രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'. ടി പി രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. 2009-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഈ ചിത്രം നേടി.
1957 മാർച്ച് 30-ന് പാലേരി എന്ന ഗ്രാമത്തിൽ മാണിക്യം (മൈഥിലി) കൊല്ലപ്പെടുന്നു. സ്വതന്ത്രകുറ്റാന്വേഷകനായ ഹരിദാസ് (മമ്മൂട്ടി) അതേ ദിവസമാണ് ജനിക്കുന്നത്. തെളിയിക്കപ്പെടാത്ത ഈ കേസിനെക്കുറിച്ച് പഠിക്കാനായി 52 വർഷങ്ങൾക്കു ശേഷം അയാൾ ക്രൈം അനലിസ്റ്റായ സരയുവിനോടൊപ്പം (ഗൗരി മുഞ്ജൽ) പാലേരിയിൽ തിരിച്ചെത്തുന്നു. പാലേരിയിലെ വിവിധ വ്യക്തികളായ ബാർബർ കേശവൻ (ശ്രീനിവാസൻ), ബാലൻ നായർ (സിദ്ദിഖ്) തുടങ്ങിയവരുടെ സഹായത്തോടെ ഹരിദാസ് കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു. ചീരുവിന്റെ (ശ്വേത മേനോൻ) മാനസികവളർച്ച കുറഞ്ഞ മകനായ പൊക്കന്റെ (ശ്രീജിത്ത്) ഭാര്യയായിരുന്നു മാണിക്യം. വിവാഹത്തിന് 11 ദിവസം കഴിഞ്ഞ് മാണിക്യം മരണമടയുന്നു. ഇത് കൊലപാതകമാണെന്ന് പിന്നീട് തെളിയുന്നു. അതേ ദിവസം പാലേരിയിൽ ധർമ്മദത്തൻ എന്നൊരാൾ കൂടി കൊല്ലപ്പെടുന്നു. മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുടെ (മമ്മൂട്ടി) ഇടപെടൽ മൂലവും മറ്റും കേസന്വേഷണം ശരിയായി നടക്കുന്നില്ല. അതിനാൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി വിധി വരുന്നു. അഹമ്മദ് ഹാജിയാണ് കൊല നടത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. അതേസമയം അഹമ്മദ് ഹാജി തന്റെ പിതാവാണെന്ന് ഹരിദാസ് വെളിപ്പെടുത്തുന്നു. ചീരുവുമായി അവിഹിതബന്ധമുണ്ടായിരുന്ന ഹാജിയാണ് അവരുടെ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും തെളിയുന്നു. കേരളത്തിൽ പുതുതായി ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ ടി കെ ഹംസയാണ് (ടി ദാമോദരൻ) ഹാജിയെ സഹായിച്ചത്. അഹമ്മദ് ഹാജിയുടെ മകനായ ഖാലിദാണ് (മമ്മൂട്ടി) യഥാർത്ഥത്തിൽ മാണിക്യത്തെ ബലാത്സംഗം ചെയ്തതെന്ന് ഹരിദാസ് കണ്ടെത്തുന്നു. ഇത് മനസ്സിലാക്കിയ ഹാജിയുടെ കല്പനപ്രകാരം വേലായുധനും (വിജയൻ വി നായർ) കുഞ്ഞിക്കണ്ണനുമാണ് മാണിക്യത്തെ കൊലപ്പെടുത്തിയത്. മകനെ രക്ഷിക്കാനാണ് ഹാജി കേസന്വേഷണം വഴിതെറ്റിച്ചത്. ഈ വിവരങ്ങൾ ഖാലിദിനോട് ഹരിദാസ് വെളിപ്പെടുത്തുന്നു. ഖാലിദ് ആത്മഹത്യ ചെയ്യുന്നു.
** Note :
കുറിപ്പ്: പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.