മഹേഷിന്റെ പ്രതികാരത്തിന് ശേഷം സംവിധായകന്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍, അലന്‍സിയര്‍ ലെ ലോപ്പസ് എന്നിവരാണ് ചിത്രത്തലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജീവ് പാഴൂര്‍ ആണ്. സംഗീതം ബിജിബാല്‍.
വൈക്കവും ആലപ്പുഴയും കാസര്‍ഗോഡുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. 34 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്നതാണ് കഥ. സാധാരണക്കാരനായ ഒരാളുടെ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെയും രസകരമായ ആവിഷ്‌കാരമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പ്രണയത്തിനൊടുവില്‍ ഈഴവനായ നായകന്‍ നായരായ നായികയെ കല്യാണം കഴിക്കുന്നു. തുടര്‍ന്ന് ജാതിപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഒടുവില്‍ അവളെയുംകൊണ്ട് അയാള്‍ കാസറഗോഡേക്ക് നാടുവിട്ട് പോവാന്‍ തീരുമാനിക്കുന്നു. അവിടെ പുകയിലകൃഷി ചെയ്ത് ജീവിക്കാനായി കാമുകിയുടെ താലിമാല പണയം വെക്കാനായി കെ എസ് ആര്‍ ടി സി ബസില്‍ പോകുന്നതിനിടെ ബസില്‍ വച്ച് ആ താലിമാല കള്ളന്‍ മോഷ്ടിക്കുന്നു. കുറച്ചുകഴിഞ്ഞ് ആ കള്ളനെ പിടികൂടുന്നു. പിന്നീട് കള്ളനെയുകൊണ്ട് ബസ് ഷേണി എന്ന സ്ഥലത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് പോവുന്നു. തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
പ്രസാദ് എന്ന കഥാപാത്രത്തെ സുരാജ് വെഞ്ഞാറാമൂടിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ഒപ്പം പുതുമുഖ നായിക നിമിഷ സജയന്റെ ശ്രീജ എന്ന കഥാപാത്രവും. ആദ്യാഭിനയമെന്ന് തോന്നിപ്പിക്കാത്ത വിധം ഏറെ മനോഹരമാണ് നിമിഷയുടെ സ്‌ക്രീന്‍ പ്രസന്‍സും ശരീരഭാഷയും. സത്യന്‍ അന്തിക്കാടിന്റെ പഴയ സിനിമകളില്‍ കോമാളി എന്ന് വിശേഷിപ്പിക്കാവുന്ന ചെറിയറോളുകള്‍ ചെയ്തിരുന്ന വെട്ടുകിളി പ്രകാശ് എന്ന നടന്റെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള തിരിച്ചുവരവായിരുന്നു ശ്രീജയുടെ അച്ഛനായ ശ്രീകണ്ഠന്‍ എന്ന കഥാപാത്രത്തിന്റേത്. സംവിധായകകുപ്പായം അഴിച്ച് വച്ച് രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. 2018ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു.
** Note :
കുറിപ്പ്: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.