സുപ്രീം കോടതി വിധിയില്‍ കാ ബോഡിസ്കേപ്സിനും സ്വാതന്ത്ര്യം, ചിത്രം നാളെ തിയ്യറ്ററിലേക്ക്
നിരൂപക പ്രശംസ നേടിയ പാപിലിയോ ബുദ്ധയുടെ സംവിധായകന്‍
ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പ്സ് ഒക്ടോബര്‍ 5ന് പ്രദര്‍ശനത്തിനെത്തുന്നു. രണ്ടു വര്‍ഷം നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 2016ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും നിയമകുരുക്കുകളില്‍ പെട്ട് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നീണ്ടു പോവുകയായിരുന്നു.
സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടികാട്ടി സെനസര്‍ബോര്‍ഡ് പലതവണ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തള്ളിയിരുന്നു. സ്വവര്‍ഗ്ഗരതി ക്രമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി വന്നതോടെയാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുന്നത്. രണ്ട് വര്‍ഷവും രണ്ട് മാസവും നീണ്ട നിയമയുദ്ധത്തിന് ശേഷം ചില രാഷ്ട്രീയ ചിഹ്നങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കിയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. തിരുവനന്തപുരത്താണ് ആദ്യം പ്രദര്‍ശിപ്പിക്കുന്നത്.കൂടുതല്‍ തിയറ്ററുകള്‍ ലഭ്യമാകുന്നതിന് അനുസരിച്ച് മറ്റ് സ്ഥലങ്ങളിലും ചിത്രം റിലീസ് ചെയ്യും.

കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന മൂന്നു യുവാക്കളുടെ ജീവിതസമരമാണ് സിനിമയുടെ പ്രമേയം. ഹാരിസ് എന്ന ചിത്രകാരൻ, അവന്റെ പ്രേമഭാജനമായ കബഡികളിക്കാരനും ദൃഢഗാത്രനും ശാന്തശീലനുമായ വിഷ്ണു, ഇവരുടെ സുഹൃത്തും വിമൻസ് റൈറ്റ്സ് ആക്ടിവിസ്റ്റുമായ സിയ എന്നിവരാണ് ഈ മൂന്നു പേർ. കഷ്ടപ്പാടുകളിലൂടെ ഉയർന്നു വരുന്ന വളരെ കഴിവുള്ള ചിത്രകാരനായ ഹാരിസ് പ്രശസ്തിയുടെ പടവുകൾ കയറിക്കോണ്ടിരിക്കുകയാണ്. തന്റെ ആദ്യത്തെ ചിത്രപ്രദർശനം നടത്താൻ തയാറെടുക്കുന്ന ഹാരിസ് സുഹൃത്തും കാമുകനുമായ വിഷ്ണുവിനെ കൂടെ താമസിക്കുവാൻ നഗരത്തിലേക്ക് ക്ഷണിക്കുന്നു. വിഷ്ണു ഹാരിസിന്‍റെ നഗരത്തിലുള്ള ചെറിയ വാടക ഫ്ലാറ്റിലേക്ക് താമസം മാറുകയും അവന്റെ പ്രേമഭാജനവും മോഡലും ആയി ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. ഒരു എക്സ്പോര്‍ട്ട് കമ്പനിയിൽ ജീവനക്കാരിയായ സിയ വീട്ടിലും ജോലിസ്ഥലത്തും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

യാഥാസ്ഥിതിക മുസ്ലീം കുടുംബാംഗങ്ങൾ ഒരു സ്ത്രീയായത് കൊണ്ട് മാത്രം തന്നിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ അവളെ രോഷകുലയാക്കുന്നു. ജോലിസ്ഥലത്ത് മേലധികാരികൾ ഏർപ്പെടുത്തുന്ന തൊഴിലാളി വിരുദ്ധനയങ്ങളും സ്വകാര്യതയിലേക്കുള്ള മനുഷ്യത്വരഹിതമായ കടന്നുകയറ്റങ്ങളും അവൾക്ക് എതിർക്കേണ്ടി വരുന്നു. ആപത്ഘട്ടങ്ങളിൽ സുഹൃത്തുക്കൾസഹായിക്കാൻ എത്തുന്നുണ്ടെങ്കിലും ഹാരിസ്, വിഷ്ണു എന്നിവരുടെത് പോലെ തന്നെ ഏകാന്തവും കാഠിന്യമേറിയതുമാണ് അവളുടെ ജീവിതസമരങ്ങളും. ഹാരിസ് , വിഷ്ണു, സിയ എന്ന മൂവർസംഘം പ്രത്യക്ഷത്തിൽ മത തീവ്രവാദത്തിനും ഇരപിടിയൻ-മുതലാളിത്തത്തിനും എതിരെയാണ് പോരാടുന്നതെങ്കിലും അവരുടെ സംഘർഷം മൌലികമായി ശരീരത്തേയും അതിന്റെ കാമനകളെയും അടിച്ചമർത്തുന്ന മലയാളിസമൂഹത്തിന്റെ യാഥാസ്ഥിതികതയോടാണ്, വ്യക്തി സ്വാതന്ത്യത്തിനായും സ്വന്തമായി ഇടം കണ്ടെത്താനായും ഇവർ നടത്തുന്ന ചെറുത്തുനിൽപ്പുകളാണ് ഈ സിനിമയുടെ പ്രമേയം.കണ്ണന്‍ രാജേഷ്,ജെയ്‌സണ്‍ ചാക്കോ,നസീറ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.


Click it and Unblock the Notifications











