരാജിന്റെ എല്ലാ ചലച്ചിത്രങ്ങളിലും സന്തോഷ് നാരായണനായിരുന്നു സംഗീതം നിര്‍വ്വഹിച്ചിരുന്നത്.തിരു ഛായാഗ്രഹണവും, വിവേക് ഹര്‍ഷന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.2018ല്‍ പുറത്തിറങ്ങിയ മെര്‍ക്കുറി എന്ന ചിത്രത്തില്‍ കാര്‍ത്തിക്കിനൊപ്പം ഇരുവരും പ്രവര്‍ത്തിച്ചിരുന്നു.
2018 സെപ്റ്റംബര്‍ 7നാണ് ചിത്രത്തിന്റെ പേരായ പേട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചത്.2018 ഏപ്രിലില്‍ വിജയ് സേതുപതി നിര്‍മ്മാതാക്കളുമായി ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള കാരറില്‍ ഒപ്പിട്ടു.ഡാര്‍ജിലിങ്ങിലെ കുഴ്‌സ്യോങ്ങിലെ സെന്റെ മേരീസ് ഹില്ലില്‍ സ്ഥിതി ചെയ്യുന്ന ഈസ്‌റ്റേണ്‍ ഫോറസ്റ്റ് റേഞ്ചേഴ്‌സ് കോളേജില്‍ വെച്ച് 2018 ജൂണ്‍ 7 നായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്.ഡാര്‍ജിലിങ്ങിലും സമീപപ്രദേശങ്ങളിലുമായി ഒരു മാസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു.ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ലക്‌നവിലെ ചാര്‍ബാഗില്‍ വച്ച് 150 പ്രാദേശിക അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷനും നടത്തയിരുന്നു.
പുലിമുരുകന്‍,ഒടിയന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.രജനികാന്തിന്റെ പ്രകടനത്തിനൊപ്പം കാര്‍ത്തിക്ക് സുബ്ബരാജിന്റെ മേക്കിങ്ങുമായിരിക്കും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമാവുക. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
** Note :
കുറിപ്പ്: പേട്ട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.