മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റുമാണ് ജി അരവിന്ദന്‍. സസ്യശാസ്ത്രം ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം റബ്ബർ ബോർഡിൽ ജീവനക്കാരനായി. സിനിമാ സംവിധാനത്തിനു മുൻപേ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചുരുന്നു. 1960-കളുടെ ആരംഭത്തിൽ പ്രസിദ്ധീകരിച്ച ഈ കാർട്ടൂൺ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ജീവിതത്തിൽ പ്രകടമാകുന്ന ഹിപ്പോക്രസി, ജീവിതവിജയത്തിനു വേണ്ടി വ്യക്തികൾ നടത്തുന്ന കുത്സിതശ്രമങ്ങൾ എന്നിങ്ങനെയുള്ള പ്രമേയങ്ങളിലൂടെ സമകാലികജീവിതത്തെ വിശകലനം ചെയ്യുന്നവയായിരുന്നു ഈ കാർട്ടൂണുകൾ.
റബ്ബർ ബോർഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയൻ, കഥാകൃത്തായ പട്ടത്തുവിള കരുണാകരൻ തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളിൽ സഞ്ജയന്റെയും കെ.സി.എസ്. പണിക്കരുടെയും സ്വാധീനം കാണാം. ചിദംബരം, വാസ്തുഹാരാ തുടങ്ങിയ ചിത്രങ്ങൾ സി.വി.ശ്രീരാമന്റെ ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. കാഞ്ചനസീതയിൽ പ്രകൃതിയുടെ ഒരതീന്ദ്രിയാനുഭവം അരവിന്ദൻ കാഴ്ചവെക്കുന്നു. തമ്പ് എന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും അമച്വർ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു തമ്പ്. ഉത്തരായനം മുതൽ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദൻ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങൾ എന്നു തന്നെ പറയാം.ചിദംബരം, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങൾക്ക് ഷാജി എൻ കരുണായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
ചിത്രകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. മാതൃഭൂമി വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച കാർ ട്ടൂൺ പരമ്പര (ചെറിയ മനുഷ്യനും വലിയ ലോകവും) ജനശ്രദ്ധയാകർഷിച്ചു. ബ്രൗൺ ലാൻഡ്‌സ്‌കേപ്പ്, ദി ക്യാച്ച്, വി.ടി. ഭട്ടതിരിപ്പാട്, ജെ. കൃഷ്ണമൂർത്തി കോൺടൂർസ് ഒഫ് ലീനിയർ റിഥം എന്നിവയുൾപ്പെടെ ഏതാനും ലഘുചിത്രങ്ങളും സംവിധാനം ചെയ്തിട്ടു്. യാരോ ഒരാൾ, എസ്തപ്പാൻ, ഒരേ തൂവൽ പക്ഷികൾ,പിറവി എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. ഒരേ തൂവൽ പക്ഷികൾ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള അവാർഡിനർഹത നേടി. ദേശീയ ചലച്ചിത്രവിക സനകോർപറേഷന്റെ ഡയറക്ടർ, സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോർ പറേഷൻ ഭരണസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.ഏറെക്കാലം ഗുരുതരമായ രോഗം ബാധിച്ചിരുന്ന അരവിന്ദൻ 19 91 മാർച്ച് 15-ന് അന്തരിച്ചു. 56 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. 'വാസ്തുഹാര' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം.