1985-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് യാത്ര. ബാലു മഹേന്ദ്ര സംവിധാനവും, തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്. മമ്മൂട്ടി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. അടിയന്തിരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്.
കുറ്റവാളിയായ ഉണ്ണികൃഷ്ണൻ (മമ്മൂട്ടി) ജയിൽ മുക്തനായി പോകുംവഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സംവിധായകനായ ബാലുമഹേന്ദ്ര മലയാള ചലച്ചിത്രത്തിന് കഥപറച്ചിലിന്റെ ഒരു പുത്തൻ വഴി തുറന്നുകാട്ടി. അനാഥയും വനം ഉദ്ധ്യോഗസ്ഥനുമായ ഉണ്ണികൃഷ്ണൻ തന്റെ ജോലിസ്ഥലത്തിനടുത്ത് താമസിക്കുന്ന തുളസി (ശോഭന) എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു. വിവാഹിതരാവാൻ തീരുമാനിച്ച അവർ ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിവാഹകാര്യം അറിയിക്കാനായി യാത്ര തിരിക്കുന്നു. യാത്ര കഴിഞ്ഞു മടങ്ങുന്ന ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഉണ്ണികൃഷ്ണന് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയുമായി കാഴ്ചയിൽ സാമ്യതതോന്നിയതിനാൽ ഇതു തന്നെയാണ് കുറ്റവാളി എന്ന സംശയത്തിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതാണ്. ഈ സമയത്ത് യാദൃച്ഛികമായി ഒരു പോലീസുകാരൻ ഉണ്ണികൃഷ്ണന്റെ കൈയ്യാൽ കൊല്ലപ്പെടാനിടവരികയും ജീവപര്യന്തം ശിക്ഷക്ക് അയാൾ വിധിക്കപ്പെടുകയും ചെയ്യുന്നു. ജയിലിലെ ആദ്യകാലങ്ങളിൽ ഉണ്ണികൃഷ്ണൻ തുളസിക്കെഴുതുന്ന ഒരു കത്തിൽ തന്നെ മറന്നുകൊള്ളാൻ പറയുന്നുണ്ട്. ജയിൽ ശിക്ഷ അവസാനിക്കാറായ സമയത്ത് ഉണ്ണികൃഷ്ണൻ തുളസിക്കെഴുതിയ മറ്റൊരു കത്തിൽ തുളസി ജീവിച്ചിരിപ്പുണ്ടെങ്കിൽ തനിക്ക് വേണ്ടി ദീപം തെളിക്കാൻ ആവശ്യപ്പെടുന്നു. നീണ്ട ജയിൽവാസത്തിനൊടുവിൽ മോചിതനായ ഉണ്ണികൃഷ്ണൻ തന്റെ തുളസിയെ കാണാൻ വേണ്ടി പോകുവുകയാണ്. അവൾ ഇപ്പോഴും അദ്ദേഹത്തെ കാത്തിരിപ്പുണ്ടോ? ഉണ്ണികൃഷ്ണന്റെ സഹയാത്രികരുടെ കൂടി ചോദ്യമാണിത്.
** Note :
കുറിപ്പ്: യാത്ര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.