മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന മേഴ്സി മാത്യു. മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളിൽ മൂത്തവളായി ജനിച്ചു. കന്യാസ്ത്രീ ആവാനായിരുന്നു അവരുടെ ആഗ്രഹം. അവരുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചരണങ്ങളും പാഠശാല തുടങ്ങുന്നതിനായി പ്രാദേശിക ഭരണകൂട നേതൃത്വത്തെ സമ്മർദ്ദം ചെലുത്തുന്നതുമായ പ്രവർത്തികളും മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവർഗവിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിച്ചു. നർമദ ബച്ചാവോ ആന്ദോളനുമായും ചെങ്ങറ പ്രക്ഷോഭം എന്നിവയുമായും ബന്ധപ്പെട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചുകൊട്ടാരം പ്രൈമറി സ്കൂൾ, വിളക്കുമാടം സെന്റ്‌ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവശാസ്ത്രത്തിൽ ബിരുദം. ബോംബെ സർവ്വകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യുവും നിയമവും പഠിച്ചു.എം.എസ്.ഡബ്ല്യു പ്രൊജക്‌ടിന്റെ ഭാഗമായ ഫീൽഡ് വർക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിലെത്തി. പിന്നീട് അവിടം പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തു.
പതിനൊന്നാം ക്ലാസ്സ് കഴിഞ്ഞതോടെ പഠനം നിർത്തിയ മേഴ്സി, കന്യാസ്ത്രീയാകാൻ തീരുമാനിച്ചു. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാൽ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലിൽ പതിനാറാമത്തെ വയസ്സിൽ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോൺവെന്റിലെത്തി.
വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോൺവെന്റ് അന്തരീക്ഷത്തിൽ ആഡംബര വസ്ത്രങ്ങളും പലതരം കേക്കുകളും പലഹാരങ്ങളുമൊക്കെയായി കോൺവെന്റ് നിവാസികൾ ആഘോഷപൂർവ്വം ക്രിസ്തുമസ്സ് കൊണ്ടാടുമ്പോൾ പെരുമഴയത്ത് കുട്ടികളെയും ഒക്കത്ത് കെട്ടി ഒറ്റവസ്ത്രം കൊണ്ട് ശരീരം മറച്ച് പള്ളിയുടെ മറുവശത്ത് കുർബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേർതിരിവും മേഴ്സി അനുഭവിച്ചറിഞ്ഞു. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തുവന്നു.
ബീഹാറിലെ പലാമ ജില്ലയിലെ ഗോത്രവർഗ്ഗമേഖലയായ മഹോദയിൽ ഒന്നരവർഷം അധ്യാപികയായി ജോലി ചെയ്തു. ഇതിനിടെ ബി.എസ്.സി. പാസായി. തുടർന്ന് ജബൽപൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്നരക്കൊല്ലം അധ്യാപികയായി. തുടർന്ന് കേരളത്തിലെത്തി ഒരു ബിഷപ്പ് നടത്തുന്ന സ്ഥാപനത്തിൽ അശരണർക്കായി പ്രവർത്തിക്കാൻ നിശ്ചയിച്ചു. സ്ഥാപനത്തിലെ ആത്മീയതയുടെ മേലാപ്പണിഞ്ഞ വൈദികനിൽ നിന്നും കാമഭ്രാന്തിന്റെ ആവേശമുണ്ടായതോടെ അവിടംവിട്ട് മേഴ്സി മുംബൈയിലെത്തി. പലയിടത്തും അലഞ്ഞു തിരിഞ്ഞു. തയ്യൽ പഠിച്ചു.
കുറേനാൾ മദർ തെരേസയുടെ ചിൽഡ്രൻസ് ഹോമിലും ഓൾഡേജ് ഹോമിലും പ്രവർത്തിച്ചു. അവിടത്തെ ജീവിതരീതികളോടും ഒത്തുചേരാനായില്ല. യുദ്ധസമയത്ത് ബംഗ്ലാദേശ് അഭയാർത്ഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലെത്തി. യുദ്ധഭീകരത നേരിട്ടുകണ്ട് മേഴ്സി സഭയുടെ നിയന്ത്രണത്തിലുള്ള വഴിയല്ല തന്റേതെന്ന് തിരിച്ചറിഞ്ഞു. ക്രിസ്തുവിന്റെ ജീവിതവും ബൈബിളിലെ വചനങ്ങളും സത്യത്തിൽ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയപ്പോൾ അവിടം വിട്ടു.
ചിന്ത്‌വാഡിയിലെ സുള്ളഗപ്പയിൽ താമസിച്ച ആ വീടിന് സമീപത്തുള്ള ചന്ദ്ര എന്ന യുവതിയുടെ അമ്മയുടെ സ്ഥലമായ ഗോത്രവർഗ്ഗമേഖലയായ ടിൻസായ് ഗ്രാമത്തിലെത്തി. അവഗണനയുടെ തുരുത്തിൽപ്പെട്ട് അധഃസ്ഥിതരായവരും മുമ്പ് രാജവംശത്തിന്റെ ഭാഗമായിരുന്നവരുമായ ഗോണ്ടുകൾ എന്നറിയപ്പെടുന്ന ആദിവാസികൾ ആയിരുന്നു അവിടെയുണ്ടായിരുന്നത്. അവരിലൊരാളായാൽ മാത്രമേ അവർ തന്നെ അംഗീകരിക്കുകയുള്ളൂവെന്ന് മനസ്സിലായപ്പോൾ മേഴ്സി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. മേഴ്സി എന്നാൽ ദയ, ബായി എന്നാൽ ഗോത്രവർഗ്ഗ സ്ത്രീകളുടെ വിളിപ്പേര്. മേഴ്സി അങ്ങനെ ദയാബായി എന്ന പേരു സ്വീകരിച്ചു.