അച്ഛനുമായി ഒരു പ്രശ്നവുമില്ല, ഞങ്ങളെ ദയവ് ചെയ്ത് പറഞ്ഞ് പിരിക്കരുത്, വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീജിത്ത്
മലയാള സിനിമയിലെ എക്കാലത്തെയും ലക്ഷണമൊത്ത വില്ലന്മാരിൽ ഒരാളായിരുന്നു ടി ജി രവി. എന്നാല്‍ ജീവിതത്തില്‍ വെറും പച്ചയായ സാധു മനുഷ്യനും, എല്ലാവരോടും സൗമ്യമായി പെരുമാറാൻ അറിയുന്ന വ്യക്തി. ടി ജി രവിയുടെ ഇളയ മകൻ ശ്രീജിത്ത് രവി ഇപ്പോള്‍ സിനിമകളിലൂടെയും 'അല്ലാതെയും' പ്രേക്ഷകര്‍ക്ക് പരിചിതനാണ്. അടുത്തിടെ അച്ഛനുമായി ശ്രീജിത്ത് രവിക്ക് പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നു. അതിനെതിരെയുള്ള താരത്തിൻ്റെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അമൃത ടിവിയിൽ എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്. താനും അച്ഛനുമായി ബന്ധപ്പെട്ട് വന്ന വാർത്തകളെക്കുറിച്ചും എ ജി ശ്രീകുമാർ ചോദിച്ചപ്പോഴായിരുന്നു ശ്രീജിത്ത് രവി ആ വാർത്തകളെക്കുറിച്ച് പ്രതികരിച്ചത്.
അച്ഛനെ തഴഞ്ഞിട്ട്, ശ്രീജിത്ത് ഭാര്യയും മക്കളുമായി വേറെ താമസിക്കുകയാണ്, അദ്ദേഹത്തിന് തിരിഞ്ഞ് നോക്കുന്നില്ല, എന്ന വാർത്തകൾ തെറ്റല്ലേ എന്നാണ് ശ്രീകുമാർ ചോദിച്ചത്.

നമ്മുടെ നാട്ടിൽ മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാനാണ് എപ്പോഴും ജനങ്ങള്‍ക്ക് താത്പര്യം. രണ്ട് പേര്‍ക്കിടയില്‍ എന്തോ പ്രശ്നം ഉണ്ടെന്ന് അറിഞ്ഞാൽ അതിലൂടെ സന്തോഷം കണ്ടെത്തുന്നവരുണ്ട്. അത്തരത്തില്‍ ഞാന്‍ എന്റെ അച്ഛനെ വീട്ടിൽ നിന്നും പുറത്താക്കി എന്നുള്ള വാര്‍ത്തകള്‍ പല കോണില്‍ നിന്നും വന്നിരുന്നു. അത്തരം വാര്‍ത്തകള്‍ എന്നെ മാത്രമല്ല, അച്ഛനെയും വേദനിപ്പിച്ചു.

അച്ഛന് തൃശ്ശൂര്‍ ടൗണിലുള്ള ചേട്ടന്റെ വീട്ടിലാണ് താമസം. അച്ഛന്‍ പണിത തറവാട്ട് വീട്ടിലാണ് ഞാനും ഭാര്യയും മക്കളും താമസിക്കുന്നത്. ആഫ്രിക്കയിൽ ചേട്ടന്റെയും ചേട്ടത്തിയുടെയും കൂടെയായിരുന്നു അച്ഛൻ്റെ താമസം. കൊവിഡിന്റെ സമയത്താണ് നാട്ടിലേക്ക് വരുന്നത്.
ഞാന്‍ താമസിയ്ക്കുന്ന വീടിന്റെ പരിസരത്ത് അച്ഛനെ അറിയാത്തവരായി ആരുമില്ല. അച്ഛന്‍ വന്ന് കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ തിരക്കായിരിക്കും. അച്ഛനാണെങ്കില്‍ ആരെയും വിഷമിപ്പിക്കുകയും ഇല്ല, എല്ലാവരോടും സംസാരിക്കും, കൊറോണയാണ് എന്നും മാസ്‌ക് ഇല്ല എന്നും ഒന്നും ചിന്തിക്കില്ല. പത്രം എടുക്കാന്‍ പുറത്തിറങ്ങിയാല്‍ പോലും ആളുകള്‍ വന്ന് മിണ്ടുന്ന സ്ഥിതി.

അങ്ങനെയാണ് ചേട്ടനും ഞാനും കൂടി തീരുമാനിച്ചത്, അച്ഛൻ ചേട്ടൻ്റെ വീട്ടിൽ നിൽക്കട്ടെയെന്ന്. അവിടെയാവുമ്പോള്‍ സന്ദര്‍ശകര്‍ അധികം വരില്ല. 75 വയസ്സുള്ള അച്ഛന്റെ ആരോഗ്യം എനിക്ക് പ്രധാനമാണ്. അത് അച്ഛനും സന്തോഷമായി.
അടച്ചിട്ടിരിയ്ക്കുന്ന വീട്ടില്‍ ആളും അനക്കവും ഒക്കെ ആവുമല്ലോ. അച്ഛനാണെങ്കില്‍ കൃഷിയും കാര്യങ്ങളും ഇഷ്ടമാണ്. ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാനുള്ള സൗകര്യവുമില്ല. ചേട്ടന്റെ വീട്ടില്‍ അച്ഛനെ സഹായിക്കാന്‍ ഒരാളുണ്ട്, പിന്നെ ഞാനും കുടുംബവും എല്ലാ ദിവസവും വൈകിട്ട് അച്ഛന്‍ താമസിയ്ക്കുന്ന വീട്ടില്‍ പോവുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യാറുള്ളതാണ്.
Recommended Video

അച്ഛനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്ന തരത്തിൽ വാര്‍ത്ത വരാന്‍ കാര്യം ഉണ്ട്. അച്ഛൻ ആ സമയത്ത് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞിരുന്നു.
അന്ന് 'തനിച്ചല്ല ടിജി രവി' എന്ന തലക്കെട്ടോടെയാണ് പത്രത്തില്‍ വാർത്ത വന്നത്. എന്നാല്‍ അത് സമൂഹ മാധ്യമങ്ങളിൽ എത്തിയപ്പോള്‍ 'ആഫ്രിക്കയില്‍ നിന്ന് മൂത്തമകന്‍ നാട് കടത്തി, തറവാട്ട് വീട്ടില്‍ നിന്ന് ശ്രീജിത്ത് രവിയും, ടിജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ'എന്ന് പറഞ്ഞ് വാര്‍ത്തകള്‍ വന്നു.
ഇത്തരത്തിൽ വാർത്തകൽ വന്നപ്പോൾ അത് അച്ഛന് വലിയ വിഷമം ആയി. എന്റെ അടുത്ത് വന്ന് ചോദിക്കും, എടാ ഞാനത് പറഞ്ഞത് നിങ്ങള്‍ക്ക് പ്രശ്‌നമായോ എന്ന്. ഞാന്‍ അച്ഛനോട് പറഞ്ഞു സത്യം നമുക്ക് അറിയാമല്ലോ, പിന്നെ ആരെ ബോധ്യപ്പെടുത്താനാണ് എന്ന് ചോദിക്കും, ശ്രീജിത്ത് രവി പറഞ്ഞു.


Click it and Unblock the Notifications











