മോഹൻലാലിനേയും മമ്മൂട്ടിയേയും ഒരുപോലെ ഹാപ്പിയാക്കിയ ആ ചിത്രം പിറന്നിട്ട് 33 വർഷം...
മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് സത്യൻ അന്തിക്കാട്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ട്കെട്ടിൽ പിറന്ന നാടോടിക്കാറ്റ്. 1987 മെയ് 6 ന് പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ദാസനും വിജയനും അനന്തൻ നമ്പ്യാരുമെല്ലാം ഇന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മത്തിലൂടേയും ആവിഷ്കരിച്ച നാടോടിക്കാറ്റ് പുറത്തിറങ്ങിയിട്ട് 33 വർഷം പിന്നിടുകയാണ്. ഇപ്പോൾ സിനിമ കോളങ്ങളിൽ ഇടം പിടിക്കുന്നത് ചിത്രത്തിനെ കുറിച്ചുള്ള ചില രസകരമായ കഥകളാണ്.

നാടോടിക്കാറ്റ് വൻ വിജയമായതിനെ തുടർന്ന് ചിത്രത്തിന്റെ തുടർഭാഗങ്ങളും പുറത്തു വന്നിരുന്നു.സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.ചലചിത്ര നിർമ്മാണ കമ്പിനിയായ കാസിമോ പ്രൊഡക്ഷൻസായിരുന്നു ചിത്രം നിർമ്മിച്ചത്. 100 ദിവസമായിരുന്നു ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചത്.
മോഹൻലാലിനേയും ശ്രീനിവാസനേയും കൂടാതെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ശോഭനയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമായിരുന്നു തിലകന്റേത്. അനന്തൻ നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇന്നസെന്റ് , ജനാർദ്ദനൻ,ക്യാപ്റ്റൻ രാജു .മാമുക്കോയ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. കൂടാതെ സീമയും, ഐവി ശശിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. 17 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ചിത്രം നൂറ് ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.
സിദ്ദിഖ്- ലാൽ കൂട്ട്കെട്ടിന്റെ കഥാപാത്രത്തിൽ നിന്നാണ് നാടോടിക്കാറ്റ് എന്ന ചിത്രമുണ്ടായത്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് സംവിധായകൻ ഇക്കാര്യം തുറന്ന് എഴുതിയത്. എന്റെ 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ 'എന്ന ചിത്രത്തിന്റെ തിരക്കഥ സിദ്ധിഖ്-ലാല്‍ ആയിരുന്നു. അതിന്റെ കഥാചര്‍ച്ചയ്ക്കിടയില്‍ അവര്‍ പറഞ്ഞ മറ്റൊരു കഥയിലെ ഒരുഭാഗം ഞാന്‍ ശ്രീനിയുടെ ശ്രദ്ധയില്‍പെടുത്തി. ആ കഥയില്‍ രണ്ട് കഥാപാത്രങ്ങള്‍ ഗള്‍ഫിലേക്കാണെന്നുപറഞ്ഞ് കള്ളലോഞ്ചില്‍ കയറി, ചെന്നൈയില്‍പോയി ഇറങ്ങേണ്ടിവന്ന ഭാഗമുണ്ടായിരുന്നു. തൊഴിലില്ലാത്ത യുവാക്കളുടെ, ഞങ്ങളുടെ കഥയില്‍ ആ ഭാഗം വന്നാല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെ അവരുടെ അനുവാദത്തില്‍ ആ ഭാഗംമാത്രം ഞങ്ങളുടെ സിനിമയില്‍ ഉപയോഗിച്ചു. ബാക്കിയെല്ലാം ശ്രീനിവാസന്റെ ഭാവനയില്‍ പിറന്നതാണ്. അതിന്റെ നന്ദിസൂചകമായി ചിത്രത്തില്‍ സ്റ്റോറി, ഐഡിയ എന്ന ക്രെഡിറ്റും , ഞാനും ശ്രീനിയും ചേര്‍ന്ന് തരക്കേടില്ലാത്ത പ്രതിഫലവും സിദ്ധിഖ്-ലാല്‍ ടീമിന് നല്‍കിയിരുന്നു.
Recommended Video
മമ്മൂട്ടിയും മോഹൻലാലും ഒരുപോലെ ഹാപ്പിയായ ചിത്രം കൂടിയായിരുന്നു നാടോടിക്കറ്റ്. മമ്മൂട്ടി ആ ചിത്രത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും വിജയത്തിന് അവകാശം നടനുമുണ്ടായിരുന്നു. കാരണം ആ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു മമ്മൂട്ടി. ചിത്രത്തിന്റെ നൂറാം ദിവസത്തിന്റെ മൊമന്റോ മമ്മൂട്ടിയും ഏറ്റുവാങ്ങി. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചു ചേര്‍ന്ന വിജയാഘോഷം. അവിടെനിന്ന് കിട്ടിയ നല്ലവാക്കുകള്‍... ഒരു തുടക്കക്കാരനെന്ന നിലയില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളായിരുന്നെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











