മാമുക്കോയ
Born on 05 Jul 1946 (Age 77)
മാമുക്കോയ ജീവചരിത്രം
ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ചലച്ചിത്ര നടനാണ് മാമുക്കോയ. കോഴിക്കോടന്‍ സംസാര ശൈലിയിലൂടെയാണ് മലയാള സിനിമയില്‍ മാമുക്കോയ ശ്രദ്ധിക്കപ്പെട്ടത്. 1946ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയില്‍ ജനനം. മമ്മദ്, ഇമ്പച്ചി ആയിശ എന്നിവരാണ് മാതാപിതാക്കള്‍. കോഴിക്കോട് എം.എം ഹൈസ്‌ക്കൂളിലായിരുന്നു പഠനം. സ്‌ക്കൂള്‍ കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. അക്കാലത്ത് നാടകങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ.
സിനിമയിലെത്തും മുമ്പ് മരം അളക്കലായിരുന്നു പ്രധാന ജോലി. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ കല്ലായിയിലായിരുന്നു ജോലി. കെ.ടി കുഞ്ഞു, ചെമ്മങ്ങാട് റഹ്മാന്‍, കെ.ടി മുഹമ്മദ് തുടങ്ങിയവരുടെ നിരവധി നാടകങ്ങളുടെ ഭാഗമായി. നാടകരംഗത്തെ സൗഹൃദങ്ങളാണ് സിനിമയിലെത്തിക്കുന്നത്.
നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് സുറുമയിട്ട കണ്ണുകള്‍, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, സന്മസുള്ളവര്‍ക്ക് സമാധാനം തുടങ്ങി ചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള ഹാസ്യ താരമായി മാറി.
1982ല്‍ പുറത്തിറങ്ങിയ ദൂരെ ദൂരെ കൂടു കൂട്ടാം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. നാടോടിക്കാറ്റ്, പെരുമഴക്കാലം, സന്ദേശം തുടങ്ങിയവ മാമുക്കോയയുടെ കരിയറിലെ പ്രധാന ചിത്രങ്ങളാണ്. ഏറെക്കാലം ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മാമുക്കോയ സ്വഭാവനടനായും തിളങ്ങിയിട്ടുണ്ട്.
മരണം
2023 ഏപ്രില്‍ 24ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാമുക്കോയയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് 2023 ഏപ്രില്‍ 26ന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
അവാര്‍ഡുകള്‍
2004- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ജൂറിയുടെ പ്രത്യേക പരാമർശം(പെരുമഴക്കാലം)
2008- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച ഹാസ്യനടൻ (ഇന്നത്തെ ചിന്താവിഷയം)
2008- ജയ് ഹിന്ദ് ടെലിവിഷൻ പുരസ്കാരം - മികച്ച ഹാസ്യനടൻ (ഇന്നത്തെ ചിന്താവിഷയം)
2009 - കലാരത്നം പുരസ്കാരം - കല അബുദാബിയുടെ പുരസ്കാരം
ബന്ധപ്പെട്ട വാര്‍ത്ത