മലയാള ചലച്ചിത്ര ലോകത്തെ അഭിനേതാക്കളിൽ ഒരാളാണ് ഇന്നസെന്റ്. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച ഇന്നസെന്റ് ഏതാണ്ട് 750തിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
സ്വകാര്യ ജീവിതം
തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ് എൻ എച്ച് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസ് വരെയാണ് ഇന്നസെന്റ് പഠിച്ചത്. 1976 സെപ്തംബര്‍ 26ന് ആലീസിനെ വിവാഹം ചെയ്തു. സോണറ്റ് ആണ് ഏകമകന്‍.
സിനിമയിലേക്ക്
സംവിധായകൻ മോഹൻ മുഖേനയാണ് വെള്ളിത്തിരയിലെത്തുന്നത്. 1972-ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്റിന്റ ആദ്യ ചിത്രം. എ.ബി രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ന്യൂസ് റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് ഇന്നസെന്റ് എത്തിയത്. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി.
രാംജി റാവു സ്പീക്കിങ്ങ്. ഗോഡ്ഫാദര്‍, നാടോടിക്കാറ്റ്, ദേവാസുരം, കിലുക്കം തുടങ്ങിയവ ഇന്നസെന്റിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. തനത് തൃശ്ശൂര്‍ ശൈലിയില്‍ മലയാളികളെ രസിപ്പിച്ച ഇന്നസെന്റ് സ്വാഭവ നടനായും മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്.
കരിയറിന്റെ തുടക്കക്കാലത്ത് ചലച്ചിത്ര നിര്‍മാതാവ് കൂടിയായിരുന്നു ഇന്നസെന്റ്. 1981ല്‍ പുറത്തിറങ്ങിയ വിട പറയും മുമ്പേ, 19982ല്‍ പുറത്തിറങ്ങിയ ഓര്‍മയ്ക്കായി, ഇളക്കങ്ങള്‍, 1983ല്‍ പുറത്തിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് തുടങ്ങിയവയാണ് നിര്‍മ്മിച്ച പ്രധാന ചിത്രങ്ങള്‍.
1994ല്‍ പുറത്തിറങ്ങിയ പാവം ഇവാച്ചന്‍, 1995ല്‍ പുറത്തിറങ്ങിയ കീര്‍ത്തനം എന്നീ ചിത്രങ്ങളുടെ കഥയെഴുതിയും ഇന്നസെന്റാണ്.
അഭിനയത്തിനു പുറമെ ഗായകനായും ഇന്നസെന്റ് തിളങ്ങിയിട്ടുണ്ട്. 1990ല്‍ പുറത്തിറങ്ങിയ ഗജകേശരിയോഗത്തിലെ ആനച്ചന്തം.... 2002ല്‍ പുറത്തിറങ്ങിയ കല്യാണരാമനിലെ ഒന്നാം മലകേറി എന്നിവ ആലപിച്ച ഗാനങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി തുടര്‍ച്ചയായി 12 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.
രാഷ്ട്രീയം
2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാന്‍സര്‍ വാര്‍ഡിലെ ചിരി
2013ല്‍ ഇന്നസെന്റിന് കാന്‍സര്‍ രോഗം പിടിപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. തുടര്‍ന്ന് കാന്‍സര്‍ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ''കാന്‍സര്‍ വാര്‍ഡിലെ ചിരി'' എന്ന പുസ്തകം അദ്ധേഹം എഴുതിയിരുന്നു.
അസുഖത്തെ തുടര്‍ന്ന് 2023 മാര്‍ച്ച് 3 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 26ന് അന്തരിച്ചു. കോവിഡിനെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളുടെയും പ്രവര്‍ത്തനം നിലച്ചതും ഹൃദയാഘാതവുമാണ് മരണകാരണം.
പുരസ്‌ക്കാരങ്ങള്‍
1989 - മികച്ച രണ്ടാമത്തെ നടൻ - മഴവില്‍ക്കാവടി
1981 - രണ്ടാമത്തെ മികച്ച ചിത്രം (നിർമ്മാതാവ്) - വിട പറയും മുൻപേ
1982 - രണ്ടാമത്തെ മികച്ച ചിത്രം (നിർമ്മാതാവ്) - ഓർമ്മക്കായി
കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം
2009 - മികച്ച നടൻ - പത്താം നിലയിലെ തീവണ്ടി
2010 - മികച്ച സ്വഭാവ നടൻ - കഥ തുടരുന്നു
2011 - മികച്ച സ്വഭാവ നടൻ - സ്നേഹവീട്, സ്വപ്ന സഞ്ചാരി
2013 - ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്
മറ്റ് പുരസ്കാരങ്ങൾ
2004 - മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് - മനസ്സിനക്കരെ
2007 - സത്യൻ പുരസ്കാരം
2008 - മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്കാരം (ദുബായ്)
2013 – വനിത ഫിലിം അവാര്‍ഡ് –ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്