സുജാത മോഹൻ
Born on 31 Mar 1963 (Age 60)
സുജാത മോഹൻ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് സുജാത മോഹന്‍. ഡോ വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാര്‍ച്ച് 31ന് ജനിച്ചു. രണ്ടുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസില്‍ കലാഭവനില്‍ ചേര്‍ന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അക്കാലത്ത് കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ സുജാത പാടിയിട്ടുണ്ട്.
എഴുപതുകളിലും എണ്‍പതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന 'ദൈവമെന്റെ കൂടെയുണ്ട്...', 'അമ്പിളി അമ്മാവാ...', 'അമ്മേ ആരെന്നെ..' തുടങ്ങിയ വേദോപദേശ ഗാനങ്ങള്‍ സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി. പത്താം വയസ്സിലാണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചുതുടങ്ങിയത്. നെയ്യാറ്റിന്‍കര വാസുദേവന്‍, കല്യാണ സുന്ദരം ഭാഗവതര്‍, ഓച്ചിറ ബാലകൃഷ്ണന്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. പിന്നീട് യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടാന്‍ തുടങ്ങി.
1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിനു പിന്നണി പാടിയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ ഒ എന്‍ വി കുറുപ്പ് എഴുതി എം കെ ആര്‍ജ്ജുനന്‍ ഈണമിട്ട കണ്ണെഴുതി പൊട്ടു തൊട്ട് എന്ന ഗാനമാണ് ആദ്യമായി ആലപിച്ച ഗാനം. അതേ വര്‍ഷം കാമം ക്രോധം മോഹം എന്ന ചിത്രത്തില്‍ യോശുദാസിനൊപ്പം സ്വപ്‌നം കാണും പെണ്ണേ ആദ്യ യുഗ്മഗാനവും അലപിച്ചു. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വോണ്ടി കുറച്ചുകാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.
1981ല്‍ ഡോ കൃഷ്ണമോഹനുമായുള്ള വിവാഹ ശേഷം ചെന്നൈയിലേക്കു താമസം മാറിയതോടെ വീണ്ടും ചലച്ചിത്രഗാന രംഗത്ത് സജീവമായി. കടത്തനാടന്‍ അമ്പാടിയുടെ എന്ന ചിത്രത്തിലൂടെ പ്രിയദര്‍ദര്‍ശനാണ് 1983ല്‍ സുജാതയുടെ രണ്ടാം വരവിനു കളമൊരുക്കിയത്. എന്നാല്‍ ഈ ചിത്രം ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് പുറത്തിറങ്ങിയത്. ഈ കാലയളവില്‍ കൂടുതലും യുഗ്മഗാനങ്ങളാണ് പാടിയത്.
1990 കാലഘട്ടം മുതല്‍ മലയാളത്തിലെ മുന്നണി ഗായികമാരുടെ നിരയിലേക്ക് സുജാതയും വളര്‍ന്നു.കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള പുരസ്‌കാരം ഒന്നിലേറെത്തവണ സുജാത സ്വന്തമാക്കിയിട്ടുണ്ട്. പന്ത്രണ്ടാമത്തെ വയസ്സില്‍ മലയാള സിനിമയില്‍ പാടിത്തുടങ്ങിയ സുജാത തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ അന്യ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. ഇതുവരെ വിവിധ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ സുജാത പാടിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്ത