എന്റെ സുഹൃത്ത് പോലും കൂദാശയ്ക്ക് തിയറ്റര്‍ തന്നില്ല!ബിഗ് ബജറ്റ് ചിത്രങ്ങളാണ് എല്ലാവർക്കും താല്‍പര്യം
Recommended Video

വില്ലനായി മലയാള സിനിമയില്‍ തകര്‍ത്തഭിനയിച്ച ബാബു രാജ് നായക വേഷത്തിലെത്തിയ സിനിമയായിരുന്നു കൂദാശ. നവാഗതനായ ഡിനു തോമസ് ഈലന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൃതിക പ്രദീപ്, സായ് കുമാര്‍, ജോയ് മാത്യൂ, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, തുടങ്ങി നിരവധി താരങ്ങളാണ് അണിനിരന്നത്. ഒക്ടോബറില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സംവിധായകന്‍ ജിത്തു ജോസഫ് സിനിമയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഡിവിഡി വാങ്ങിയെങ്കിലും കൂദാശ കാണണമെന്നായിരുന്നു ജിത്തു ജോസഫ് പറഞ്ഞത്. ഇപ്പോള്‍ സിനിമയ്ക്ക് സംഭവിച്ച ദുരവസ്ഥയെ കുറിച്ച് നടന്‍ ബാബുരാജ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഇരുപത്തിയഞ്ച് വര്‍ഷത്തെ കരിയറില്‍ എനിക്ക് കിട്ടിയ നല്ല വേഷമായിരുന്നു കൂദാശയിലേത്. പലരും ഡിവിഡി കണ്ട് എന്നെ വിളിച്ചിരുന്നു. ചിത്രം തിയറ്റേറില്‍ പോയി കാണാത്തതിന് സങ്കടം പ്രകടിപ്പിക്കുകയും ചെയ്തു. കൂദാശ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ അധികം കിട്ടിയിരുന്നില്ല. കിട്ടിയ തിയറ്ററില്‍ ആകെ ഒന്നോ രണ്ടോ ഷോ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാന്‍ ഒരുപാട് പേരെ വിളിച്ച് തിയറ്റര്‍ ശരിയാക്കാന്‍ നോക്കിയതാണ്. പിന്നീട് അവര്‍ എന്റെ ഫോണ്‍ എടുക്കാത്ത അവസ്ഥയായി.

നാലഞ്ച് തിയറ്ററുള്ള എന്റെ സുഹൃത്ത് പോലും കൂദാശയ്ക്ക് ഒരു തിയറ്റര്‍ തന്നില്ലെന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. മലയാള സിനിമ വളരണമെന്ന് പറയും. പക്ഷെ കാര്യത്തോട് അടുക്കുമ്പോള്‍ ഇങ്ങനെയൊക്കെയാണ്. അന്യഭാഷ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനാണ് താല്‍പര്യം. ഡയറക്ടര്‍ ജിത്തു ജോസഫിന്റെ കൂദാശയെ കുറിച്ചുള്ള വാക്കുകള്‍ സന്തോഷം നല്‍കുന്നു. ഇത്രയും നല്ല കഥാപാത്രം കിട്ടിയിട്ടും ശ്രദ്ധിക്കപ്പെടാതെ പോയതില്‍ സത്യത്തില്‍ ഞാന്‍ വളരെയധികം വിഷമത്തില്‍ ഇരിക്കുകയായിരുന്നു.
ഇപ്പോള്‍ കിട്ടുന്ന ഈ പോസീറ്റിവ് കമന്റുകള്‍ സന്തോഷം നല്‍കുന്നു. ഒരു ഡയലോഗ് പറയാന്‍ പതിനഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമായിരിക്കും. ജിത്തു ജോസഫ് പറഞ്ഞത് പോലെ ഞാനൊക്കെ ഒരു ഇമേജിന്റെ തടവറയിലാണ്. ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ തിയറ്ററില്‍ പോയി കാണണെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നുമാണ് ഫേസ്ബുക്ക് ലൈവിലൂടെ ബാബുരാജ് പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications











