മലയാള സിനിമ ആരെയും മാറ്റി നിർത്തുന്നില്ല, നടി ആക്രമിക്കപ്പെട്ടതിനു ശേഷം സിനിമയിൽ നല്ല മാറ്റങ്ങൾ; കമൽ
കോഴിക്കോട്: നടിയുടെ ആക്രമണശേഷം മലയാള സിനിമയില്‍ പൊതുവെ ചില നല്ല രൂപത്തിലുള്ള മാറ്റങ്ങള്‍ ദൃശ്യമായിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. എഎഫ്എഫ്‌കെ പ്രാദേശിക ചലച്ചിത്ര മേളയോടനുബന്ധിച്ച് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ വിരുദ്ധ സമീപനം മലയാള സിമിമയില്‍ യാഥാര്‍ഥ്യമാണ്. അതേസമയം, ഒരു പ്രത്യേക കാലഘട്ടത്തില്‍ സിനിമയില്‍ ഉണ്ടായിരുന്ന വ്യക്തിവിരോധവും സ്പര്‍ധയുമൊന്നും ശരിയല്ലെന്ന മനോഭാവം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ചിലരെ മാറ്റിനിര്‍ത്തുന്ന രീതി നേരത്തെ സിനിമാ മേഖലയില്‍ വലിയ തോതില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും വേണ്ടതാണെന്ന തോന്നലുണ്ട്. സിനിമയില്‍ വിലക്ക് എന്നൊന്നില്ല. ഉള്ളത് സംഘടനാപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാറ്റിനിര്‍ത്തലുകള്‍ മാത്രം. സംഘടനയുടെ ചട്ടക്കൂടില്‍ നില്‍ക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് എല്ലാ സംഘടനകളിലുമുണ്ട്.

സിനിമ അറിയാത്തവര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സിനിമാ നിരൂപണത്തെയാണ് താന്‍ എതിര്‍ത്തത്. സിനിമയുടെ ഭാഷ മനസിലാക്കിയിട്ടു വേണം അതിനെ നിരൂപണം ചെയ്യാന്‍. സിനിമയെ താറടിക്കുന്ന വിധത്തില്‍ നിരൂപണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. താരാരാധന ലോകത്തെങ്ങും സിനിമാ വ്യവസായത്തിലെ ശരിയല്ലാത്ത ഒരു പ്രവണതയാണ്. അത് സ്വാഭാവികമായും മലയാള സിനിമയിലും ഉണ്ട്.
മുന്‍വിധികളില്ലാതെ ആമി കണ്ടവരെല്ലാം സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്. താന്‍ മനസിലാക്കിയ കമലാ സുരയ്യയെയാണ് ആമിയിലൂടെ പറയാന്‍ ശ്രമിച്ചത്. ജെ.സി ഡാനിയെലിന്റെ ജീവിതം പറഞ്ഞ സെല്ലുലോയ്ഡ് എന്ന സിനിമ ചെയ്യാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് അധികം പേര്‍ക്ക് അറിയില്ല എന്നതായിരുന്നു കാരണം. എന്നാല്‍ മലയാളികള്‍ക്ക് മുഴുവന്‍ സുപരിചിതയായ കമല സുരയ്യയുടെ ജീവിതം പറയുമ്പോള്‍ ആ സ്വാതന്ത്ര്യം ലഭിച്ചില്ല.
ചലച്ചിത്ര അക്കാദമി വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും നിര്‍മിക്കണമെന്ന സംവിധായകന്‍ ടി.വി ചന്ദ്രന്റെ നിര്‍ദേശം നല്ലതാണെങ്കിലും അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. നിലവില്‍ സിനിമാ നിര്‍മാണമെന്നത് അക്കാദമിയുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്നതല്ലെന്നും കമല്‍ വിശദീകരിച്ചു.


Click it and Unblock the Notifications











