എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു, ലാലു ചേട്ടാ! 'ഏട്ടന്‍' ചിത്രത്തില്‍ സെല്‍ഫ് ട്രോളോ?
Recommended Video

റിലീസിന് മുന്നേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകം. കരിയിറില്‍ ആദ്യമായി മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. എന്നാല്‍ മോഹന്‍ലാല്‍-ലാല്‍ ജോസ് മാജിക് കാണാന്‍ പോയ പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു ഫലം.
മികച്ച ഇനിഷ്യല്‍ നേടിയ ചിത്രത്തിന് തുടര്‍ ദിവസങ്ങളില്‍ അത് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ ചിത്രം തിയറ്റര്‍ വിട്ട് ഡിവിഡി ഇറങ്ങിയതിന് ശേഷവും ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. വെളിപാടിന്റെ പുസ്തകത്തിന്റെ പരാജയ കാരണം എന്താണെന്ന് ചിത്രത്തില്‍ തന്നെയുണ്ടെന്നാണ് സോഷ്യല്‍ മീഡയയുടെ കണ്ടെത്തല്‍.

സെല്‍ഫ് ട്രോള്‍
വെളിപാടിന്റെ പുസ്തകത്തിലെ ആദ്യ പാതിയിലെ ഒരു രംഗം ചിത്രത്തിനുള്ള സെല്‍ഫ് ട്രോളായി മാറി എന്നാണ് കണ്ടെത്തല്‍. കോളേജ് ഹോസ്റ്റല്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താന്‍ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ നടക്കുന്ന ചര്‍ച്ചയിലെ ഒരു രംഗമാണ് സെല്‍ഫ് ട്രോളായി ഉയര്‍ത്തിക്കാണിക്കുന്നത്.

മൂന്ന് സബ് ടൈറ്റിലുകള്‍
ഈ മൂന്ന് സബ് ടൈറ്റിലുകളാണ് എനിക്ക് ഇഷ്ടമായത് എന്ന ക്യാപ്ഷനോടെയായിരുന്നു വെളിപാടിന്റെ പുസ്തകത്തിലെ മൂന്ന് സ്‌ക്രീന്‍ ഷോട്ടുകള്‍ ഒരാള്‍ സിനിമ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. 'നമുക്കൊരു സിനിമ നിര്‍മ്മിച്ചാലോ?', 'ഇനി നമുക്കൊരു നല്ല കഥ വേണം', 'നമുക്ക് ശക്തമായ തിരക്കഥ വേണം' എന്നിവയായിരുന്നു ആ സബ് ടൈറ്റിലുകള്‍.

ഇതിലും വിലയ ട്രോൾ വേറെയില്ല
ഇത് സിനിമയ്ക്കുള്ള സെല്‍ഫ് ട്രോളാണെന്ന് കമന്റില്‍ ചിലര്‍ വ്യക്തമാക്കുകയുണ്ടായി. കാരണം ഈ ചിത്രത്തില്‍ ഇല്ലാതെ പോയതും ഇത് തന്നെയാണെന്നാണ് അവര്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശക്തമായ കഥയുടേയും തിരക്കഥയുടേയും അഭാവം ചിത്രത്തിനുണ്ടെന്ന് ആദ്യം മുതലേ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

സംവിധായകനും തിരക്കഥാകൃത്തിനും
ഈ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് സംവിധായകന്‍ ലാല്‍ ജോസും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ആയിരുന്നു. മോഹന്‍ലാലിന് വേണ്ടി ഛോട്ടാമുംബൈ എഴുതിയ തിരക്കഥാകൃത്തുകൂടെയാണ് ബെന്നി പി നായരമ്പലം.

ബുദ്ധിപരമായ നീക്കം
എന്നാല്‍ ഇത് ലാല്‍ ജോസിന്റെ ബുദ്ധിപരമായ നീക്കമാണെന്നാണ് ഒരാളുടെ കണ്ടെത്തല്‍. നല്ല കഥയും ശക്തമായ തിരക്കഥയും ഇല്ലെങ്കില്‍ ഒരു സിനിമ പരാജയമാകും എന്ന് ലാല്‍ ജോസ് സിംബോളിക്കായി കാണിച്ചു തരികയായിരുന്നു വെളിപാടിന്റെ പുസ്തകത്തിലൂടെ.

എല്ലാം അറിഞ്ഞിട്ടും എന്തിന്?
ഒരു സിനിമയ്ക്ക് നല്ല കഥയും ശക്തമായ തിരിക്കഥയും വേണമെന്ന് അറിഞ്ഞിരിക്കെ എന്തിനാണ് ഇത്തരത്തില്‍ ഒരു സിനിമ എഴുതിയതെന്നാണ് ബെന്നി പി നായരമ്പലത്തോടുള്ള പ്രേക്ഷകരുടെ ചോദ്യം. സിനിമയേക്കുറിച്ചുളള ശക്തമായ വിമര്‍ശനങ്ങളാണ് സിനിമയില്‍ ഉടനീളം.

ജിമ്മിക്കി കമ്മല്‍
സിനിമയേക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും തര്‍ക്കമില്ലാത്ത ഒരേഒരു കാര്യം ചിത്രത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനമാണ്. കടല്‍ കടന്ന് പോയി ഹിറ്റായ ഗാനം യൂടൂബില്‍ തരംഗം സൃഷ്ടിച്ചു.


Click it and Unblock the Notifications











