മലർവാടി ആർട്സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടനാണ് നിവിന്‍ പോളി. കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11- നു ജനിച്ചു. 2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് നേടി. ഇൻഫോസിസ് ബാംഗളൂരിലായിരുന്നു ഉദ്യോഗം.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിനുശേഷം ചലച്ചിത്രരംഗത്തുനിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു.
2011ല്‍ ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലെ വിനോദ് എന്ന നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പുതിയ തീരങ്ങള്‍, ചാപ്‌റ്റേഴ്‌സ്, ടാ തടിയാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രം നിവിന്റെ കരിയറിലെ എക്കാലത്തെയും മിച്ച ചിത്രങ്ങളിലൊന്നാണ്. അതേ വര്‍ഷം തന്നെ 5 സുന്ദരികള്‍,അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
2014ല്‍ നായകനായി എത്തിയ 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളെല്ലാം നിവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത നാലു ചിത്രങ്ങളില്‍ മൂന്നിലും നിവിന്‍ ആയിരുന്നു നടന്‍. തട്ടത്തില്‍ മറയത്ത്,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയമാണ് നേടിയത്. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലെ നായകനും നിവിന്‍ ആയിരുന്നു. നയന്‍താര നായികയായി എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ചലച്ചിത്രതാരം അജു വര്‍ഗീസ് ആണ്. 2015ല്‍ നായകനായി എത്തിയ പ്രേമം എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിലെ ജോര്‍ജ്ജ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ നിവിനു സാധിച്ചു.
2018ല്‍ പ്രദര്‍ശനത്തിനെത്തിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അവതരിപ്പിച്ച കൊച്ചുണ്ണി എന്ന കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. മലയാളത്തില്‍ ഇന്നു വരെ പുറത്തിറങ്ങിയ എറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് കായംകുളം കൊച്ചുണ്ണി. പ്രര്‍ശനത്തിനെത്തി മൂന്നു ദിവസംകൊണ്ട് 25 കോടിയാണ് ചിത്രം നേടിയത്.ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
2014-കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം-മികച്ച നടന്‍-1983, ബാംഗ്ലൂര്‍ ഡേയ്‌സ്
2013-ഫിലിംഫെയര്‍ അവാര്‍ഡ്-മികച്ച പുതുമുഖ നടന്‍-നേരം
2014-ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ്-മികച്ച നടന്‍-1983
2014-ഫിലംഫെയര്‍ അവാര്‍ഡ്-മികച്ച നടന്‍-1983
2015- ഫിലിംഫെയര്‍ അവാര്‍ഡ്-മികച്ച നടന്‍-പ്രേമം
2010 - മികച്ച പുതുമുഖ നടനുള്ള പുരസ്കാരം (മലർവാടി ആർട്സ് ക്ലബ്)
2016- ഫിലിംഫെയര്‍ അവാര്‍ഡ്്-മികച്ച ചിത്രം-ആക്ഷന്‍ ഹീറോ ബിജു
2016-ഫിലിംഫെയര്‍ അവാര്‍ഡ്്-മികച്ച നടന്‍-ആക്ഷന്‍ ഹീറോ ബിജു
2016 - മികച്ച ജനപ്രിയ നടൻ ഏഷ്യാനെറ്റ് അവാർഡ് (പ്രേമം)
2019- സൈമ അവാര്‍ഡ്- മികച്ച നടന്‍ (ക്രിടിക്‌സ്) (മൂത്തോന്‍)