പട്ടിണിയും ദുരിതവും സമ്മാനിച്ച നേര്‍ക്കാഴ്ചകളുമായി കാപ്പര്‍ നാമിന്റെ ദിനം
എ വി ഫര്‍ദിസ്
തിരുവനന്തപുരം- പൊതുവെ വിരസമായ ഐ എഫ് എഫ് കെയുടെ ആറാംദിനത്തില്‍ രണ്ടാം പ്രദര്‍ശനമായിട്ടും മുന്‍ വര്‍ഷങ്ങളിലെ ഫിലിം ഫെസ്റ്റിവലുകളെ ഓര്‍മിപ്പിച്ചുകൊണ്ട് തീയേറ്ററിന്റെ തറയിലിരുന്നു പ്രേക്ഷകര്‍സിനിമ കാണുന്ന കാഴ്ചയായിരുന്നു കാപ്പര്‍ നാം എന്ന ലെബനന്‍ സിനിമയുടേത്.
ഒരു പക്ഷേ ഐഎഫ്എഫ്കെ 2018ലെ പ്രേക്ഷകരെ ഏറെ ആകര്‍ഷിപ്പിച്ച കൈവിരലിലെണ്ണാവുന്ന സിനിമകളിലൊന്നാണ് കാപ്പര്‍ നാം എന്ന അറബിഭാഷയിലൊരുക്കിയ സിനിമ.
രാജ്യത്തെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ വേദനയും ദുരിതവും എത്രത്തോളം ഭീകരമാണെന്നതിനെ വരച്ചുകാണിക്കുന്ന ചലച്ചിത്രമാണ് നദീന്‍ ലാബാക്കിയുടെ ഈ ചലച്ചിത്രം. സ്വന്തം വീട്ടില്‍ നിന്ന് വേണ്ടത്ര പരിഗണന കിട്ടാതെപോയ ഒരു ബാലന്‍ ജീവിതത്തോട് പോരാടി മുന്നോട്ടുപോകുന്നതിന്റെ ഹൃദയാകര്‍ഷകമായ കാഴ്ചയാണ് ഈ ചലച്ചിത്രം. സ്വന്തം സഹോദരിയെ പതിമൂന്നാം വയസ്സില്‍ വീട്ടുടമസ്ഥയുടെ മകനായ വികലാംഗന് കല്യാണം കഴിച്ചുകൊടുക്കുന്നതോടെ അതില്‍ പ്രതിഷേധിച്ച് വീടുവിട്ടിറങ്ങുകയാണ് സെയിന്‍ എന്ന പന്ത്രണ്ടുകാരന്‍. പിന്നിടവന്‍ എത്യോപയില്‍ നിന്ന് അനധികൃതമായ കുടിയേറിയ ഒരു സ്ത്രീയുടെ അടുത്താണ് എത്തുന്നത്. എന്നാല്‍ ഇവരെ പോലീസ് പിടികൂടുന്നതോടെ ഇവളുടെ മൂന്നുവയസ്സായ കുട്ടിയെ നേക്കേണ്ടുന്ന ബാധ്യത സെയിനിന്റെ ചുമലില്‍ വന്നുപെടുകയാണ്. പിന്നിടങ്ങളോട്ടുള്ള രംഗങ്ങളാണ് ഈ സിനിമയെ അതിര്‍ത്തകള്‍ക്കപ്പുറം കിലോമീറ്ററുകള്‍ ദൂരത്തില്‍ നടക്കുന്നതാണെങ്കിലും നമ്മുടെ ഹൃദയത്തോടും മനസ്സിനോടുമെല്ലാം അടുപ്പമുള്ളതാക്കുന്നത്. കരയുന്ന ചെറിയ കുട്ടിയെ ഒപ്പംകൂട്ടിക്കൊണ്ടുതന്നെ ജീവിതസന്ധാരണത്തിനായി കൂള്‍ ഡ്രിംഗ്‌സ് വില്പനയടക്കം നടത്തുന്ന ഈ പന്ത്രണ്ടുകാരന്റെ മനോഹരമായ സ്വാഭാവികമായ ഇടപെടലാണ് ചലച്ചിത്രത്തില്‍ പിന്നീട് ഉടനീളം കാണുന്നത്. അവസാനം ജയിലിലാകുന്ന സെയിന്‍ ഇവിടെവെച്ച് സ്വന്തം മാതാപിതാക്കള്‍ക്കെതിരെ കേസുകൊടുക്കുകയാണ്. അങ്ങനെ കോടതിയില്‍ ഈ കേസിന്റെ വിചാരണ നടക്കുമ്പോള്‍ സെയിനിന്റെ ഏക ആവശ്യം, ഇനിയും തന്റെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ജന്മം നല്കരുതെന്നായിരുന്നു.

റിയലായി കാര്യങ്ങള്‍ നേരിട്ടുപറയുന്ന രീതിയിലാണ് സിനിമയുടെ ആഖ്യാനമെങ്കിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സെയിന്‍ അല്‍ റഫീഫയുടെ അഭിനയമാണ്. 2018ല്‍ കാന്‍ മേളയില്‍ പാം ഡി ഓര്‍ പുരസ്‌ക്കാരമാണ് ഈ സിനിമ നേടിയത്. കൂടാതെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഏഷ്യാ പസഫിക്ക് സ്‌ക്രീന്‍ അവാര്‍ഡും ഈ സിനിമക്ക് ലഭിച്ചിട്ടുണ്ട്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ബിനു ഭാസ്‌ക്കറിന്റെ കോട്ടയം ഇന്നലെ വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ വംശീയതക്കും പ്രാദേശികതക്കും വര്‍ഗീയതക്കുമെല്ലാമെതിരെ ചിന്തിക്കുകയും പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ചെയ്യുകയാണ് വര്‍ത്തമാനകാലത്ത് സിനിമപോലുള്ള മാധ്യമങ്ങളുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. എന്നാല്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെല്ലാം അക്രമികളും മറ്റുമാണെന്ന രീതിയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകാന്‍ ഈ മലയാള സിനിമയുടെ കാഴച പ്രേരകമാകുമെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കേരളത്തില്‍ തന്നെ നടന്ന ആസാമീസ് സ്വദേശിയായ വ്യക്തി നടത്തിയ ജിഷ കൊലപാതകത്തിന്റെ ഓര്‍മകളില്‍ നിന്നാണ് കോട്ടയംപോലുള്ള ഒരു സിനിമയുടെ പ്രധാന പ്രചോദകമായി മാറുന്നത്. മലയോര മേഖലയില്‍ നടന്ന രണ്ടു കൊലപാതകത്തിന്റെ ചുരുളഴിക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ് സൂപ്രണ്ട് നടത്തുന്ന യാത്ര അങ്ങ് ആസാമീസ് ബോര്‍ഡറില്‍പോലും എത്തുന്നതാണ് കോട്ടയം പറയുന്നത്. കൊലപാതകം നടത്തിയ ആസാമീസ് തീവ്രഗ്രൂപ്പുകളെ തേടിയാണ് ഇവര്‍ എത്തുന്നത്. ഇത് ഒരു യാഥാര്‍ഥ്യമാണെങ്കിലും സിനിമയുടെ അവസാനത്തില്‍ വീണ്ടും മുന്‍പ് കൊലപാതകം നടത്തിയവര്‍ ബംഗളൂരുവില്‍ എത്തുന്നതാണ് കാണിക്കുന്നത്. ഒരു കുറ്റാന്വേഷണ സിനിമയാണ് ഉദ്ദേശിക്കുന്നതെങ്കിലും പലപ്പോഴും സിനിമയുടെ പറച്ചില്‍ പ്രേക്ഷകനില്‍ ഏറെ കണ്‍ഫ്യൂഷനുണ്ടാക്കുന്നുണ്ട്.
ഇന്നലെയും അറുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.


Click it and Unblock the Notifications











