പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യകാരനുമാണ് ജോഷി മംഗലത്ത്. സ്കൂൾ വിദ്യാഭ്യാസം കോട്ടയം ജില്ലയിലെ നാട്ടകം സർക്കാർ മോഡൽ സ്കൂളിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്‍ ചങ്ങനാശ്ശേരി എസ് ബി കോളേജിലും പിന്നീട് ഡി ജി ഇ & ടി സെന്റർ കോഴിക്കോട് നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമയും പൂർത്തിയാക്കി. തുടർന്നു എഡ്എക്സൽ സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദം (ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ) നേടി. പ്രശസ്ത സംഗീതജ്ഞൻ വെൺമണി വിജയകുമാറിന്റെ മകൾ സന്ധ്യയാണ് ഭാര്യ.
സ്കൂൾ കാലഘട്ടം മുതൽ തന്നെ കഥകൾ എഴുതുമായിരുന്നു. ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടിയതിനു ശേഷം ദുബായിലെ ഒരു കമ്പനിയിൽ മാനവ വിഭവശേഷി മാനേജരായിട്ടാണ് ജോഷി മംഗലത്ത് തന്റെ തൊഴിൽ ആരംഭിച്ചത്. ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു . കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് ജോഷി മംഗലത്തിനെ ആകർഷിച്ചു. അധികം കഴിയാതെ തന്നെ തിരക്കഥ രചനയിലേക്കും കടന്നു.
ആൻറൺ ചെക്കോവിന്റെ 'വാങ്കാ' എന്ന ചെറുകഥയെ തിരക്കഥയായെഴുതിയ ഒറ്റാൽ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തു പ്രവേശിച്ചു. 2014-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച അവലംബിത തിരക്കഥക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒറ്റാൽ എന്ന സിനിമയിലൂടെ ലഭിച്ചു.
ദേശീയ ചലച്ചിത്രപുരസ്കാരം 2014
മികച്ച പരിസ്ഥിതി ചിത്രം (ഒറ്റാൽ)
മികച്ച അവലംബിത തിരക്കഥ - (ഒറ്റാൽ)
സംസ്ഥാന ചലച്ചിത്രപുരസ്കാരം 2014
മികച്ച ചിത്രം (ഒറ്റാൽ)
കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവം 2015
സുവർണ്ണചകോരം (ഒറ്റാൽ)
മലയാളചിത്രത്തിനുള്ള നെറ്റ്പാക് ഫിപ്രസ്‌കി പുരസ്‌കാരം (ഒറ്റാൽ)
ജനപ്രിയചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം (ഒറ്റാൽ)