മനോജ് കെ ജയനുമായി സൗഹൃദം പോലുമില്ല; ദാമ്പത്യത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അന്ന് ഉർവശി പറഞ്ഞത് വൈറലാവുന്നു
നടി ഉര്‍വശിയും മനോജ് കെ ജയനും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളും വിവാഹമോചനവുമെല്ലാം കേരളം ആഘോഷമാക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടക്കുന്നതെങ്കിലും ഇപ്പോള്‍ രണ്ട് പേരും വിവാഹം കഴിച്ച് രണ്ട് കുടുംബങ്ങളായി കഴിയുകയാണ്. ഇപ്പോഴിതാ ഉര്‍വശിയുടെ പഴയൊരു അഭിമുഖം വൈറലാവുകയാണ്. വിവാഹമോചനത്തെ കുറിച്ചും മനോജുമായിട്ടുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ചും ആദ്യമായി നടി തുറന്ന് സംസാരിച്ചതായിരുന്നു. വീഡിയോ വൈറലായതോടെ ഉര്‍വശിയെ വാനോളം പുകഴ്ത്തി കൊണ്ട് ആരാധകരും രംഗത്ത് എത്തുകയാണ്.

'വിവാഹം വരെ ഒരു ജീവിതവും വിവാഹശേഷം മറ്റൊരു ജീവിതവുമായിട്ടാണ് കരുതുന്നതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി അന്ന് പറഞ്ഞത്. ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഒരു ജോലി പോലെയാണ്. മറ്റൊരു ഉത്തരവാദിത്തത്തെ കുറിച്ചും എനിക്ക് അറിയില്ലായിരുന്നു. ജീവിതത്തെ കുറച്ച് ഗൗരവ്വത്തോടെ കാണാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ വന്നത്. വളരെ പക്വതയോടെ കൊണ്ട് പോകാന്‍ തന്നെയാണ് ആഗ്രഹിച്ചത്. ഞാന്‍ ഉദ്ദേശിച്ചതിലും വളരെ ശക്തമായ കാര്യങ്ങള്‍ ആണ് ഫേസ് ചെയ്യേണ്ടതായി വന്നത്. ആരുടെയും അഭിപ്രായം നോക്കാതെ ഞാന്‍ തന്നെ ഒരു ജീവിതം സെലക്ട് ചെയ്യുന്നു. അതില്‍ സന്തോഷത്തോടെയാണ് ഞാന്‍ ജീവിച്ചു തുടങ്ങിയത്. കുറെ നോക്കി. നമുക്ക് എടുക്കാന്‍ പറ്റുന്ന ചുമട് അല്ലേ എടുക്കാന്‍ സാധിക്കുകയുള്ളു. അത് കഴിയുമ്പോള്‍ വീണ് പോകുമല്ലോ.

സ്വയം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. അതിനായി ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഒരു വ്യക്തിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം നേടിയെടുക്കാന്‍ കഴിയുന്നതല്ലേ പറ്റൂ. എന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരെ തകര്‍ന്നു പോകാതെ നീങ്ങിയതും. എനിക്കിഷ്ടപ്പെട്ടു, ഞാനിത് ചെയ്യുന്നു എന്ന തീരുമാനം എപ്പോഴും ശരിയാവണമെന്നില്ല. നമുക്ക് ഇഷ്ടപ്പെട്ടതെല്ലാം നല്ലതാവണമെന്നില്ല. വിചാരം കൊണ്ടല്ല വികാരം കൊണ്ടെടുത്ത തീരുമനിങ്ങള്‍ മാത്രമാണ് ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്തത്. ഇപ്പോള്‍ കാണുന്ന ശരിയാണ് എപ്പോഴുമുള്ള ശരിയെന്ന് വിശ്വസിച്ച് തീരുമാനം എടുക്കുകയാണ്.

ഞാന്‍ ഒരു കൂട്ടുകുടുംബത്തിലെ ആണ് വളര്‍ന്നത്. അപ്പോള്‍ ഒരു കുടുംബത്തില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞ് തന്നെയാണ് ജീവിച്ചത്. ഒരു വീടിന്റെ എല്ലാ അടുക്കും ചിട്ടയും അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. അവിടെ ഞാന്‍, എന്റെ, എന്ന ഇഷ്ടങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ എനിക്കും ചേച്ചിമാര്‍ക്കുമെല്ലാം കഴിയുമായിരുന്നു. മറ്റൊരു കുടുംബത്തിലേക്ക പോകാന്‍ എനിക്ക് ആശങ്ക ഇല്ലായിരുന്നു. കാരണം എനിക്കെല്ലാവരെയും സ്‌നേഹിക്കാന്‍ അറിയാം.

പക്ഷേ വിവാഹത്തിന് ശേഷമുള്ള എന്റെ ജീവിതത്തില്‍ ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളു. സിംപതിയ്ക്ക് വേണ്ടി ഇതൊക്കെ ആരോടും പറഞ്ഞ് നടക്കാറില്ല. കുഞ്ഞിനെ കുറിച്ചോര്‍ത്തുള്ള ദുഃഖം മാത്രമേ ഇപ്പോഴുള്ളു. കുടുംബത്തില്‍ ഉള്ളവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നെ കുറിച്ച് വേറെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാന്‍ അവരെയൊക്കെ എതിര്‍ത്തിട്ട് അവരുടെ ഒക്കെ ഇഷ്ടത്തിന് വില കല്‍പ്പിക്കാതെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഒരിക്കലും ഈ ബന്ധത്തിലേക്ക് പോവരുത് എന്ന് കുടുംബത്തിലെ എല്ലാവരും പറഞ്ഞിട്ടും കേള്‍ക്കാതെയാണ് അതിലേക്ക് കടന്നത്. അതുകൊണ്ട് തന്നെ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അവിടെ പോയി പറയുക എന്നത് എന്റെ മനസ്സിന്റെ ഒരു പ്രശ്‌നമായി മാറി. അവരെ അറിയിക്കാതെ മാക്‌സിമം പോയി.

കുഞ്ഞിന് അമ്മയും അച്ഛനും തുല്യമായി വേണം എന്ന ഓര്‍ഡര്‍ ആയിരിന്നു കോടതി വിധിച്ചത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ആണ് വിധി വന്നത്. ഞാന്‍ ഷൂട്ടിങ്ങിനൊക്കെ പോവുന്നത് കൊണ്ട് എന്റെ അമ്മയുടെ കൂടെയാണ് കുഞ്ഞ് വളര്‍ന്നത്. അവിടെ ചേച്ചിയുടെ മക്കള്‍ക്കും മകളും കഴിയുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് പറിച്ചെടുത്ത പോലെ ആണ് കുഞ്ഞിനെ അവിടെ നിന്നും മാറ്റിയത്. ജനനവും മരണവും വിവാഹവും ഒക്കെയും സംഭവിച്ചു പോകുന്നത് ആണ് അത് ഒരിക്കലും മായിച്ചു കളയാന്‍ ആകില്ല. പല തീരുമാനങ്ങളും നേരത്തെ എടുക്കാമായിരുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും ഞാന്‍ തന്നെ ഏറ്റെടുക്കുകയാണ്. മറ്റാരെയും കുറ്റം പറയാന്‍ പറ്റില്ല. ശരികേടുകള്‍ എല്ലാം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. അവിടെ എന്റെ മോള്‍ വിഷമിക്കുന്നത് മാത്രം സഹിക്കാന്‍ പറ്റില്ലെന്നും ഉര്‍വശി പറയുന്നു.

മനോജുമായി (മുന്‍ ഭര്‍ത്താവ്) ഒരിക്കലും ഒരു സൗഹൃദത്തില്‍ പോലും മുന്‍പോട്ട് പോകാന്‍ പറ്റില്ല. കാരണം നിരന്തരം മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാന്‍ പറ്റും. സൗഹൃദം എന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. നമ്മളെ നിരന്തരം മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദത്തില്‍ പോകാന്‍ ആകും. എന്നെ കുറിച്ച് തിരിച്ചും ഇതുപോലെ പറയാന്‍ ഉണ്ടാകും. എന്റെ ഭാഗം ന്യായീകരിച്ച് ഞാന്‍ സംസാരിക്കാറില്ല. കുഞ്ഞിനെ കുറിച്ച് മാത്രമേ ഞാന്‍ പറയുകയുള്ളു. അന്യ സ്ത്രീയുടെ ഭര്‍ത്താവാണ് അദ്ദേഹം. അതേ കുറിച്ച് സംസാരിക്കാനേ പാടില്ല. അത് മര്യാദയല്ല. മനോജ് മറ്റൊരു വിവാഹം കഴിച്ചതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ല. വിവാഹമോചനം നേടിയപ്പോള്‍ മുതല്‍ മറ്റൊരു വ്യക്തിയായി മാറി കഴിഞ്ഞെന്നും ഉര്‍വശി പറയുന്നു.

മലയാള സിനിമയില്‍ എത്രയോ നായികമാര്‍ വന്നിരിക്കുന്നു. പക്ഷെ അഭിനയത്തില് ഇത്രയും കഴിവുള്ള നടിയെ കണ്ടിട്ടില്ല. എത്ര വ്യത്യസ്തമായ ഭാവങ്ങള്‍. 90കള്‍ മുതല്‍ മലയാളം, തമിഴ് ഭാഷകളില്‍ സ്വന്തം ശബ്ദം. 5 സംസ്ഥാന അവാര്‍ഡ്. 1 നാഷണല്‍ അവാര്‍ഡ്. പകരം വയ്ക്കാനില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നടിയാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ഉര്‍വശിയെ വിളിക്കാം. മനോജിന്റെ ഭാര്യ ആയതിന് ശേഷം ഇങ്ങനെ ഒക്കെ ആയതില്‍ ഇവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. ഒരാളെ മോശമായ സാഹചര്യങ്ങളൊക്കെ പഠിപ്പിച്ചു ശീലിപ്പിച്ചത് ആരാണോ അവരാണ് തെറ്റുകാര്‍. ഇവര്‍ പ്രധാനപ്പെട്ട നടന്മാരുടെയൊക്കെ നായിക ആയിട്ടാണ് അഭിനയിച്ചത്.. അല്ലാതെ സഹനടി ആയിട്ടോ പെങ്ങളായിട്ടോ ഒന്നുമല്ല എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഉര്‍വശിയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്. .


Click it and Unblock the Notifications











