കഥയുടെ സുല്‍ത്താനു നല്‍കുന്ന മികച്ച ഉപഹാരം
മജീദും സുഹറയും നൊമ്പര പ്രണയമായി മലയാളിയുടെ നെഞ്ചില്‍ കുടിയേറിയിട്ട് പതിറ്റാണ്ടുകളായി. വൈക്കം മുഹമ്മദ് ബഷീര്‍ മരിച്ച് വര്‍ഷങ്ങളായിട്ടും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ കേരള പരിസരം വിട്ടുപോയിട്ടില്ല. അങ്ങനെയൊരു സാധ്യതയുള്ളതുകൊണ്ടും എല്ലാ മലയാളിയുടെയും ഇഷ്ട കഥാപാത്രങ്ങളായതുകൊണ്ടുമാണ് ബാല്യകാലസഖി എന്ന നോവലിന് ചലച്ചിത്രഭാഷ്യം നല്‍കാന്‍ പ്രമോദ് പയ്യന്നൂര്‍ എന്ന യുവസംവിധായകനു ധൈര്യം നല്‍കിയത്.
സ്രഷ്ടാവിനേക്കാള്‍ വലുതായ കഥാപാത്രങ്ങളെ രണ്ടുമണിക്കൂര്‍ സിനിമയിലേക്കു കൊണ്ടുവരുമ്പോള്‍ ഒത്തിരി പരിമിതികള്‍ ഉണ്ടാകുമെങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ട് നല്ലൊരു സിനിമയൊരുക്കാന്‍ പ്രമോദ് പയ്യന്നൂരിനു സാധിച്ചു. ഉപ്പോളം വരില്ല ഉപ്പിലിട്ടതെങ്കിലും സിനിമയെന്ന നിലയില്‍ വിജയമാക്കാന്‍ സംവിധായകനു സാധിച്ചു. ബഷീര്‍ പറയുന്ന ലാളിത്യത്തോടെ തന്നെ സിനിമയൊരുക്കാന്‍ പ്രമോദ് പയ്യന്നൂരും ശ്രമിച്ചു, അതില്‍ വിജയിച്ചു.

മമ്മൂട്ടി എന്ന ഇതു രണ്ടാംതവണയാണ് ബഷീറിന്റെ കഥാപാത്രമാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മതിലുകള്‍ എന്ന സിനിമയിലെ നായകനേക്കാള്‍ കളര്‍ഫുള്‍ ആയിട്ടാണ് പ്രമോദ് പയ്യന്നൂര്‍ ബാല്യകാലസഖിയിലെ നായയകനെ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ സാന്നിധ്യം തന്നെയാണ് ചിത്രത്തിനു ഇത്ര താരപ്പകിട്ടു നല്‍കുന്നതും. എന്നാല്‍ മമ്മൂട്ടിയെ തന്നെ വ്യത്യസ്ത വേഷത്തില്‍ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെയൊരു പോരായ്മയും. സുഹറയായി ഇഷാ തല്‍വാര്‍ വന്നെങ്കിലും മജീദിന്റെ സുഹറയാകാന്‍ ഇഷയ്ക്കു സാധിച്ചില്ല. സുഹറയും മജീദും കൂടുതല്‍ സമയത്തും വേര്‍പിരിഞ്ഞാണു നില്‍ക്കുന്നതെന്നതിനാല്‍ ഇതത്ര തോന്നിപ്പിക്കില്ല.
നല്ലൊരു ഗാനം അവസാനമായി ചെയ്തുകൊണ്ടാണ് കെ.രാഘവന്‍മാസ്റ്റര്‍ വിടപറഞ്ഞത്. അവസാനമായി അദ്ദേഹം സംഗീതം നല്‍കിയത് ഇതിലെ താമരപ്പൂങ്കാവനത്തില്‍ താമസിക്കൂന്നോളേ എന്നു തുടങ്ങുന്ന ഗാനമാണ്. നാലുവര്‍ഷത്തെ ഒരുക്കം കൊണ്ടാണ് പ്രമോദ് ചിത്രം പൂര്‍ത്തിയാക്കിയത്. കന്നിചിത്രം മികച്ചതാക്കാനുള്ള സംവിധായകന്റെ ശ്രമം പാളിയില്ല. കാലഘട്ടചിത്രങ്ങളൊരുക്കുമ്പോഴുല്ലെ വെല്ലുവിളികളെ അതിജീവിക്കാന്‍ അദ്ദേഹത്തിനുസാധിച്ചു.


Click it and Unblock the Notifications











