തോം തോം തോം എന്ന് പറഞ്ഞൊരു വരവായിരുന്നു! മണിച്ചിത്രത്താഴിലെ പാട്ടിനെ കുറിച്ച് സംവിധായകന്‍ ഫാസില്‍!
ഫാസിലിന്റെ സംവിധാനത്തിലെത്തിയ ഹിറ്റ് സിനിമയായിരുന്നു മണിച്ചിത്രത്താഴ്. ഇന്നും ടെലിവിഷനില്‍ പ്രദര്‍ശനത്തിനെത്തിയാല്‍ ആരും ടിവിയുടെ മുമ്പില്‍ നിന്നും എഴുന്നേറ്റ് പോവാത്ത അത്രയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. മധു മുട്ടം കഥയൊരുക്കിയ സിനിമ 1993 ലായിരുന്നു റിലീസിനെത്തിയത്. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിരുന്നു.
സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സംവിധായകന്‍ ഫാസില്‍ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല മണിച്ചിത്രത്താഴും മറ്റ് ഓര്‍മ്മകളും എന്ന പേരില്‍ മണിച്ചിത്രത്താഴിന്റെ പിന്നണിയിലെ ഓരോ കാര്യങ്ങളും പങ്കുവെക്കുന്ന പുസ്തകവും പുറത്ത് ഇറങ്ങിയിരുന്നു. ഇപ്പോള്‍ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

25-ാം വാര്‍ഷികം ആഘോഷിക്കാന്‍ മണിച്ചിത്രത്താഴ്
1993 ഡിസംബര്‍ 25 ഒരു ക്രിസ്തുമസ് ദിനത്തിലായിരുന്നു ഫാസിലിന്റെ സംവിധാനത്തില്‍ മണിച്ചിത്രത്താഴ് റിലീസിനെത്തുന്നത്. ഈ ക്രിസ്തുമസ് വരുമ്പോള്‍ സിനിമ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. മോഹന്‍ലാലും ശോഭനയും തകര്‍ത്തഭിനയിച്ച സിനിമ അക്കാലത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഒരു വര്‍ഷത്തോളം സിനിമ പ്രദര്‍ശനം നടന്നിരുന്നു. ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മണിച്ചിത്രത്താഴിലൂടെ ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ശോഭനയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ മണിച്ചിത്രത്താഴ് നിര്‍മ്മിച്ചിരുന്നു.

ഫാസിലിന്റെ വാക്കുകള്‍
നാഗവല്ലിയുടെ നൃത്തം തികച്ചും ആധികാരികമായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നൃത്ത സംവിധായകന്മാരായ കുമാറും ശാന്തിയും അതിന് പറ്റിയ ശ്യാമള എന്ന ടീച്ചറെ എനിക്ക് വേണ്ടി തിരഞ്ഞ് കണ്ടുപിടിച്ച് കൊണ്ട് വന്നു. പാട്ടിന്റെ തിരക്കഥ പലപല ദിവസങ്ങള്‍ കൊണ്ട് ഞാന്‍ മനഃപാഠമാക്കി കഴിഞ്ഞിരുന്നു. പത്മനാഭപുരം പാലസില്‍ ഒരു നവരാത്രി മണ്ഡപമുണ്ട്. അവിടെയാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. മണ്ഡപത്തില്‍ മൂന്ന് കിളിവാതിലുകളും ഉണ്ടായിരുന്നു. അതിലൂടെ സണ്ണിയും നകുലനും മഹാദേവനും ഭ്രാന്തിയായി മാറിയ ഗംഗയുടെ നൃത്തം കണ്ടു.

പാട്ട് എടുക്കാനുള്ള ബുദ്ധിമുട്ടുകള്‍
ഭ്രാന്തിയായ ഗംഗയുടെ നൃത്തം ഞാന്‍ രാത്രി കാലങ്ങളിലും സുന്ദരിയായ നാഗവല്ലിയുടെ നൃത്തം പകലും ഞാന്‍ എടുത്തു. ഗംഗയുടെ ഭ്രാന്തമായ നൃത്തചലനങ്ങളില്‍ നിന്നും പെട്ടെന്നായിരിക്കും ഞാന്‍ നാഗവല്ലിയുടെ മനോഹരമായ നൃത്തചലനങ്ങളിലേക്ക് കട്ട് ചെയ്യുകയെന്നും ഈ രണ്ട് നൃത്തചലനങ്ങള്‍ക്കും നല്ല സാമ്യമുണ്ടായിരിക്കണമെന്നും രണ്ടിനും ഗ്രേസ് വേണമെന്നും ഞാന്‍ ശോഭനയോടും ശ്യാമള ടീച്ചറോടും പറഞ്ഞു. വളരെ സൂക്ഷിച്ചും പണിപ്പെട്ടുമാണ് ആ പാട്ടിന്റെ ഓരോ ഷോട്ടും എടുത്തത്.

കാമുകനായ രാമനാഥന്‍
അങ്ങനെ മഹാദേവന്‍ എന്ന രാമനാഥന്‍ വരണ്ട സമയമായി. മോഹന്‍ലാല്‍ മഹാദേവന്റെ തോളില്‍ കൈവച്ച്, ഗംഗയുടെ അരികിലേക്ക് പോകാന്‍ കൊടുക്കുന്ന ഷോട്ട് ഞാനാദ്യം എടുത്തു. പിന്നെ ഭ്രാന്തിയായ ഗംഗയുടെ മുന്‍പില്‍ വന്ന് നില്‍ക്കുന്ന മഹാദേവന്റെ ഷോട്ടും എടുത്തു. ഇനി അയാള്‍ നാഗവല്ലിയുടെ കണ്ണില്‍, കാമുകനായ രാമനാഥനാണ്. ആ വേഷം അണിഞ്ഞ് വരാനായി ശ്രീധറിനെ അയച്ചു. രാമനാഥനെ കണ്ട് കഴിയുമ്പോഴുള്ള ഗംഗയുടെ ഷോട്ടും എടുത്തു. ഇനി നൃത്തത്തിന്റെ ലാസ്യശ്യംഗാര ഭാവങ്ങളാണ് അതിനുള്ള വേഷം അണിഞ്ഞ് വരാനായി ശോഭന പോയി.

ആ മനുഷ്യനോട് ഇഷ്ടം തോന്നി
അപ്പോള്‍ ദേ വരുന്നു, രാമനാഥന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ് സാക്ഷാല്‍ ശ്രീധര്‍! വന്നതും നമസ്‌കാരം പറഞ്ഞു. എന്റെയും ക്യാമറാമാന്റെയും കാല്‍തൊട്ട് വന്ദിച്ചു. ക്യാമറയെ വണങ്ങി. എനിക്ക് കാര്യം പിടികിട്ടി. പുള്ളിയുടെ ആത്മാവ് അഭിനയത്തിലല്ല. നൃത്തത്തിലാണ്. അതുകൊണ്ടാണ് സീനുകള്‍ എടുത്തപ്പോള്‍ ഒരു അന്യനെ പോലെ അകന്ന് മാറി നിന്നത്. നൃത്തം വന്നപ്പോള്‍ ആളും മാറി. പിന്നെ തോം തോം തോം, എന്ന് പറഞ്ഞ് ഒരു വരവായിരുന്നു. എനിക്ക് ആ മനുഷ്യനോട് ഇഷ്ടം തോന്നി, ബഹുമാനം തോന്നി, തെറ്റിദ്ധരിച്ചതില്‍ വല്ലാത്ത കുറ്റബോധവും തോന്നി.


Click it and Unblock the Notifications











