കൊട്ടി പൂർത്തിയാക്കാത്ത സോപാനം ബാക്കിയാക്കി 'ഒടുവിൽ'!! 13 വർഷങ്ങൾക്ക് ശേഷം ഓര്‍മകള്‍ക്കൊരു സ്മാരകം
നാനൂറോളം സിനിമകൾക്കൊപ്പം സഞ്ചരിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ തന്റെ വലത്തെ ചുമലിൽ സദാ സമയം കൊണ്ട് നടക്കുന്ന തോർത്ത് മുണ്ടിനെ പോലും അഭിനയ മുഹൂർത്തങ്ങളെ തീവ്രമാക്കാൻ അതി വിദഗ്‌ധമായി ഉപയോഗിച്ചിരുന്നത് തൊട്ടറിഞ്ഞ
സത്യൻ അന്തിക്കാടിന്റെ രസതന്ത്രത്തിലൂടെ അവസാന ഭാവ രസവും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ആഴ്ത്തിയ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചായങ്ങൾ ഇല്ലാത്ത ഫ്രെമിലേക്ക് യാത്രയായിട്ട് പതിമൂന്ന് വർഷങ്ങൾ.നായക കേന്ദ്രീകൃതമായ മലയാള സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് നായകനൊപ്പമോ അതിനും മുകളിലോ നാലുപതിറ്റാണ്ടിന്റെ അഭിനയ മികവുകൊണ്ട് നടന്ന് കയറിയിട്ടുണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ.പിന്നിട്ട കാലങ്ങൾ അത്രയും ഒടുവിൽ എന്ന മഹാ നടനെ ദൈനംദിന ജീവിതത്തിൽ പലരായും നമ്മൾ കണ്ടതുമാണ്. വേഷ പകർച്ചയിലെ ഭാവ ശുദ്ധി, ജീവിതം ശുഭം പറയുന്നത് വരെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് മെലിഞ്ഞു വെളുത്ത ആ മനുഷ്യന്.തളർന്ന് പോയ സുഹൃത്തനെ കാണാൻ സാധിക്കാതെ പഴയപടി ആകുന്ന ദിവസം വന്ന് കണ്ടോളം എന്ന് പറഞ്ഞ് ഇടക്ക ചുമലിലേക്ക് വലിച്ചിട്ട്, ഇരുളിലൂടെ അരിച്ചിറങ്ങി വന്ന നേർത്ത വെളിച്ചത്തിൽ നടന്നു മറഞ്ഞ പേരിങ്ങോടരുടെ മനുഷ്യരൂപം ദുർബലമെന്ന് തോന്നിപ്പിക്കുമെങ്കിലും ആ ശരീരത്തിൽ നിന്ന് വന്ന ശക്തമായ വേഷ പകർച്ച ഇന്നും ഓരോ മലയാളിയുടെയും നെഞ്ചിനെ പൊള്ളിക്കുന്നതാണ്. വാക്കുകളുടെ അകമ്പടി ഇല്ലാതെതന്നെ അതി തീവ്രമായി അത്രത്തോളം സുഹൃത് ബന്ധത്തെ ആവിഷ്‌ക്കരിച്ച ഫ്രെമുകൾ ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വം.

നാനൂറോളം സിനിമകൾക്കൊപ്പം സഞ്ചരിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ തന്റെ വലത്തെ ചുമലിൽ സദാ സമയം കൊണ്ട് നടക്കുന്ന തോർത്ത് മുണ്ടിനെ പോലും അഭിനയ മുഹൂർത്തങ്ങളെ തീവ്രമാക്കാൻ അതി വിദഗ്‌ധമായി ഉപയോഗിച്ചിരുന്നത് തൊട്ടറിഞ്ഞവരാണ് നമ്മൾ.2002 ഇൽ അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച നിഴൽകൂത്ത്,ഒടുവിൽ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ബഹുമതി നേടിക്കൊടുത്തു.കഴുത്തിൽ ഇട്ട് കുരുക്കി മുറുക്കാൻ പാകത്തിന് സജ്ജമാക്കിയ കയറിലൂടെ പച്ചയായ ജീവിതത്തിന്റെ നാനാർത്ഥങ്ങൾ പറഞ്ഞുവച്ച ജീവിത ഗന്ധിയായ സിനിമയായിരുന്നു നിഴൽ കൂത്ത്.അതിലെ പ്രധാന കഥാപാത്രമായ കാളിയപ്പൻ എന്ന ആരാച്ചാരിന്റെ വേഷം സ്‌ക്രീനിനും ജീവിതത്തിനും ഇടക്ക് അവിസ്മരണീയമാം വിധം പകർന്നടുകയായിരുന്നു അദ്ദേഹം.വറുതിയുടെ ചെറുപ്പകാലം കടന്ന് നാടക തിരശീലയിലൂടെ സിനിമയിലേക്ക് വന്നത് കൊണ്ടാകണം.ഓരോ ഫ്രെയിമിലും ബിഗ് സ്‌ക്രീനിന് പുറത്തുള്ള ജീവിതം അദ്ദേഹത്തിലൂടെ പ്രേക്ഷകന് അനുഭവ ഭേദ്യമായത്.
വൃക്ക സംബന്ധമായ അസുഖം ജീവിതത്തിന്റെ തിരശീല താഴ്ത്തിയപ്പോൾ, മലയാളത്തിന് നഷ്ടമായത് ജീവിതത്തെ ഭാവപകർച്ചകൾ ഏതുമില്ലാതെ അഭ്രപാളികളിൽ എത്തിച്ച മഹാനടനെയാണ്.2006 മെയ് 27 നാണ് 'ഒടുവിൽ' ചെയ്യാൻ ബാക്കിയാക്കിയ കഥാപാത്രങ്ങൾ ഫ്രെമിൽ അവശേഷിപ്പിച്ച് യാത്രയായത്. 13 വർഷങ്ങൾക്കിപ്പുറം ഒടുവിലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വീടിനുസമീപം സ്മാരകമന്ദിരം ഉയര്‍ന്നിരിക്കുകയാണ്.ബിഗ് സ്‌ക്രീനിന് പുറത്ത് ഇനി തൊട്ടറിയാം ഫ്രെയിമുകൾക്കപ്പുറത്തുള്ള ഒടുവിലിനെ.


Click it and Unblock the Notifications











