18 വയസ് വരെ ഞങ്ങള്‍ 5 പേരും ഒന്നിച്ചാണ് കിടന്നത്; സഹോദരങ്ങളില്‍ താന്‍ മാത്രമാണ് കുടുംബത്തിൽ ജനിച്ചതെന്ന് കൽപന
മലയാളത്തില്‍ ഏറ്റവും മനോഹരമായി ഹാസ്യം അവതരിപ്പിച്ചിരുന്ന നടി കല്‍പനയാണ്. ഇന്നും കല്‍പനയെ മറിക്കടക്കാന്‍ മറ്റൊരു നടി ഉണ്ടായിട്ടുണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് വേണം പറയാന്‍. അത്രയധികം കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ നടിയ്ക്ക് സാധിച്ചു. എന്നാല്‍ ആരാധകരെയും ബന്ധുക്കളെയുമെല്ലാം വേദനയിലാഴ്ത്തി കൊണ്ടാണ് കല്‍പന അന്തരിച്ചത്.
പെട്ടെന്നൊരു ദിവസം കല്‍പനയുടെ മരണവാര്‍ത്ത വന്നപ്പോള്‍ എല്ലാവരും ഞെട്ടി. നടിയുടെ വേര്‍പാടുണ്ടായിട്ട് ആറ് വര്‍ഷത്തോളം കഴിഞ്ഞു. ഇതിനിടെ തന്റെ ജനനത്തെ കുറിച്ച് കല്‍പന പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴുള്ള വീഡിയോയാണ് വീണ്ടും പുറത്ത് വന്നത്.

ഞങ്ങള്‍ അഞ്ച് മക്കളില്‍ ഞാന്‍ മാത്രമാണ് കുടുംബത്തില്‍ പിറന്നത്. ബാക്കിയെല്ലാവരും ആശുപത്രിയിലായിരുന്നു. ഒരു വിജയദശമി ദിനത്തിലാണ് ഞാന്‍ ജനിക്കുന്നത്. പൂജ വെക്കുന്നതിന് തലേന്ന് അമ്മയ്ക്ക് ഡാന്‍സ് പ്രോഗ്രാം ഉണ്ടായിരുന്നു. അമ്മ എന്നെ വയറ്റിലിട്ട് ഡാന്‍സൊക്കെ കളിച്ച് വീട്ടില്‍ വന്നു. അര്‍ധരാത്രിയായപ്പോള്‍ വയറ് വേദന ഉണ്ടായി. അസമയം ആയല്ലോ, ആശുപത്രിയില്‍ പോവാമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഇന്നെന്തായാലും പ്രസവം ഉണ്ടാവില്ലെന്ന് അമ്മ പറഞ്ഞത് കൊണ്ട്, പോയില്ല.

പക്ഷേ രാത്രി വേദന കൂടിയതോടെ ഒരു വയറ്റാട്ടിയെ കൂട്ടികൊണ്ട് വന്നു. അവര്‍ അകത്തേക്ക് കയറി നോക്കിയതും വീട്ടില്‍ കറന്റ് പോയി. ഒരു വിളക്ക് കത്തിച്ചോണ്ട് വരാന്‍ അച്ഛന്റെ അമ്മയോട് പറഞ്ഞു. അന്ന് മണ്ണെണ്ണ വിളക്കാണ്. അച്ഛമ്മ പോയി എടുത്തോണ്ട് വന്നത് ഉമീക്കരിയും രണ്ട് ഈര്‍ക്കിലിയും. അച്ഛമ്മയ്ക്ക് സമനില തെറ്റിയത് പോലെയായി. എങ്കിലും കുറച്ച് കഴിഞ്ഞപ്പോഴെക്കും വിളക്ക് കിട്ടി.

കൊഞ്ച് തീയലും അയല വറുത്തതും കൂട്ടി വയറ് നിറച്ചും കഴിച്ചതിന് ശേഷമാണ് ഞാന്‍ ജനിച്ചത്. ബാക്കി സഹോദരങ്ങളൊക്കെ ജനിച്ചപ്പോള്‍ അമ്മ പട്ടിണിയിലായിരുന്നു. ഇത്രയും ഭക്ഷണം കഴിച്ചത് കൊണ്ടാണോ അതോ പ്രസവവേദനയാണോ എന്ന് അമ്മയ്ക്ക് മനസിലായില്ല. വയറ് ഒഴിഞ്ഞപ്പോഴാണ് കുഞ്ഞ് പുറത്ത് വന്നല്ലേ എന്ന് അമ്മ പറയുന്നത്. അനക്കമില്ലല്ലോ എന്ന് പറഞ്ഞ് വിളക്ക് ചെരിച്ച് നോക്കുമ്പോള്‍ ഞാന്‍ കട്ടിലിന്റെ സൈഡില്‍ കിടപ്പുണ്ട്. എന്നെ കൈയ്യിലെടുത്ത ശേഷം ചന്തിയ്ക്ക് ഒറ്റൊരു അടി അടിച്ചു.

അന്ന് തുറന്ന എന്റെ വായ ഇന്നും അടച്ചിട്ടില്ലെന്ന് അമ്മ പറയും. ഒറ്റക്കരച്ചിലായിരുന്നു. ആ ദിക്ക് മുഴുവന്‍ എന്റെ കരച്ചില്‍ കേട്ടിട്ടുണ്ടാവും. ബാക്കി മക്കളെയൊക്കെ അമ്മ പട്ടിണി കിടന്നും വേദനിച്ചും പ്രസവിച്ചതാണ്. അതുകൊണ്ട് ഇന്നും എവിടെ പോയാലും എനിക്ക് കൃത്യമായി ഭക്ഷണം കിട്ടും. ഭക്ഷണമാണ് എനിക്ക് പ്രധാനം. എന്ന് കരുതി ഒരുപാട് കറികളൊക്കെ കണ്ടാല്‍ എനിക്ക് കഴിക്കാന്‍ പറ്റില്ല. സാമ്പാറ്, അവിയല്‍, ചമ്മന്തി, അതൊക്കെയാണ് ഇഷ്ടം. നോണ്‍ വെജ് ഒന്നും കഴിക്കില്ല.
Recommended Video

അമ്മയെ മാറ്റി നിര്‍ത്തി ഒരു ജീവിതം എനിക്കില്ല. അത്രയും അറ്റാച്ചമെന്റാണ് കുടുംബത്തോട്. ഒരു കട്ടിലിലാണ് ഞങ്ങള്‍ അഞ്ച് പേരും കിടന്ന് ഉറങ്ങിയിരുന്നത്. പതിനെട്ട് വയസ് കഴിയുന്നത് വരെയും ഞങ്ങള്‍ ഒരുമിച്ചാണ് ഉറങ്ങുന്നത്. ആണ്‍കുട്ടികള്‍ക്ക് ഒരു കട്ടിലും ഞങ്ങള്‍ മൂന്ന് പേരും അമ്മയും ഒന്നിച്ച് ഒരു കട്ടിലിലുമായി കിടന്നു. ഞങ്ങളില്‍ എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അത് അച്ഛനും അമ്മയും തന്നതാണ്.
ഞങ്ങള് തന്നെയാണ് ഞങ്ങളുടെ സുഹൃത്തുക്കള്‍. പുറത്ത് സൗഹൃദം വലിയ പ്രശ്‌നമാണ്. നമ്മള്‍ ഉദ്ദേശിക്കുന്ന നല്ല സുഹൃത്തുക്കളെ കിട്ടിയില്ലെങ്കില്‍ നമ്മളെ മുതലെടുക്കുന്നവര്‍ ഉണ്ടാവും. തൊഴില്‍ സ്ഥലത്ത് എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ എന്നും കല്‍പ്പന ചോദിക്കുന്നു.


Click it and Unblock the Notifications











