രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ തടയുന്നത് എന്തിനാണ്? ഒ ടി ടി റിലീസിനെ കുറിച്ച് ആഷിഖ് അബു
ലോക്ക് ഡൗൺ സിനിമ മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി മറി കടക്കാനായി ഓൺലൈൻ റിലീസിങ്ങിനൊരുങ്ങുകയാണ് തെന്നിന്ത്യൻ സിനിമ ലോകം . ജയസൂര്യ ചിത്രമായ സൂഫിയും സുജാതയും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഓൺലൈൻ പ്രദർശനത്തിനെത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ഒടിടി റിലീസിനെതിരെ തിയേറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു, ജയസൂര്യയുടെയോ വിജയ് ബാബുവിന്റെയോ ചിത്രങ്ങൾ ഇനിമുതൽ തിയേറ്റർ കാണുകയില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിത ഒടിടി പ്രദർശനത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി സംവിധായകൻ ആഷിഖ് അബു. അഴിമുഖം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അഷിഖ് അബു ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിസന്ധികള്‍ എല്ലാവര്‍ക്കുമുണ്ട്. അതില്‍ നിന്നും ഒരാളെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അയാളെ തടയുന്നത് എന്തിനാണ്? നിയമം വച്ച് ആര്‍ക്കും ആരെയും തടയാനോ വിലക്കാനോ കഴിയില്ല. മൊത്തത്തില്‍ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളുടെ പേരില്‍ ആരെയെങ്കിലും വിലക്കുന്നതിലോ ബഹളം വയ്ക്കുന്നതിലോ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഓരോരുത്തരും അവരുടെ വഴി നോക്കുകയാണ്. അത് തടയാന്‍ നോക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഓരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന് കാര്യങ്ങള്‍ ചെയ്യാന്‍ വിടുകയാണ് വേണ്ടത്.
വലിയൊരു മാര്‍ക്കറ്റ് ആണ് ഇവിടെ കട്ട് ആയിരിക്കുന്നത്. അത് തിരിച്ച് പിടിക്കേണ്ടതുണ്ട്. രാജ്യത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടയാല്‍ ആദ്യം തുറക്കുക കേരളത്തിലായിരിക്കാം. സാമൂഹിക അകലം പാലിച്ചൊക്കെ ഇവിടെ തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുമായിരിക്കും. അതിനൊരു സമയം എടുക്കും. അതിനുള്ളില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരു നിര്‍മാതാവിന് മുന്നില്‍ ഇത്ര പണം തരാം സിനിമ തരണമെന്നു പറഞ്ഞാല്‍ അയാള്‍ ആ സിനിമ കൊടുക്കും. അങ്ങനെയൊരു സിനിമയോ അല്ലെങ്കില്‍ പത്ത് സിനിമകളോ കൊടുത്താല്‍ ഇവിടുത്തെ തിയേറ്റര്‍ വ്യവസായം തകരാന്‍ പോകുന്നില്ല- ആഷിഖ് അബു പറഞ്ഞു.
ജയസൂര്യ അദിഥി റാവൂ പ്രധാന വേഷത്തിൽ എത്തുന്ന സൂഫിയും സുജാതയുമാണ് മലയാള സിനിമയിൽ ഇതാദ്യമായി ഒടിടി പ്രദർശനത്തിന് തയ്യാറെടുക്കുന്നത്. അമസോൺ പ്രൈം വഴിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് അടച്ച തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന് വ്യക്തതയില്ലാത്തതിനാലാണ് പുതിയ നീക്കം. ലോക സിനിമയുടെ ചരിത്രം മാറുകയാണെന്നും വൻനഷ്ടത്തിന്റെ കാലത്ത് ഇത്തരമൊരു വഴി ഉപയോഗിക്കുന്നത് തിജീവന ശ്രമമാണെന്നും വിജയ് ബാബു പറഞ്ഞിരുന്നു. ഓൺലൈൻ റിലീസിങ് അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടിണ്ട്.


Click it and Unblock the Notifications











