മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ജെ ശശികുമാര്‍. നാടകരംഗത്തു നിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1954 കാലഘട്ടത്തിൽ അടൂർ പാർഥസാരഥി തിയറ്റേഴ്സിൽ ജഗതി എൻ.കെ. ആചാരിയുടെ നാടകത്തിൽ അഭിനയിച്ചു. പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഉദയായുടെ നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള സൗഹൃദത്തിൽ നിന്നുമാണ് ഈ അവസരം ലഭിച്ചത്. ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്. പ്രേംനസീറിന്റെയും ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകൾ ഇതോടൊപ്പമാണ് കുറിയെടുത്തത്. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഉമ്മ എന്ന ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്.
ഒരു ദിവസം മൂന്നു ചിത്രം വരെ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1980-ൽ മാത്രം 13 ചിത്രം സംവിധാനം ചെയ്തു. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയ ചിത്രങ്ങൾ ആ വർഷത്തെ വൻവിജയങ്ങളായിരുന്നു. ഡോളർ എന്ന ചിത്രമാണ് നിലവിൽ അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് പദ്മിനി എന്ന നടി അവസാനമായി അഭിനയിച്ചത്. 130 മലയാളചലച്ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കി മാത്രം 84 ചിത്രങ്ങളും അതോടൊപ്പം ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തു. 2014 ജൂലൈ 17ന് അന്തരിച്ചു.