മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് കെ രവീന്ദ്രന്‍ നായര്‍. സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955-ൽ കോമേഴ്സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്രനിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. സിനിമാനിർമ്മാണക്കമ്പനിയായ ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു. അമ്പത് വർഷമായി ഇവ തുടങ്ങിയിട്ട്.
1967-ൽ പുറത്തിറക്കിയ "അന്വേഷിച്ചു, കണ്ടെത്തിയില്ല" എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. പാറപ്പുറത്തിന്റെ നോവൽ ആധാരമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സംവിധായകൻ പി ഭാസ്കരൻ ആയിരുന്നു. നിർമ്മാണം രവി എന്നു മാത്രമാണ് കൊടുത്തത്. ഈ സിനിമ 25 ദിവസം തുടർച്ചയായി ഓടി. പിന്നീട്, 1973-ൽ ഇറങ്ങിയ അച്ചാണി വൻ ഹിറ്റായിരുന്നു. ബോക്സ് ഓഫീസ് ഹിറ്റായ കൊല്ലത്തെ കുമാർ, ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലഭം മുഴുവൻ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ളിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. 1977-ൽ പുറത്തിറങ്ങിയ "കാഞ്ചനസീത" എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ അരവിന്ദനുമായി സഹകരിക്കുന്നത്. ശ്രീകണ്ഠൻ നായർ ആയിരുന്നു തിരക്കഥ രചിച്ചത്. രാമായണത്തിലെ ഉത്തരകാണ്ഡത്തെ അധികരിച്ചാണ് ഈ തിരക്കഥ തയ്യാറാക്കിയത്. അതിനുമുമ്പ്, കെ പി എ സി ഇത് നാടകമായി അവതരിപ്പിച്ചിരുന്നു. ക്യാമറ ഷാജി. എൻ കരുൺ ആയിരുന്നു. പടം തിയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും അനേകം ദേശീയ-അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. അനേകം പുരസ്കാരങ്ങൾ ലഭിച്ചു.
പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2008-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി. ഭാര്യ: ഗായികയായിരുന്ന ഉഷാ രവി 2013-ൽ അന്തരിച്ചു. തമ്പിലെ "കാനകപ്പെണ്ണ് ചെമ്മരത്തി..." എന്ന പാട്ട് ഉഷാ രവി പാടിയതാണ്. മൂന്നു മക്കൾ. പ്രതാപ്, പ്രിത, പ്രകാശ്.