ക്യാപ്റ്റൻ രാജു
ക്യാപ്റ്റൻ രാജു ജീവചരിത്രം
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനാണ് ക്യാപ്റ്റന്‍ രാജു. പത്തനംതിട്ടയിലെ ഓമല്ലൂരായിരുന്നു രാജു ജനിച്ചത്. 21-ാം വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹം പട്ടാള ജീവിതത്തിന് ശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. 1981 ല്‍ റിലീസിനെത്തിയ രക്തം എന്ന സിനിമയിലൂടെയായിരുന്നു ക്യാപ്റ്റന്‍ രാജു ആദ്യമായി സിനിമയിലഭിനയിച്ചത്.
വില്ലനായും സഹനടനായും അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.മിക്ക സിനിമകളിലും പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അഭിനയിക്കാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായിരുന്നു. 1999 ല്‍ കോട്ടന്‍ മേരി എന്ന ചിത്രത്തിലൂടെയാണ് ഇംഗ്ലീഷ് സിനിമയില്‍ അദ്ദേഹം അഭിനയിച്ചത്.
തെലുങ്കില്‍ 9 ഓളം ചിത്രങ്ങളിലും തമിഴില്‍ 20 ന് അടുത്ത് സിനിമകളിലും അഭിനയിച്ചിരുന്നു. 2011 ല്‍ റിലീസിനെത്തിയ കഷ്മകാശ് എന്ന ചിത്രത്തിലൂടെയായിരുന്നു ഹിന്ദിയിലഭിനയിച്ചത്. 1981 മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ക്യാപ്റ്റന്‍ രാജു 2017 ല്‍ റിലീസിനെത്തിയ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ക്യാപ്റ്റന്‍ രാജുവിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരുന്നു നാടോടിക്കാറ്റിലെ പവനായി. പ്രൊഫഷണല്‍ കില്ലറായി എത്തുന്ന പവനായി ശവമായി എന്ന ഡയലോഗിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധേയനായത്. ഇതേ പേരില്‍ പില്‍ക്കാലത്ത് ക്യാപ്റ്റന്‍ രാജു ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. മിസ്റ്റര്‍ പവനായി 99.99 സ്റ്റോറി എന്ന പേരില്‍ ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രത്തില്‍ ക്യാപ്റ്റന്‍ തന്നെയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.
1997 ല്‍ 'ഇതാ ഒരു സ്‌നേഹഘാത' എന്നൊരു ചിത്രവും ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ആഗസ്റ്റ് 1 എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തോടെ മലയാളത്തിലെ മികച്ച വില്ലന്മാരുടെ പട്ടികയിലേക്ക് ക്യാപ്റ്റന്‍ രാജു എത്തിയിരുന്നു. സിനിമയ്ക്ക് പുറമേ മലയാളത്തില്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് 2018 സെപ്തംബര്‍ 17ന് അന്തരിച്ചു.