'ചിത്രം' സിനിമ ചെയ്യുമ്പോൾ ലാലിന് വിശ്വാസക്കുറവുണ്ടായിരുന്നു, ഒന്നര വർഷത്തിന് ശേഷം റീഷൂട്ട് ചെയ്തു....
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് 'ചിത്രം'. 1988 ൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന 'ചിത്രം' ഇന്നും പ്രേക്ഷരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മോഹൻലാലിന്റ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ വിഷ്ണു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ സിനിമയിലെ പല രംഗങ്ങളും ചർച്ചാ വിഷയമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിനിമയെ കുറിച്ചുള്ള സംവിധായകൻ പ്രിയദർശന്റെ വാക്കുകളാണ്. 'ചിത്രം'ചെയ്യുമ്പോൾ മോഹൻലാലിന് വിശ്വാസ കുറവ് ഉണ്ടായിരുന്നുവെന്നാണ് പ്രിയദർശൻ പറയുന്നത്. കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ... ചിത്രം സിനിമയുടെ പല സീനുകളിലും ലാലിന് വിശ്വാസ കുറവ് ഉണ്ടായിരുന്നു. കാരണം ലാലിന്റെ തന്നെ ചില സിനിമകളുടെ പരാജയമായിരുന്നു ഇതിന് കാരണം. ഇത്തരത്തിലൊരു സിനിമ ചെയ്യണോ എന്ന് പല നിർമ്മാതാക്കളും മോഹൻലാലിനോട് ചോദിച്ചിരുന്നതായും പ്രിയദർശൻ അഭിമുഖത്തിൽ പറയുന്നു.ചിത്രം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് 10 ദിവസത്തിന് ശേഷമായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലായിരുന്നു.

ഇത് മോഹന്‍ലാലിനെ നിരാശപ്പെടുത്തിയിരുന്നു. 'എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ സര്‍' എന്ന് മോഹന്‍ലാല്‍ ക്ലൈമാക്‌സില്‍ ചോദിക്കുന്ന ഒരു രംഗമുണ്ട്. ആ സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ മദ്രാസിലെ ചില വലിയ പ്രൊഡ്യൂസര്‍മാര്‍ വന്നിട്ട് എന്തിനാണ് ഇങ്ങനത്തെ സിനിമകളിലൊക്കെ അഭിനയിക്കുന്നത്, ഒരു ഹീറോ ആയിട്ട് വന്നുകൊണ്ടിരിക്കുകയല്ലേ എന്നൊക്കെ ലാലിനോട് ചോദിച്ചു.

ഇതൊക്കെ കേട്ടപ്പോള്‍ ലാല്‍ ആകെ അപ്‌സറ്റ് ആയി. സീക്വന്‍സ് ഷൂട്ട് ചെയ്‌തെങ്കിലും ആ സീന്‍ ശരിയായില്ല. ഈശ്വരാനുഗ്രഹം കൊണ്ട് പടം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രഞ്ജിനിക്ക് ഒരു അസുഖം വന്ന് നിന്നുപോയി. പിന്നീട് ഒന്നര വര്‍ഷത്തിന് ശേഷമാണ് ബാക്കി സീനുകളെല്ലാം ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് ഈ സീന്‍ ഞാന്‍ വീണ്ടും ഷൂട്ട് ചെയ്തു.

അപ്പോഴേക്കും ആര്യന്‍, വെള്ളാനകളുടെ നാട് ഇങ്ങനെയുള്ള ഹിറ്റുകളൊക്കെ വന്നുകഴിഞ്ഞു. ലാലിന് എന്റെ മേലുള്ള വിശ്വാസം കൂടി. അങ്ങനെയിരിക്കെ ഈ രംഗം വീണ്ടും ഷൂട്ട് ചെയ്തപ്പോള്‍ ലാല്‍ മനോഹരമായി ചെയ്തു. അതിന് ശേഷം ഞാന്‍ ഈ രണ്ട് രംഗങ്ങളും എഡിറ്റിങ് റൂമിലിട്ട് ലാലിന് കാണിച്ചുകൊടുത്തു', പ്രിയദര്‍ശന്‍ പറയുന്നു. ചിത്രം സിനിമ ഇറങ്ങുന്നതിന് മുന്‍പ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പ്രിവ്യൂ കണ്ട് പുറത്തുവന്നപ്പോള്‍ അവര്‍ക്കും അവരുടേതായ ഒരു സംശയം സിനിമയുടെ കാര്യത്തിലുണ്ടായിരുന്നെന്നും എന്നാല്‍ തന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവര്‍ അക്കാര്യം പറഞ്ഞിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പഴയ സംഭവം ഓർമിക്കുന്നു.
Recommended Video

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിഹം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മോഹൻലാൽ-പ്രിയദർശൻ ടീമിനേടൊപ്പം തെന്നിന്ത്യയിൽ നിന്നുള്ള വൻ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മധു,കീർത്തി സുരേഷ് എന്നിങ്ങനെ വൻ താരനിരയാണ് അണിനിരക്കുന്നത്. തിയേറ്റർ റിലസായിട്ടാണ് ചിത്രം എത്തുന്നത്. ഒപ്പമാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മോഹൻലാൽ- പ്രിയദർശൻ ചിത്രം.


Click it and Unblock the Notifications











