സലിംകുമാര്‍ രചനയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കറുത്ത ജൂതന്‍. കംപാര്‍ട്ട്‌മെന്റ് എന്ന ചിത്രത്തിന് ശേഷം സലിം കുമാര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് കറുത്ത ജൂതന്‍. ചിത്രത്തിലലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സലിം കുമാര്‍ തന്നെയാണ്. കറുത്ത ജൂതന്‍ എന്ന് വിളിയ്ക്കപ്പെടുന്ന അവറോണി ജൂതന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. .
2000 വര്‍ഷം മുന്‍പ് ഇസ്രായേലില്‍ നിന്ന് പലായനം ചെയ്ത് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കുടിയേറിയ ജൂതന്മാരുടെ കൂട്ടത്തില്‍ കേരളത്തില്‍ എത്തി കേരളീയജീവിതവുമായി അത്രമേല്‍ ഇണങ്ങി രണ്ടായിരം കൊല്ലത്തോളം ഇവിടെ മലയാളികളായി ജീവിച്ച മലബാറിജൂതന്മാരുടെ ചരിത്രമാണ് ആരോണ്‍ ഇല്യാഹു എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍ നിര്‍ത്തി സലീംകുമാര്‍ സിനിമയില്‍ കാണിച്ചുതരുന്നത്. മുകുന്ദപുരം താലൂക്കിലെ ഒരു സമ്പന്നജൂതകുടുംബത്തില്‍ ജനിച്ച ആരോണ്‍ ഇല്യാഹു എന്ന അവറോണിജൂതന് ബാല്യകൗമാരങ്ങള്‍ക്കിടയില്‍ അച്ഛനെ നഷ്ടപ്പെടുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം വിജ്ഞാനത്വരയാല്‍ അമ്മയെയും സഹോദരിയെയും വീട്ടിലാക്കി ഇന്‍ഡ്യയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ജൂതസംസ്‌കൃതിയെകുറിച്ച് ഗവേഷണം നടത്താനായി അയാള്‍ ദീര്‍ഘയാത്ര പുറപ്പെടുകയാണ്. അറിവുതേടിയുള്ള യാത്രക്കിടയില്‍, ഉത്തരേന്ത്യയിലെവിടെയോ വച്ച് അപകടത്തില്‍ പെട്ട് കോമാസ്‌റ്റേജില്‍ അവിടെ കിടപ്പിലാവുന്നതാണ് ആരോണിന്റെ ജീവിതത്തിലെ വഴിത്തിരിവ്. മരിച്ചുപോയിട്ടുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ച് അയാളുടെ പെട്ടി മാത്രമാണ് വീട്ടില്‍ തിരിച്ചെത്തുന്നത്. അതിനിടയില്‍ വാഗ്ദത്തഭൂമി സ്വന്തമായ ലോകമെമ്പാടുമുള്ള ജൂതന്മാര്‍ സ്വന്തം രാജ്യത്തിലേക്ക് യാത്രയാവുമ്പോള്‍ ആരോണിന്റെ അമ്മയും പെങ്ങളും ഉള്‍പ്പടെയുള്ള മലബാറിജൂതന്മാരും ഇസ്രായേലിലേക്ക് കപ്പല്‍ കയറുന്നു. ആരോണ്‍ എന്നെങ്കിലും തിരിച്ചുവരികയാണെങ്കില്‍ കൈമാറാനായി തങ്ങളുടെ സ്വത്തുവകകളും രേഖകളും പഞ്ചായത്ത് അധികാരികളെ ഏല്‍പ്പിച്ചുകൊണ്ടാണ് അവര്‍ പോയതെങ്കിലും ദശകങ്ങള്‍ കൊണ്ട് അത് പലരാല്‍ കയ്യേറപ്പെട്ടും അന്യാധീനപ്പെട്ടും നഷ്ടപ്പെട്ടുപോകുന്നു.
രമേശ് പിഷാരടി, ഉഷ, സുധീഷ് സുധി, ശിവജി ഗുരുവായൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. സംഗീതം ബി.ആര്‍ ഭിജൂറാം. ഛായാഗ്രഹണം ശ്രീജിത്ത് വിജയന്‍. 2016 ലെ 47മത് സംസ്ഥാന ഫിലിം അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ചിത്രം നേടിയിട്ടുണ്ട്
** Note :
കുറിപ്പ്: കറുത്ത ജൂതന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.