ബറോസ് ലൊക്കേഷനിൽ മോഹൻലാലുമായി നിരന്തരം വഴക്കിട്ടെന്ന് സന്തോഷ് ശിവൻ; കാരണം ഇതാണ്
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർ. ഒരു ഫാന്റസി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വാസ്‌ഗോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്‍ത ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്.
ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. നടൻ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. പതിമൂന്നുകാരനായ ലിഡിയൻ ആണ് സംഗീത സംവിധായകൻ.
സാങ്കേതികമായി മികച്ചരീതിയിൽ നിർമ്മിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവൻ നോക്കി കാണുന്നത്. മലയാളത്തിൽ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത ലോകോത്തരമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ ചില രസകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ സന്തോഷ് ശിവൻ, അതേപ്പറ്റി കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
'മോഹന്‍ലാല്‍ എന്ന സംവിധായകനെക്കാളും മോഹന്‍ലാല്‍ എന്ന നടനെയാണ് എനിക്ക് ഇഷ്ടം. പിന്നെ കൊവിഡിന്റെ സമയത്ത് അദ്ദേഹം ചില ചിത്രങ്ങള്‍ എടുത്ത് എനിക്ക് അയച്ച് തന്നിരുന്നു. അദ്ദേഹത്തിന്റേത് ഒറിജിനലായ ചിന്തകളാണ്. അത് ഈ സിനിമയില്‍ വന്നിട്ടുണ്ട്.
ചില കോംപ്ലിക്കേറ്റഡ് ഷോട്ട് ഒക്കെ പറയുമ്പോള്‍ ടെക്‌നിക്കലി എങ്ങനെ ചെയ്യണമെന്ന് അറിയാത്തതുകൊണ്ട് അദ്ദേഹം എന്ത് വേണമെങ്കിലും പറയും. മണിരത്‌നവും അങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്.
എനിക്കൊന്നും അറിയണ്ട, ഇങ്ങനെ കിട്ടണമെന്ന് പറയും. നമ്മളെ ഒരു വഴിക്കാക്കുമല്ലോ എന്ന് തോന്നും, വലിയ ത്രി ഡി ക്യാമറയാണ്. വിചാരിക്കുന്നത് പോലെ മൂവ് ചെയ്യാനൊന്നും പറ്റില്ല. അദ്ദേഹത്തിന് ഭയങ്കര മൂവ്‌മെന്റാണ് ആവശ്യം.

ഞങ്ങള്‍ തമ്മില്‍ ലൊക്കേഷനില്‍ സ്ഥിരമായി വഴക്കിടാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും മൈക്കില്‍ കൂടി വെല്ലോം പറയും. ഒരു രീതിയില്‍ അത് നല്ലതാണ്. അദ്ദേഹത്തിന് അത് ഇഷ്ടമാണ്. ലാല്‍ സാറിനെ ആരും ഒന്നും പറയില്ല. എനിക്കൊക്കേ മാത്രമേ അങ്ങനെയൊക്കെ പറയാനുള്ള ലൈസന്‍സ് ഉള്ളൂ,' സന്തോഷ് ശിവന്‍ പറഞ്ഞു.
സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ജാക്ക് ആന്‍ഡ് ജില്‍ മെയ് 20നാണ് തിയേറ്ററുകളിലെത്തിയത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സൗബിന്‍ ഷാഹീര്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് പ്രതീക്ഷിച്ചപോലെയുള്ള പ്രതികരണമല്ല പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നെങ്കിലും ചിത്രത്തിന് കിട്ടുന്നത് സമ്മിശ്ര പ്രതികരണമാണ്.

മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാനും ജാക്ക് ആൻഡ് ജിൽ റിലീസ് ചെയ്ത ദിവസം തന്നെയാണ് പുറത്തിറങ്ങിയത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ആണ് റിലീസ് ചെയ്തത്.
ഉണ്ണി മുകുന്ദന്‍, ലിയോണ, സൈജു കുറുപ്പ്, ചന്തുനാഥ്, പ്രിയങ്ക നായര്‍, അനു സിതാര, അനു മോഹന്‍, അതിഥി രവി, ശിവദ, രാഹുല്‍ മാധവ്, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വി.എസ് വിനായകന്റെ എഡിറ്റിംഗും വേറിട്ട ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.
കൂടാതെ അനില്‍ ജോൺസന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തുന്നു. മലയാള സിനിമയില്‍ അത്രയധികം കണ്ടു പരിചയമില്ലാത്ത ഇന്‍വെസ്റ്റിഗേഷന്‍ രീതിയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications











