ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമാണ് ത്യാഗരാജൻ.യഥാർത്ഥ പേര് ത്യാഗരാജൻ ശിവാനന്ദം എന്നാണ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അലൈകൾ ഒയിവതില്ലൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിൽ നായിക രാധയുടെ ജ്യേഷ്ഠന്റെ വേഷമാണ് അദ്ദേഹം ചെയ്തത്.ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.മലയൂർ മമ്പട്ടിയൻ എന്ന ചിത്രത്തിലെ കൊള്ളക്കാരന്റെ വേഷം അഭിനയജീവിതത്തിൽ നിർണ്ണായകമായി.അതിനുശേഷം അഭിനയിച്ച നീങ്കൾ കെട്ടവൈ, പായും പുലി എന്നീ ചിത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു.
1987-ൽ പുറത്തിറങ്ങിയ ന്യൂഡെൽഹി എന്ന മലയാള ചലച്ചിത്രത്തിലെ ത്യാഗരാജന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം അദ്ദേഹം സംവിധാനരംഗത്തേക്കും പ്രവേശിച്ചു.ന്യൂഡെൽഹി എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച 'വിഷ്ണു' എന്ന കഥാപാത്രത്തെ നായകനാക്കിക്കൊണ്ടുള്ള സേലം വിഷ്ണു എന്ന ചിത്രമാണ് ത്യാഗരാജൻ ആദ്യമായി സംവിധാനം ചെയ്തത്.അതിനുശേഷം മകൻ പ്രശാന്തിനെ നായകനാക്കി ആണഴകൻ എന്ന ചിത്രവും സംവിധാനം ചെയ്തു.ഈ ചിത്രം ശരാശരി വിജയം നേടിയിരുന്നു.മകൻ പ്രശാന്തിനു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി ത്യാഗരാജൻ കുറച്ചുനാൾ അഭിനയരംഗത്തുനിന്നു വിട്ടുനിന്നു.ചെറിയ ഒരു ഇടവേളയ്ക്കുശേഷം 2004-ൽ ജയ് എന്ന ചിത്രത്തിലൂടെ അദ്ദേഹം അഭിനയരംഗത്തേക്കു തിരിച്ചുവന്നു.അതേ വർഷം പുറത്തിറങ്ങിയ ഷോക്ക് എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. ഭൂത് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കായിരുന്ന ഈ ചിത്രം ഒരു പ്രേതകഥയാണ് പറഞ്ഞത്. ഈ ചിത്രത്തിൽ ത്യാഗരാജൻ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിരുന്നു.ഈ ചിത്രം മികച്ച നിരൂപകശ്രദ്ധ നേടി.
2004 സെപ്റ്റംബറിൽ ഹിന്ദി ചിത്രം കാക്കിയുടെ റീമേക്കായി പോലീസ് എന്ന ചിത്രം നിർമ്മിക്കുന്നതായി ത്യാഗരാജൻ പ്രഖ്യാപിച്ചിരുന്നു.ചിത്രത്തിൽ അമിതാഭ് ബച്ചനും ഐശ്വര്യ റോയിയും അഭിനയിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.എന്നാൽ ഈ ചിത്രം യാഥാർത്ഥ്യമായില്ല.കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം 2010-ൽ അദ്ദേഹം വീണ്ടും അഭിനയരംഗത്തേക്കു മടങ്ങിയെത്തി.ബോഡിഗാർഡ്, ദ്രോഹി, വായ്മൈ എന്നീ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
2007-ന്റെ തുടക്കത്തിൽ പൊന്നാർ ശങ്കർ എന്ന ചിത്രം നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി ത്യാഗരാജൻ എം. കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.1970-കളിൽ തന്നെ ഈ ചിത്രം നിർമ്മിക്കുവാൻ അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. കരുണാനിധിയുടെ അനുമതിയോടെ ത്യാഗരാജൻ നിർമ്മിച്ചപൊന്നാർ ശങ്കർ എന്ന ചിത്രത്തിൽ പ്രശാന്ത് ഇരട്ടവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.