മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി അവതരിച്ചത് അങ്ങനെയാണ്; സിനിമയുടെ പിന്നാമ്പുറ കഥ പറഞ്ഞ് സംവിധായകന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്ന കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചതായിട്ടാണ് സൂചനകള്‍. എങ്കിലും മലയാളികളുടെ മനസില്‍ എന്നും മായാതെ ജീവിക്കുന്ന മികച്ച കഥാപാത്രമായിരുന്്‌നു കോട്ടയം കുഞ്ഞച്ചന്‍.
1990 ല്‍ തിയറ്ററുകളിലേക്ക് റിലീസിനെത്തിയ ചിത്രം മുട്ടത്ത് വര്‍ക്കിയുടെ വേലി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. ഡെന്നീസ് ജോസഫായിരുന്നു തിരക്കഥയാക്കിയത്. ഇപ്പോഴിതാ കോട്ടയം കുഞ്ഞച്ചനെ കുറിച്ച് സംവിധായകന്‍ സുരേഷ് ബാബു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

ഒരിക്കല്‍ ഞാനും ഡെന്നീസ് ജോസഫും ഒരു കഥയുമായി ബന്ധപ്പെട്ട് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിരുന്നതിനാല്‍ ആ കഥയില്‍ ഒരു ട്വിസ്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പിന്നീട് ഞങ്ങള്‍ മുട്ടത്ത് വര്‍ക്കിയെ കണ്ട് സംസാരിച്ചു. അദ്ദേഹം അതിന് സമ്മതം മൂളി. അതിനാല്‍ സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു.
അക്കാലത്ത് മമ്മൂട്ടി ഒരുപാട് നല്ല സിനിമകള്‍ ചെയ്തിരുന്നെങ്കിലും കോമഡി കഥാപാത്രങ്ങള്‍ മമ്മൂട്ടിയ്ക്ക് അത്ര വിജയമായിരുന്ന സമയമല്ലായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ അത്തരമൊരു വേഷം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വാസ്തവത്തില്‍ ആ ടീമിലുണ്ടായിരുന്ന മമ്മൂട്ടി, ഡെന്നീസ്, നിര്‍മാതാവ് അരോമണി അടക്കമുള്ളവര്‍ക്കെല്ലാം ഈ കഥയോട് വലിയ വിശ്വാസമുണ്ടായിരുന്നു.

ആ സമയത്ത് മണി തന്റെ സിനിമകളൊക്കെ തിരുവനന്തപുരത്ത് വെച്ചാണ് ഷൂട്ട് ചെയ്തിരുന്നത്. പക്ഷെ ഈ കഥയ്ക്ക് കോട്ടയം പോലുള്ള സ്ഥലത്ത് ഒരു ക്രിസ്ത്യന്‍ പശ്ചാതലത്തില്‍ വേണമായിരുന്നു ചിത്രീകരിക്കാന്‍. എന്റെ പിതാവ് സിനിമാ വിതരണക്കാരനായിരുന്നു. അദ്ദേഹം കേരളത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നു. അങ്ങനെ അദ്ദേഹമാണ് തിരുവനന്തപുരത്തുള്ള അമ്പൂരി എന്ന സ്ഥലം നോക്കാന്‍ പറയുന്നത്.
റബ്ബര്‍ തോട്ടങ്ങളൊക്കെയുള്ള അമ്പൂരി ശരിക്കും കോട്ടയം പോലെയായിരുന്നു. പള്ളികളും മറ്റുമെല്ലാം കൃത്യമായി കിട്ടി. അങ്ങനെ അവിടെ തന്നെ ചിത്രീകരണം തീരുമാനിച്ചു. സിനിമയില്‍ കോട്ടയം മാര്‍ക്കറ്റില്‍ നിന്നുള്ളൊരു രംഗമുണ്ട്. അതടക്കം അമ്പൂരില്‍ നിന്നുമാണ് ഷൂട്ട് ചെയ്തത്. 24 ദിവസം കൊണ്ട് എല്ലാം പൂര്‍ത്തിയാക്കി. അവിടുത്തെ ലോക്കല്‍ ആളുകളില്‍ നിരവധി പേരും സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നും സംവിധായകൻ സുരേഷ് പറയുന്നു.


Click it and Unblock the Notifications











