കീർത്തിചക്ര (2006)(U)
കീർത്തിചക്ര കഥ/ സംഭവവിവരണം
മേജർ രവിയുടെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് 'കീർത്തിചക്ര'. മോഹൻലാലും, ജീവയുമാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മേജർ രവിയുടെ ആദ്യ ചിത്രമാണിത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. 'അരൻ' എന്ന പേരിൽ തമിഴിൽ ഈ ചിത്രം മൊഴിമാറ്റി പുറത്തിറക്കുകയുണ്ടായി. തമിഴ് പതിപ്പിൽ ജീവയുടെ കൂടുതൽ രംഗങ്ങൾ ചേർത്തിരിക്കുന്നു.
നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവനാണ് മേജർ മഹാദേവൻ (മോഹൻലാൽ). കാശ്മീരിലെ തീവ്രവാദികളെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെയാണ് മേജർ നയിക്കുന്നത്. മേജറുടെ ബഡ്‌ഡി പെയർ ആയ ഹവിൽദാർ ജയ്കുമാർ (ജീവ) തന്റെ വിവാഹത്തിനായി നാട്ടിൽ പോയിരിക്കുന്ന സമയത്ത് മേജറിന് തീവ്രവാദികളെക്കുറിച്ച് ഒരു പ്രധാനപ്പെട്ട വിവരം ലഭിക്കുന്നു. മേജർ ജയ്കുമാറെ ഉടൻ കാശ്മീരിലേയ്ക്ക് വിളിപ്പിച്ചു. വിവാഹപ്പിറ്റേന്ന് തന്നെ ജയ്കുമാറിന് തിർച്ച് വരേണ്ടി വന്നു. ഈ രഹസ്യവിവരത്തെ പിന്തുടർന്ന് കമാന്റോകൾ നടത്തിയ തിരച്ചിലിൽ ഒരു പള്ളിയിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തു. തുടർന്ന് ഡാൽ തടാകത്തിനടുത്ത് വീണ്ടും ഒരു ഓപ്പറേഷൻ നടത്തുകയും ഒരു തീവ്രവാദിയെ ഇവർ കീഴടക്കുകയും ചെയ്തു. എന്നാൽ ഈ ഏറ്റുമുട്ടലിൽ ഒരു ജവാന് ജീവാപായം സംഭവിച്ചു. പിടിക്കപ്പെട്ട ഈ തീവ്രവാദി ഇനിയും കൂടുതൽ പേര് വധിക്കപ്പെടുമെന്ന ഭീഷണിയും വെല്ലുവിളികളും തുടർന്നപ്പോൾ ആ ദേഷ്യം മൂലം അയാളെ ജയ്കുമാർ വെടിവച്ച് കൊന്നു. ഈ വിവരം അറിഞ്ഞ് മനുഷ്യാവകാശപ്രവർത്തകർ അവിടെ എത്തുകയും ഇവർ ഗവർമെന്റിന് പരാതി നൽകുമെന്നും പറയുന്നു. എന്നാൽ നടന്ന സംഭവങ്ങൾ മനസ്സിലായപ്പോൾ അവർ ഈ ഉദ്യമത്തിൽ നിന്ന് പിന്മാറി. തീവ്രവാദികൾ മുസ്ലീമുകളുടെ വലിയ ഒരു പള്ളിയായ ഹസ്രത്ബാൽ ഷ്റൈനെ മിസ്സൈൽ വച്ച് തകർക്കാൻ പദ്ധതി ഇടുന്നു. ഇത് മുസ്ലീം സമുദായത്തിനെ വ്രണപ്പെടുത്തുമെന്നും ഇത് ഇന്ത്യൻ പട്ടാളത്തിനെതിരേയുള്ള വികാരമാകുമെന്നും അവർ കണക്കുകൂട്ടി. ഇതിനായി ഹസ്റ്റ്രത്ബാലിലേയ്ക്ക് മിസൈൽ ഉന്നം വയ്ക്കാൻ പറ്റിയ ഒരു വീട് കണ്ടുപിടിച്ച് അവർ ആ വീട് പിടിച്ചെടുത്തു. ആ വീട്ടിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ ഇവർ ബലാത്സംഘം ചെയ്യുകയും എതിർത്ത ഒരു വ്യക്തിയെ വെടിവച്ച് കൊല്ലുകയും ചെയ്തു. ഈ വെടിയൊച്ച അവിടെ റോന്ത് ചുറ്റുകയായിരുന്ന പട്ടാളക്കാർ കേൾക്കുകയും അവർ എൻ.എസ്.ജി. യെ വിവരം അറിയിക്കുകയും ചെയ്തു. എൻ എസ് ജി ഈ വീട് വളയുന്നു. തുടർന്നുണ്ടായ യുദ്ധത്തിൽ എൻ എസ് ജി തീവ്രവാദികളെ പിടിക്കുകയും, ആ വീട്ടിൽ ബന്ധികളാക്കപ്പെട്ടവരെ മോചിപ്പിക്കുകയും, മിസൈലിനെ നിർജ്ജീവമാക്കുകയും ചെയ്യുന്നു. പട്ടാളക്കാർ മടങ്ങാൻ തുടങ്ങുമ്പോൾ, തീവ്രവാദികളുടെ തലവന്റെ ശവശരീരം കാണാനില്ല എന്ന് ഒരു വ്യക്തി ചൂണ്ടിക്കാണിക്കുന്നു. തുടർന്ന് ഇവർ അയാളെ തിരയുകയും മഹാദേവൻ അയാളെ കണ്ടെത്തുകയും ചെയ്യുന്നു. മഹാദേവന്റെ ഭാര്യയേയും മകളേയും വധിച്ച കൊലയാളിയും ആയിരുന്നു അയാൾ. തുടർന്ന് മഹാദേവനും അയാളും തമ്മിൽ സംഘട്ടനത്തിൽ ഏർപ്പെടുകയും മഹാദേവനെ അയാൾ വെടിവയ്ക്കുകയും ചെയ്യുന്നു. എന്നാൽ ജയ്കുമാർ ഇടയിൽ കയറി മഹാദേവന്റെ ജീവൻ രക്ഷിച്ച് രാജ്യത്തിനു വേണ്ടി തന്റെ ജീവൻ ബലി നൽകി. ജയ്കുമാറിന്റെ സേവനങ്ങൾക്ക് രാജ്യം കീർത്തിചക്ര നൽകി ആദരിച്ചു.