ലിജോ... താങ്കള്‍ ചെയ്തത് ക്രൂരതയാണ്, താങ്കളോടെനിക്ക് ലജ്ജ തോന്നുന്നെന്ന് സംവിധായകൻ!!
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയായിരുന്നു ഈമയൗ. മേയ് നാലിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ മോശമില്ലാത്ത അഭിപ്രായം നേടിയാണ് പ്രദർശനം ആരംഭിച്ചത്. ദിലീഷ് പോത്തൻ, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ്.
അടുത്തിടെ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഈമയൗ വിന്റെ കഥയുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. 2015 ല്‍ പുറത്തിറങ്ങിയ ശവം എന്ന സിനിമയും ഈമയൗ തമ്മില്‍ സാമ്യമുള്ളതായി പറഞ്ഞ് സംവിധായകന്‍ ഡോണ്‍ പാലത്തറയും സംവിധായകനും എഴുത്തുകാരനുമായ സതീഷ് പി ബാബുവും എത്തിയിരിക്കുകയാണ്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് ഈമയൗ കണ്ടതിന് ശേഷമുള്ള അഭിപ്രായം രേഖപ്പെടുത്തിയത്.
ഡോണ്‍ പാലത്തറയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശവവുമായി സാമ്യം ഉണ്ടെന്ന് ട്രെയിലറുകൾ കഴിഞ്ഞ വര്‍ഷം ഒടുവിൽ വന്നപ്പോൾ മുതലേ പലരും സൂചിപ്പിച്ചതിനാൽ റിലീസ് ദിവസം തന്നെ ഈ.മാ.യൗ പോയി കണ്ടു. ഒരു മരണ വീട് തന്നെ പശ്ചാത്തലം, കാണിക്കുന്നത് ഒരു രാത്രിയും പകലും തന്നെ. ശവത്തിൽ ഒരു കേന്ദ്ര കഥാപാത്രമോ ഒരു overarching കഥയോ ഒഴിവാക്കിയിരുന്നത് ഈമായൗവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശവത്തിൽ ചിക്കൻ കറി കന്യാസ്ത്രീയ്ക്ക് എടുത്ത് കൊടുത്തേക്കാൻ അമ്മച്ചി പറയുന്നെങ്കിൽ ഈമായൗവിൽ താറാവ് കറി കറുത്ത-മോളിക്ക് കൊടുത്തേക്കാൻ മകൻ പറയുന്നു. ശവത്തിൽ പത്രക്കാരനോട് നേരിട്ട് വാർത്തയുടെയും ഫോട്ടോയുടെയും കാര്യം പറയുന്നെങ്കിൽ ഈമായൗവിൽ അതൊക്കെ ഫോണിൽ കൂടി പറയുന്നു. ശവത്തിൽ മരിച്ചയാളുടെ കാമുകി വരുന്നു, അത് ആളുകൾ വലിയ വിഷയമാക്കുന്നില്ല. ഈമായൗവിൽ മരിച്ചയാളുടെ കാമുകിയും മകനും വരുന്നു, അതൊരു പ്ലോട്ട്പോയിന്റ് ആകുന്നു. ശവത്തിൽ ഒരു പട്ടിയുണ്ട്, ഈമായൗവിൽ ഒരു പട്ടിയും താറാവും ഉണ്ട്. ശവത്തിൽ മലയോരഗ്രാമവും സുറിയാനി ക്രിസ്ത്യൻസും ആണ്, ഈമായൗവിൽ ലാറ്റിൻ ക്രിസ്ത്യൻസും തീരദേശവുമാണ്. ശവത്തിൽ Cinéma vérité ശൈലി ആണ് സ്വീകരിച്ചിരിക്കുന്നത് ഈമായൗവിൽ മാജിക്കൽ റിയലിസമൊക്കെ ഉണ്ട്. ഇക്കാര്യങ്ങളാൽ തന്നെ ഈമായൗ ശവമല്ല.

സതീഷ് പറയുന്നത്..
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ കണ്ടു .ചില നിരീക്ഷണങ്ങള്‍. ലിജോ... താങ്കള്‍ ചെയ്തത് ഒരു ക്രൂരതയാണ്, പി.എഫ് മാത്യൂസ് ..താങ്കളോടെനിക്ക് ലജ്ജ തോന്നുന്നു .. ! ലിജോ എന്ന സംവിധായകനെ ഒരുപാടിഷ്ടപ്പെടാന്‍ കാരണമായത് 'ആമേന്‍' ആയിരുന്നു. പിഎസ് റഫീഖിന്റെ തിരക്കഥയില്‍ നല്ല അസ്സല്‍ മാജിക്കല്‍ റിയലിസം പകരം വെക്കാനാകാത്ത വിധം പകര്‍ത്തിയ താങ്കളിലെ പ്രതിഭയെ എനിക്ക് വളരെയേറെ ഇഷ്ടവുമാണ്. മാത്രവുമല്ല, പ്രേക്ഷകര്‍ക്കിഷ്ടപെടുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതിന് പകരം താനിഷ്ടപ്പെടുന്ന തരം ചിത്രങ്ങളെ പ്രേക്ഷകരെ കൊണ്ട് അംഗീകരിപ്പിക്കുക എന്ന താങ്കളുടെ നയത്തേയും ഞാന്‍ ബഹുമാനിക്കുന്നു.. സ്‌നേഹിക്കുന്നു. പി.എഫ് മാത്യുസെന്ന കഥാകൃത്തിനേയും തിരക്കഥാകാരനേയും എനിക്ക് ഇതിനേക്കാളപ്പുറം ഇഷ്ടമാണ്.

കലാകാരനോട് ചെയ്യുന്ന അനീതി
ഇതൊക്കെ പറയുമ്പോഴും ഈമയൗ എന്ന ചിത്രം രണ്ട് പേരിലുമുള്ള ഭാവനാ സമ്പന്നതക്കു പകരം ഭാവനാ ദാരിദ്യമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തുറന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. അത് പറഞ്ഞില്ലെങ്കില്‍ മറ്റൊരു കലാകാരനോട് ചെയ്യുന്ന അനീതിയായ് പോവും. ഡോണ്‍ പാലത്തറ 2015 ല്‍ ചെയ്ത ശവം എന്ന ചിത്രവുമായ് ഈമയൗ വിനുള്ള സാമ്യം ഒരു മലയോരവും കടലോരവും Black &white ഉം കളറും തമ്മിലുള്ള അന്തരം മാത്രമാണ്.. അല്ലാതെ കടലും കടലാടിയും തമ്മിലുള്ള അന്തരമല്ല..! .സമ്മതിക്കുന്നു. ഒരു കഥയുണ്ട്, കഥാപാത്രങ്ങള്‍ക്കെല്ലാം പേരുമുണ്ട്. ശവത്തില്‍ ഇതൊന്നുമില്ല താനും. കഴിഞ്ഞ ജനുവരിയില്‍ ആ ചിത്രത്തെ കുറിച്ച് ഞാനെഴുതിയ ചെറിയൊരു കുറിപ്പിന്റെ ലിങ്കിതാ:

അവതരണ രീതിയും ഒരുപോലെ
അത് വായിച്ചിട്ട് നിങ്ങളൊന്നു ഈമയൗ കണ്ടാല്‍ എന്റെയീ പോസ്റ്റിന്റെ ഉദ്ദേശ്യം മനസ്സിലാവും.. ഏത് കലാകാരനും മറ്റൊരു കലാകാരന്റെ ചിന്താപദ്ധതികളുമായ് സാമ്യമുണ്ടാവുക സ്വാഭാവികമാണ് എന്നതൊരു സാദ്ധ്യതയായതിനാല്‍ കഥ നമുക്ക് മാറ്റിവെക്കാം. എന്നാല്‍ അവതരണ രീതിയോ ..? അത് അതേ പോലെ മറ്റൊന്നിന്റെ സാദൃശ്യമുള്ള ഒരു ചിത്രത്തിന്റെതാകുമ്പോള്‍ ചുരുങ്ങിയ പക്ഷം ചെറിയ മാറ്റങ്ങളെങ്കിലും വരുത്തേണ്ടതല്ലേ ..? ഒക്കെ പോട്ടെ, ക്യാമറയുടെ ചലനങ്ങളും സഞ്ചാരവും പോലും ശവത്തിന്റെ അതേ രീതിയില്‍. ഷൈജു ഖാലിദിനെ ഞാനെവിടെയും കണ്ടിട്ടില്ല, പ്രതാപ് ജോസഫി (ശവത്തിന്റെ ക്യാമറാമാന്‍ ) നെയല്ലാതെ.!

ശവം കണ്ടിട്ടുണ്ടാവണം
ഞാനറിഞ്ഞിടത്തോളം പിഎഫ് മാത്യൂസ് ശവം കാണുകയും അതേപ്പറ്റി കുറിപ്പെഴുതുകയും ചെയ്തിട്ടുണ്ട് മുമ്പ്. എന്നിട്ട് പോലും ഏതാണ്ട് സമാനമായ ഒരു ചിത്രം ഉണ്ടാക്കിയിട്ട് അതിന് മേല്‍ Concept and Script എന്ന് പേരെഴുതി വെക്കാന്‍ എങ്ങനെ തോന്നുന്നു..? ' ശവം ' കണ്ട ഞങ്ങള്‍ നാലഞ്ചു പേര്‍ ഇന്നാ ചിത്രവും പരാമര്‍ശവിധേയമായ ചിത്രവും കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നു പോയത് കൊണ്ടാണ് ഇത്രയും പറയുന്നത്.. ഇത് അനീതിയാണ്. നിങ്ങള്‍ ഡോണ്‍ പാലത്തറയോട് നന്ദിയോ കടപ്പാടോ ഒന്നും കാണിച്ചില്ലെങ്കിലും ഒരു ഹായ് എങ്കിലും പറയുക .കടം വാങ്ങിയും പിരിവെടുത്തും വയര്‍ മുറുക്കിയും വിയര്‍പ്പൊഴുക്കി സിനിമ പടച്ചുണ്ടാക്കുന്ന അദ്ദേഹത്തെ പോലുള്ള കലാകാരന്‍മാര്‍ക്ക് ആ 'വിഷ്' പോലും ഒരു ഊര്‍ജ്ജ മോ പ്രചോദനമോ ആയേക്കും .

കാശു മുടക്കി കാണാവുന്ന ചിത്രം
തന്റെ സിനിമയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് മറ്റൊരു കൊമേഴ്‌സ്യല്‍ സിനിമയുണ്ടായതില്‍ അദ്ദേഹത്തെ പോലെയുള്ള പരീക്ഷണ- സ്വതന്ത്ര സിനിമാ സംവിധായകര്‍ക്ക് അഭിമാനിക്കാനും വഴിയുണ്ട്. പക്ഷേ നിങ്ങളുടെ ഷര്‍ട് ഞാനെടുത്തണിഞ്ഞിട്ട് ഗമയില്‍, ഇത് തയ്ച്ചത് ഞാന്‍ തന്നെയാണെന്ന് മറ്റാരോട് പറഞ്ഞാലും നിങ്ങളോട് പറയാതിരിക്കാനുള്ള സൗമനസ്യമെങ്കിലും (അല്ലാതെ മാന്യതയല്ല ) ഞാന്‍ കാണിക്കണം ..! NB : ഈമയൗ മികച്ച ഒരനുഭവം തന്നെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. തീര്‍ച്ചയായും കാശു മുടക്കി കാണാവുന്ന ചിത്രം. (എന്നാലും എന്റെ ലിജോ.. മാത്യൂസ് ...!) എന്നും പറഞ്ഞാണ് സതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications











